Home Blog Page 914

ഇറാനെ ചതിക്കാൻ മുനീറിന് വൈറ്റ്ഹൗസില്‍ ഊണ്; ‘വിശ്വാസവഞ്ചന’യില്‍ ഇന്ത്യയ്ക്ക് അസ്വസ്ഥത

അമേരിക്ക: പാകിസ്താന്റെ സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ അസീം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ച്‌ ഉച്ചഭക്ഷണം കൊടുക്കുകയും ദീർഘനേരം ചർച്ച നടത്തുകയും ചെയ്ത അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ദക്ഷിണേഷ്യയെ ആകെ ഞെട്ടിച്ചു.

ഇതാദ്യമാണ് രാഷ്ട്രീയ അധികാരമില്ലാത്ത ഒരു പാകിസ്താൻ സൈന്യത്തലവനെ അമേരിക്കൻ പ്രസിഡണ്ട് വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നത്. പണ്ട് അയൂബ് ഖാനും സിയാ ഉള്‍ ഹഖും പെർവേസ് മുഷാറഫുമൊക്കെ സമാനമായി വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്, അവരൊക്കെ പാകിസ്താൻ പ്രസിഡന്റുമാരായിരുന്നു അപ്പോള്‍.രണ്ടു മണിക്കൂറോളം നീണ്ട ദീർഘമായ ചർച്ചയില്‍ വിദേശസെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു.

ഈ വിരുന്ന് ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. അമേരിക്കയില്‍ പഠിക്കാൻ വരുന്ന വിദേശവിദ്യാർത്ഥികളുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പോലും പരിശോധിക്കാനൊരുങ്ങുന്ന അമേരിക്ക, പഹല്‍ഗാമില്‍ 26 നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മുനീറിനെ സല്‍ക്കരിച്ചത് അപമാനകരമായി കാണുന്നവരുണ്ട്. വിശ്വാസവഞ്ചന നടത്തിയ അമേരിക്കയുമായി വ്യാപാരക്കരാർ വേണ്ടെന്നു വെക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊള്ളണം എന്നു ശക്തിയായി വാദിക്കുന്നവരുമുണ്ട്. ഇപ്പോള്‍ നടക്കുന്നത് ശീതയുദ്ധകാലത്ത് ദക്ഷിണേഷ്യയിലെ മേധാവിത്വം നിലനിർത്താൻ ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിർത്തുന്ന രീതിയാണെന്ന് ബ്രഹ്മ ചെല്ലാനിയെപ്പോലുള്ള വിദേശകാര്യ വിദഗ്ധർ ആരോപിക്കുന്നു.

ജൂണ്‍ 17-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് സംസാരിച്ചിരുന്നു. കനഡയില്‍ നടന്ന വികസിതരാജ്യങ്ങളുടെ സമ്മേളനത്തില്‍ നിന്ന് (ജി-7) നേരത്തെ ഇറങ്ങിപ്പോയ ട്രംപ് മോദിയെ വൈറ്റഹൗസിലേക്കു ക്ഷണിച്ചിരുന്നു. പക്ഷേ, മുൻകൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നു പറഞ്ഞ് മോദി ക്ഷണം നിരസിച്ചു, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് യോഗത്തിലേക്ക് ട്രംപിനെ അദ്ദേഹം ക്ഷണിച്ചു. ഫോണ്‍ സംഭാഷണത്തില്‍ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് പാകിസ്താൻ കെഞ്ചിയതിനെ തുടർന്നാണെന്നു മോദി വ്യക്തമാക്കി. മാത്രമല്ല, അതിന്റെ വിശദാംശങ്ങള്‍ വൈകാതെ വിദേശമന്ത്രാലയ വക്താവിനെക്കൊണ്ട് വെളിപ്പെടുത്തുകയും ചെയ്തു. എന്തായാലും ഒടുവില്‍ വെടിനിർത്തലിന്റെ ക്രെഡിറ്റ് ഉപേക്ഷിക്കുകയാണ് ട്രംപ് എന്നു തോന്നുന്നു. അതിസമർത്ഥരായ രണ്ടു നേതാക്കള്‍ (മോദിയും മുനീറും) യുദ്ധം ഒഴിവാക്കാൻ തീരുമാനിച്ചതാണ് എന്നാണ് ഒടുവിലത്തെ ട്രംപ് ഭാഷ്യം.

ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി എൽ പി എസി ൽ താത്ക്കാലിക അധ്യാപക നിയമനം

ഏഴാംമൈൽ: പെരുവിഞ്ച ശിവഗിരി ഗവണ്മെന്റ് എൽ പി സ്കൂളിൽ നിലവിലുള്ള
ഫുൾ ടൈം അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന
അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് യാഗ്യരായ
ഉദ്യാഗാർഥികളുടെ ഇന്റർവ്യൂ 25/06/2025 ബുധനാഴ്ച രാവിലെ 10.30 ന്
സ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്.
താത്പര്യമുള്ള ഉദ്യാഗാർത്ഥികൾ യാഗ്യത
തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം കൃത്യ
സമയത്ത് ഇന്റർവ്യൂവിനു ഹാജരാകണമെന്ന്
ഹെഡ്മിസ്ട്രസ് അറിയിച്ചു.

നിവൃത്തിയില്ലായിരുന്നെന്ന് പാകിസ്ഥാൻ — ‘വെടിനിറുത്തലിന് ഇന്ത്യയോട് അഭ്യര്‍ത്ഥിക്കേണ്ടിവന്നു’

ഇസ്ലാമാബാദ്: നിവൃത്തിയില്ലാതെ വന്നു. ആക്രമണം നിറുത്താൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് വെടിനിറുത്തല്‍ സാദ്ധ്യമായതെന്ന് തുറന്നുസമ്മതിച്ച്‌ പാകിസ്ഥാൻ.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ റാവല്‍പിണ്ടിയിലെ നൂർ ഖാൻ എയർബേസും ഷോർകോട്ട് എയർബേസും ആക്രമിക്കപ്പെട്ടു. മറ്റ് വഴിയില്ലാതെ വെടിനിറുത്തലിന് സമീപിക്കുകയായിരുന്നെന്നും പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ ടെലിവിഷൻ അഭിമുഖത്തിനിടെ പറഞ്ഞു.

ഇന്ത്യയെ സമീപിക്കാൻ സൗദി അറേബ്യ സഹായിച്ചെന്നും വിദേശകാര്യ മന്ത്രികൂടിയായ ദർ വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യർത്ഥന പരിഗണിച്ച്‌ സൈനികതലത്തില്‍ ഇന്ത്യ ചർച്ചയ്ക്ക് വഴിയൊരുക്കിയതാണ് വെടിനിറുത്തലിലേക്ക് നയിച്ചതെന്ന് തുറന്നുകാട്ടുന്നതാണ് ദറിന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഡി.ജി.എം.ഒ തലത്തില്‍ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിറുത്തലുണ്ടായിരുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

താൻ ഇടപെട്ടാണ് വെടിനിറുത്തല്‍ സാദ്ധ്യമായതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളുന്നതാണ് ദറിന്റെ പ്രസ്താവന. നൂർ ഖാൻ അടക്കം സൈനിക കേന്ദ്രങ്ങള്‍ക്ക് ഇന്ത്യൻ മിസൈല്‍ ആക്രമണത്തില്‍ നാശം സംഭവിച്ചെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നേരത്തെ സമ്മതിച്ചിരുന്നു.

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസ്സുകാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലിപിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിൽനിന്ന് 300 മീറ്റർ അകലെയായി തെയില കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം നടത്തിയ ദീർഘമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുമായി പുലി കാട്ടിലേക്ക് പോവുകയും ചെയ്തു.
കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണു ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്.

സ്ഥിരം ക്രിമിനൽ കേസുകളിൽ ആളിനെ തേടി എത്തിയപ്പോഴെല്ലാം വീട്ടിൽ ഗൃഹനാഥ മാത്രം;  ആൾമാറാട്ട കേസിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്‌…

സ്‍ഥിരമായി ക്രിമിനൽ കേസുകളിൽപെടുന്ന കുറ്റവാളിയെ തേടി പൊലീസുകാർ വീട്ടിലെത്തുമ്പോഴൊക്കെ അവരോട് സംസാരിക്കുന്നത് ഗൃഹനാഥയായ സ്ത്രീ.

രാജസ്ഥാനിലെ ജോധ് പൂരാണ് സിനിമ കഥയെ വെല്ലുന്ന ക്ലൈമാക്സിലെത്തിയ ആൾമാറാട്ട സംഭവം അരങ്ങേറിയത്. തങ്ങൾ തേടുന്ന ദയ ശങ്കർ എന്ന നിരവധി കേസുകളിലെ പ്രതിയാണ് സ്ത്രീ എന്ന് പൊലീസുകാർ അറിയുന്നത് ഏറെ വൈകിയാണ്. കാരണം ദയാശങ്കർ എന്ന പ്രതി പുരുഷനാണെന്നാണ് പൊലീസ് രേഖകൾ പറയുന്നത്.
പൊലീസിനെ കബളിപ്പിക്കാൻ സ്ഥിരം സാരിയും ബ്ലൗസും ധരിച്ചായിരുന്നു ഇയാളുടെ സഞ്ചാരം. താമസിക്കുന്ന വീട്ടിലും ഇയാൾ സ്ത്രീ വേഷമാണ് ധരിച്ചു കൊണ്ടിരുന്നത്. 13 ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ ഒടുവിൽ പൊലീസ് അറസ്റ്റു ചെയ്തു. ദയാ ശങ്കറിനെതിരെ വഴക്ക്, ആക്രമണം, കവർച്ച, ഭീഷണി തുടങ്ങിയ 13 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ദയാ ശങ്കറിന്റെ അറസ്റ്റിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഭാരതാംബ വിവാദം: കോഴിക്കോട് തെരുവില്‍ തമ്മിലടിച്ച് എസ്‌എഫ്‌ഐയും യുവമോര്‍ച്ചയും

