23.6 C
Kollam
Saturday 27th December, 2025 | 03:08:41 AM
Home Blog Page 91

പ്രധാന വാർത്തകൾ ഇന്ന് ഇതുവരെ 2025 | ഡിസംബർ 6 | ശനി 1201 | വൃശ്ചികം 20 | മകയിരം , തിരുവാതിര

🚨 രാഷ്ട്രീയ വാർത്തകൾ

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞ് ഹൈക്കോടതി. ആദ്യ കേസിലെ അറസ്റ്റ് തത്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. പൂർണമായും വാദം കേൾക്കാതെ ഒരാളെയും അറസ്റ്റ് ചെയ്യരുതെന്നും കോടതിക്ക് മുൻവിധിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം ആണെന്ന് രാഹുൽ ഹർജിയിൽ അംഗീകരിക്കുന്നു എന്ന കാര്യവും കോടതി പരാമർശിച്ചു. 15 ന് മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി തിങ്കളാഴ്ചത്തേക്ക്

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് അഡീ.സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പൊലീസിന്റെ റിപ്പോർട്ട് ലഭിക്കുന്നതിനുവേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. അതേസമയം, രണ്ടാമത്തെ കേസിൽ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. പരാതിക്കാരിയുടെ പേരില്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ജാമ്യഹർജി നൽകിയത്.

മുഖ്യമന്ത്രിയുടെ പ്രതികരണം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം

രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 10 ദിവസം ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായെന്ന് വിവരം. പൊലീസിന്റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്. ഓരോ പോയിന്റിലും രാഹുലിന് സഹായമെത്തിക്കാൻ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒളിവ് ജീവിതത്തിനിടെ രാഹുൽ കാറുകളും മൊബൈൽ നമ്പറുകളും നിരവധി തവണ മാറ്റിയെന്നും വിവരമുണ്ട്.

കോർപറേഷൻ അഴിമതി: കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം കോർപറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിന് പരാതി നൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്.

തൃശൂർ കോർപറേഷൻ ഭരണം: മുഖ്യമന്ത്രിയുടെ വിലയിരുത്തൽ

തൃശൂർ കോർപറേഷൻ ഭരണം മികച്ചതാണെന്നും വലിയ മുന്നേറ്റങ്ങൾ നഗരത്തിൽ നടത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ കൂമ്പാരമായിരുന്ന തൃശൂരിനെ സീറോ വേസ്റ്റ് കോർപ്പറേഷൻ എന്ന നിലയിലേക്ക് ഉയർത്തി. ആകാശപാത, വഞ്ചിക്കുളത്തെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയത്, പീച്ചി കുടിവെള്ള പദ്ധതി, ഒല്ലൂർ ജല സംഭരണി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ മികവാർന്നതാണ്.

തരൂരിനെതിരെ വിമർശനം

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിലേക്കുള്ള ക്ഷണം സ്വീകരിച്ച് അതിൽ പങ്കെടുത്ത കോൺഗ്രസ് എംപി ശശി തരൂരിനെതിരേ പാർട്ടിയിൽനിന്ന് രൂക്ഷ വിമർശനം. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയേയും രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെയേയും ക്ഷണിക്കാതിരുന്ന വിരുന്നിലാണ് തരൂർ പങ്കെടുത്തത്. ക്ഷണം തരൂർ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂർ പങ്കെടുത്തതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

കേരള റെയിൽവേ വികസനം: കേന്ദ്രമന്ത്രി

കേരളത്തിൽ റെയിൽവേ വികസനത്തിന് തടസ്സമാകുന്നത് കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള പോരാട്ടമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു. കേരളത്തിലെ 127 റെയിൽവേ മേൽപ്പാലങ്ങളിൽ 105-ഉം വൈകിയതിന് കാരണം കേരളത്തിന്റെ നിലപാടായിരുന്നെന്നും മന്ത്രി വിമർശിച്ചു.

