തിരുവനന്തപുരം. എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ദ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വകുപ്പ് മേധാവിയും അന്വേഷണ സംഘത്തിൽ ഉണ്ടാകും.
പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ
നിർദ്ദേശം. ഇന്നലെയാണ് കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയെ തുടർന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ 26- കാരി ശിവപ്രിയ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ
പരാതി. തുടർച്ചയായ ചികിത്സ പിഴവ്
ആരോപണങ്ങളിൽ കടുത്ത നാണക്കേട് ഉണ്ടായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചുള്ള
അന്വേഷണത്തിലേക്ക് കടക്കുന്നത്.
അതേസമയം തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ മരിച്ച ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. RDO യുടെ സാന്നിധ്യത്തിൽ ആയിരിക്കും നടപടികൾ. ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളിൽ ശിവപ്രിയ ക്കും കുഞ്ഞിനും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് ആണ് എസ് എ ടി ആശുപത്രി അധികൃതരുടെ വിശദീകരണം. ശിവപ്രിയയുടെ പ്രസവം നടന്ന 22ആം തീയതി 17 പ്രസവങ്ങളാണ് നടന്നത്. ശിവപ്രിയ ഒഴികെ മറ്റാർക്കും അണുബാധ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം എന്നുമാണ് ആവശ്യം


