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവില്‍ സംഘർഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞു.
ഇതാണ് സംഘർഷത്തില്‍ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് പ്രകാശ് ബാബു മർദ്ദിച്ചവർക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്ന് വ്യക്തമാക്കി. സംഭവം പൊലീസിന് മുന്നിലാണ് നടന്നത്. പൊലീസിന് പ്രതികളെ അറിയാം. അതിനാല്‍ പൊലീസ് സ്വയം നടപടി എടുക്കട്ടെ. ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതാംബ വിവാദം കൊഴുക്കുന്നതിനിടയിൽ കാവിക്കൊടിക്ക് പകരം ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി

ഭാരതാംബ വിവാദം കൊഴുക്കുന്നതിനിടയിൽ കാവിക്കൊടിക്ക് പകരം ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി. ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ചർച്ചയായിരിക്കെയാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ കാവിക്കൊടിക്കുപകരം ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തത്.


മുഖ്യമന്ത്രിയെ വിമർശിക്കാൻ ബിജെപി തയ്യാറാക്കിയ നിർമിതബുദ്ധിയിൽ തയ്യാറാക്കിയ ഭാരതാംബയുടെ ചിത്രത്തിലും കാവിക്കൊടിക്ക് പകരം ദേശീയ പതാകയാണ്. കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബ ചിത്രം ഗവർണർ രാജ്ഭവനിൽ വെച്ചതിൽ ഒരു തെറ്റുമില്ലെന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ വാദിക്കുന്നതിനിടെയാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സെക്രട്ടേറിയേറ്റിനു മുന്നിൽ ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങിന്റെ നോട്ടീസിലും ചിത്രത്തിൽ മാറ്റമുണ്ട്. കാവിക്കൊടിയില്ലാത്ത ബിജെപിയുടെ ഭാരതാംബ ചിത്രത്തിൽ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. കാവിക്കൊടിയേയും ദേശീയ പതാകയെയും ബഹുമാനിക്കുന്നവരാണ് ദേശീയവാദികൾ എന്നാണ് ഇക്കാര്യത്തിൽ ബിജെപിയുടെ വിശദീകരണം.

ഒടുവില്‍ വജ്രായുധം പുറത്തെടുത്ത് ഇറാൻ, ഇസ്രയേലിനെതിരെ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചു

ടെല്‍അവീവ്: ഇസ്രയേല്‍ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍ പുതിയ ആയുധം പ്രയോഗിച്ച്‌ ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതാദ്യമായാണ് സംഘർഷത്തില്‍ ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാല്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല.

മിസൈലുകളില്‍ പോർമുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റർ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകള്‍. ഇത് വൻ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാൻ നിയമവിരുദ്ധമായി മനഃപ്പൂർവ്വം വെടിയുതിർത്തു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ്
ഇറാന്റെ ശ്രമമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ക്ലസ്റ്റർ ബോംബുകള്‍ പോർമുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച്‌ മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

ഏറെ അപകടം പിടിച്ച ഒന്നാണ് ക്ലസ്റ്റർ ബോംബുകള്‍. അതുകൊണ്ട് തന്നെ ക്ലസ്റ്റർ ബോംബ് മിസൈലുകള്‍ ഏറെ വിവാദമായ ഒന്നാണ്. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച്‌ ഇസ്രയേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകൻ ഇമ്മാനുവല്‍ ഫാബിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ക്ലസ്റ്റർ ബോംബ് മിസൈല്‍ വർഷിച്ചതില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സ്വര്‍ണാഭരണ പ്രേമികള്‍ക്ക് നിരാശ, സ്വര്‍ണവില ഉയര്‍ന്നു; പവൻ്റെ ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചത്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73,880 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 9235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7575 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്

ന്യൂനമര്‍ദം, ചക്രവാതച്ചുഴി; കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും കനക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും.

വിവിധ ജില്ലകളില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.