ബെൽദംഗയിലെ പള്ളിയുടെ ശിലാസ്ഥാപനം വിവാദത്തിൽ

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ബെൽദംഗയിൽ ഇന്നു നടക്കുന്ന ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിൽ സൗദിയിൽ നിന്നുള്ള പുരോഹിതന്മാർ എത്തുമെന്നും 40000 പേർക്കുള്ള ഭക്ഷണവും ഒരുക്കിയെന്നും ടിഎംസി എംഎൽഎ ഹുമയൂൺ കബീർ. സംഭവം വിവാദമായതിനെ തുടർന്ന് വ്യാഴാഴ്ച കബീറിനെ പുറത്താക്കിയതായി ടിഎംസി അറിയിച്ചിരുന്നു.

ലോക്സഭയിൽ പ്രൈവറ്റ് മെമ്പർ ബില്ലുകൾ

ഓഫീസ് സമയത്തിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും ശ്രദ്ധിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിട്ടുനിൽക്കാൻ അനുമതി നൽകുന്ന ‘റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ’ എൻസിപി എംപി സുപ്രിയ സുലെ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. കൂടാതെ ആർത്തവസമയത്ത് സ്ത്രീകൾക്ക് സൗകര്യങ്ങൾ നൽകാനുള്ള ‘മെൻസ്ട്രുവൽ ബെനിഫിറ്റ്‌സ് ബിൽ’ (കോൺഗ്രസ് എം.പി കാദിയം കാവ്യ), നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള ബിൽ (കോൺഗ്രസ് എംപി മാണിക്കം ടാഗോർ), വധശിക്ഷ നിർത്തലാക്കാനുള്ള ബിൽ (ഡിഎംകെ എംപി കനിമൊഴി കരുണാനിധി) എന്നിവയും അവതരിപ്പിച്ചു.

📰 ദേശീയ, സംസ്ഥാന വാർത്തകൾ

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കളക്ടറുടെ യോഗം ഇന്ന്

കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവരടക്കം വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും.

കൊല്ലത്തെ സർവീസ് റോഡ് ഡിസംബർ എട്ടിനകം ഗതാഗത യോഗ്യമാക്കും

കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തും.

തദ്ദേശതിരഞ്ഞെടുപ്പ്: അഞ്ച് ദിവസം മദ്യവിൽപന നിരോധനം

തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപന നിരോധിക്കുന്നതിനാൽ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ അതിർത്തികളിലുള്ള മദ്യശാലകൾ തുടർച്ചയായി അഞ്ചു ദിവസം പ്രവർത്തിക്കില്ല. എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ ഒൻപതിനാണ് തിരഞ്ഞെടുപ്പ്, ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് ഡ്രൈഡേ. തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ്, ഇവിടെ ഡിസംബർ ഒൻപതാം തീയതി വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ.

മലമ്പുഴയിൽ പുലി: കൂട് സ്ഥാപിക്കാൻ ആലോചന

പാലക്കാട് മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം വനംവകുപ്പ് ആലോചിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. വനംവകുപ്പിന്റെ ക്യാമറയിൽ ചിത്രം പതിഞ്ഞിട്ടില്ലെങ്കിലും സിസിടിവിയിൽ നിന്ന് പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചെന്നാണു സൂചന.

ഗ്യാസ് സിലണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം

കോട്ടയം തലയോലപറമ്പിൽ ഗ്യാസ് സിലണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം. വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് മാനസിക വെല്ലുവിളികൾ നേരിടുന്ന കടപ്ലാമറ്റം സ്വദേശിയായ യുവാവ് തീ വെച്ചത്. ഒരു ഗ്യാസ് സിലിണ്ടർ കത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്.

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി പിടിയിൽ

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാനെ ഇടപ്പള്ളിയിൽ നിന്നും പിടികൂടി. ഒരു മാസം മുൻപാണ് ജയിലിലേക്ക് കൊണ്ടുപോകും വഴി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടത്. ജയിൽ ചാടിയ ബാലമുരുകൻ കഴിഞ്ഞ മാസം 23ന് ഇമ്രാനൊപ്പം തെങ്കാശിയിലെത്തി വീട്ടുടമയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നിരുന്നു. കൊച്ചി സിറ്റി ഡാൻസാഫ് ആണ് ഇമ്രാനെ പിടികൂടിയത്.

✈️ വ്യോമയാന, റെയിൽവേ വാർത്തകൾ

ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്കിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകളുടെ അധികനിരക്കിൽ വ്യോമയാന മന്ത്രാലയം ഇടപെട്ടു. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നൽകി. സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണമെന്നാണ് ആവശ്യം.

