ദുബായ്: ദുബായ് വിമാനത്താവളം പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും എയർലൈൻ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും നിശ്ചയിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അധികൃതർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിൽ ഉച്ചയോടെ സ്ഫോടനമുണ്ടായിരുന്നു. ആകാശത്ത് പുകപടലങ്ങൾ ഉയർന്നതായും വിമാനങ്ങൾ ലാൻഡിംഗ് നടത്താനാകാതെ ആകാശത്ത് വട്ടംചുറ്റിയതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
മിസൈലുകളോ ഡ്രോണുകളോ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണതാണ് സ്ഫോടനത്തിന് കാരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതൊരു ‘ചെറിയ സംഭവം’ മാത്രമാണെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.






