ഇൻഡിഗോ പ്രതിസന്ധി: റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യൻ റെയിൽവേ ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനും 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിക്കാനും ആലോചനയുണ്ട്.

ഇൻഡിഗോ പ്രതിസന്ധിയിൽ അന്വേഷണം

ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഇന്നലെ മാത്രം ആയിരത്തിലധികം സർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ സിഇഒ വ്യക്തമാക്കിയിരുന്നു.

🌎 അന്താരാഷ്ട്ര വാർത്തകൾ

പ്രവാചക പള്ളി സന്ദർശനത്തിൽ നിയന്ത്രണം

മദീനയിലെ പ്രവാചക പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണവും സമയ പുനഃക്രമീകരണവും ഏർപ്പെടുത്തി. ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രമായിരിക്കും സന്ദർശനാനുമതി. ഇതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ‘നുസ്‌ക്’ ആപ്പിൽ നിന്ന് പെർമിറ്റ് എടുക്കണം. സ്ത്രീപുരുഷന്മാർക്ക് വെവ്വേറെ സന്ദർശനത്തിനുള്ള സമയക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വെടിവെപ്പ്

സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തിയതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാൻ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവും ആരോപിച്ചു.

എക്‌സിന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് ഓൺ‌ലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരം രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടപടി.

💻 ബിസിനസ് & ടെക്നോളജി വാർത്തകൾ

വാർണർ ബ്രദേഴ്‌സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്

അമേരിക്കൻ സിനിമാ നിർമാണ കമ്പനി വാർണർ ബ്രദേഴ്‌സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നു. കരാർ പ്രകാരം വാർണർ ബ്രദേഴ്സ് ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 27.75 ഡോളർ പണമായി നൽകും. കരാറിന്റെ മൊത്തം ഓഹരി മൂല്യം 72 ബില്യൺ (7200 കോടി) ഡോളറാണ്. ‘ഹാരി പോട്ടർ’, ‘ഫ്രണ്ട്സ്’ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ ചലച്ചിത്ര, ടിവി ആർക്കൈവും നെറ്റ്ഫ്ളിക്സിന് സ്വന്തമാകും. അടുത്ത വർഷം മധ്യത്തോടെ ഏറ്റെടുക്കൽ പൂർത്തിയാവും.

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. കോൾ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളിൽ വോയ്സ്, വിഡിയോ സന്ദേശങ്ങൾ എളുപ്പത്തിൽ അയയ്ക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. കോളിങ്, കോൾ മാനേജ്മെന്റ് എന്നിവ കൂടുതൽ എളുപ്പമാക്കുന്നതാണ് ഫീച്ചർ. കോൾ സ്ക്രീനിൽ നിന്ന് നേരിട്ട് വോയ്‌സ് സന്ദേശം അയയ്ക്കാൻ കഴിയുന്നതാണ് ഈ സംവിധാനം. വിഡിയോ കോളുകൾക്കും സമാനമായ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.

ബജാജ് പൾസർ എൻ160-ന്റെ പുതിയ വേരിയന്റ്

ബജാജ് ഓട്ടോ തങ്ങളുടെ സ്‌പോർട്ടി മോഡലായ പൾസർ എൻ160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ പുറത്തിറക്കി. അപ്സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളും സിംഗിൾ-പീസ് സീറ്റുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഈ പുതിയ വേരിയന്റിന് 1.24 ലക്ഷം രൂപയാണ് വില. 15.7 ബിഎച്ച്പി പവറും 14.65 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 164.82 സിസി, സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ് എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്.

🎬 വിനോദം & സാഹിത്യം

ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 12ന്

പ്രണയവും നൊമ്പരവും പകയും സംഘർഷവും ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 12ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. ചിത്രം 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. എബ്രിഡ് ഷൈൻ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദിനി ബാലയാണ്.

ദുൽഖർ ചിത്രം ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ 100 ദിവസം പിന്നിട്ടു

കല്ല്യാണി പ്രിയദർശനെ നായികയാക്കി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ തീയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തിൽ അപൂർവമായി ലഭിക്കുന്ന നേട്ടമാണിത്. കൊവിഡ് കാലഘട്ടത്തിന് ശേഷം ഒന്നിൽ അധികം സ്ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ലോക. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണിത്.

മാതൃഭൂമി പുസ്തകം: ‘ലൗ ജിഹാദും മറ്റു കെട്ടുകഥകളും’

മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ലൗ ജിഹാദും മറ്റു കെട്ടുകഥകളും’ എന്ന പുസ്തകം ഭൂരിപക്ഷപ്രീണനത്തിനായി അഴിച്ചുവിടുന്ന പ്രചാരണങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന വസ്തുതാന്വേഷണമാണ്. പരിഭാഷ: രമാ മേനോൻ. വില 246 രൂപ.

🩺 ആരോഗ്യ വിവരങ്ങൾ

ചായയും കാപ്പിയും: അറിയേണ്ട കാര്യങ്ങൾ

ശരീരത്തിന് ഊർജ്ജം പകർന്ന് ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്ന പാനീയങ്ങളാണ് ചായയും കാപ്പിയും. കാപ്പിയിലും ചായയിലും അടങ്ങിയ കഫീൻ ആണ് ഊർജ്ജം നൽകുന്നത്. എന്നാൽ കഫീൻ അമിതമാകുന്നത് ഉറക്കപ്രശ്നങ്ങളുണ്ടാക്കാം. കാപ്പിയെ അപേക്ഷിച്ച് ചായയിൽ കഫീന്റെ അളവു കുറവാണ്. ചായയിൽ അടങ്ങിയ എൽ-തിയനൈൻ മനസിനെ ശാന്തമാക്കാൻ സഹായിക്കും. കാപ്പി അമിതമായാൽ സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനം കൂടാനും ഉറക്കമില്ലായ്മ വർധിക്കാനും കാരണമാകുന്നു.

ഭക്ഷണത്തിന് ശേഷമുള്ള കാപ്പി കുടി ഇരുമ്പിന്റെ ആഗിരണവും കുറയ്ക്കാം. പാലൊഴിക്കാത്ത കട്ടൻ ചായയിലെ ടാന്നിന്നുകളും ഇരുമ്പിന്റെ ആഗിരണത്തിന് തടസമാകാം. മുതിർന്ന ഒരു വ്യക്തിക്ക് പ്രതിദിനം 300 മുതൽ 400 മില്ലിഗ്രാം വരെ കഫീൻ (3 മുതൽ 4 കപ്പ് കാപ്പിക്ക് അല്ലെങ്കിൽ 6 മുതൽ 8 കപ്പ് ചായക്ക് തുല്യം) ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. രാത്രിയിൽ കഫീൻ പൂർണമായും ഒഴിവാക്കണം.

💱 ഇന്നത്തെ വിനിമയ നിരക്ക്

കറൻസി ഇന്ത്യൻ രൂപയിൽ
ഡോളർ 89.96
പൗണ്ട് 119.92
യൂറോ 104.55
സ്വിസ് ഫ്രാങ്ക് 111.78
ഓസ്‌ട്രേലിയൻ ഡോളർ 59.67
ബഹറിൻ ദിനാർ 239.19
കുവൈത്ത് ദിനാർ 293.65
ഒമാനി റിയാൽ 234.44
സൗദി റിയാൽ 23.98
യു.എ.ഇ ദിർഹം 24.49
ഖത്തർ റിയാൽ 24.71
കനേഡിയൻ ഡോളർ 65.04

കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയി; കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തിലാണ് മാരിമുത്തു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ആരോഗ്യ നിലയ്ക്ക് പ്രശ്നമില്ലെന്നാണ് റിപ്പോര്‍ട്ട്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കടുവ സെന്‍സെസിന് വേണ്ടി മുള്ളി വന മേഖലയില്‍ എത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സെന്‍സസിനായി പോയിരുന്നത്. അച്യുതന്‍, കണ്ണന്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
കാളിമുത്തുവിന്റെ മൃതശരീരം വനത്തിന് പുറത്തേക്ക് എത്തിച്ചു. അഗളി ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയില്‍ കടുവ സെന്‍സസിന് പോയ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. പുതൂര്‍ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെന്‍സസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. ഒരു രാത്രിക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

നിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാര്‍മ’യുടെ ട്രെയിലര്‍ പുറത്ത്

നിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാര്‍മ’യുടെ ട്രെയിലര്‍ പുറത്ത്. കെപി വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കല്‍ ഡ്രാമയില്‍ ബിനു പപ്പു, നരേന്‍, മുത്തുമണി, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, അലേഖ് കപൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സീരീസ് ഡിസംബര്‍ 19ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. പി ആര്‍ അരുണ്‍ ആണ് സംവിധാനം. എട്ട് എപ്പിസോഡുകളുള്ള ഈ സീരീസ് 2024-ല്‍ ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐ യില്‍ പ്രീമിയര്‍ ചെയ്തിരുന്നു.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്‌സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. കാസ്റ്റിങ് വിവേക് അനിരുദ്ധ്. മേക്കപ്പ് സുധി കട്ടപ്പന. മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് സീരിസ് നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നോബിള്‍ ജേക്കബ്. പിആര്‍ഓ – റോജിന്‍ കെ റോയ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി. ഹരജി തിങ്കളാഴ്ച പരിഗണിക്കും. ലൈംഗിക അതിക്രമ പരാതികളില്‍ കാലതാമസം ബാധകമല്ലെന്ന് കോടതി. പൊലീസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ ഇരയോ മൊഴിയോ ഇല്ല. കെപിസിസി പ്രസിഡന്റിന് വന്ന ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിവേഗ കോടതിയാണ് അപേക്ഷ പരിഗണിച്ചത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍. പരാതിക്കാരിയുടെ പേരോ സംഭവ സ്ഥലമോ വ്യക്തമല്ലെന്ന് അഭിഭാഷകന്‍. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെന്നും രാഹുലിന്റെ അഭിഭാഷകൻ. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ടെന്നും വാദം. രാഹുലിന്റെ സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്ന് പ്രൊസിക്യൂഷന്‍. തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഭാരത് ഡൈനാമിക്‌സില്‍ അപ്രന്റിസ്ഷിപ്പിന് അവസരം; ഐടിഐക്കാര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐക്കാര്‍ക്ക് അപേക്ഷിക്കാം.

വിവിധ ട്രേഡുകളിലായി 156 ഒഴിവുണ്ട്. ഹൈദരാബാദിലെ കാഞ്ചന്‍ബാഗ് യൂണിറ്റിലാണ് പരിശീലനം.

ട്രേഡുകളും ഒഴിവും
ഫിറ്റര്‍-70, ഇലക്ട്രീഷ്യന്‍-10, ഇലക്ട്രോണിക്‌സ് മെക്കാനിക്-30, മെഷീനിസ്റ്റ്-15, മെഷീനിസ്റ്റ് ഗ്രൈന്‍ഡര്‍-2, മെക്കാനിക് ഡീസല്‍-5, മെക്കാനിക് (റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി.) 5, ടര്‍ണര്‍-15, വെല്‍ഡര്‍-4.

അപേക്ഷ
അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഓണ്‍ലൈന്‍ രജ്‌സ്‌ട്രേഷന്റെ പകര്‍പ്പും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മറ്റു രേഖകളും തപാലില്‍ അയക്കണം.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി: ഡിസംബര്‍ എട്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 12.

ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്

ഒരു ദിവസം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനമാണ് പ്രഭാത ഭക്ഷണം. നല്ല പോഷകമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

ദഹനം ലഭിക്കുന്നു

മാതളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ഊർജ്ജം നൽകുന്നു

നിരവധി ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് മാതളം. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും കോശങ്ങളിലേക്ക് ഓക്സിജനെ എത്തിക്കുകയും ചെയ്യുന്നു.

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ

മാതളത്തിൽ ധാരാളം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

മാതളത്തിന്റെ വിത്തിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മം തിളക്കമുള്ളതാക്കാനും ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു

മാതളത്തിൽ പോളിഫിനോളും ഫ്ലേവനോയിടുകളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളെസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തലച്ചോറിന്റെ ആരോഗ്യം

മാതളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.

നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി തീകൊളുത്തി യുവാവ്

നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി തീകൊളുത്തി യുവാവ്. കമ്പികൊണ്ട് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീകൊളുത്തുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് സംഭവം.

കസ്റ്റഡിയിലെടുത്ത യുവാവ് മാനസിക പ്രശ്നങ്ങളുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. വെട്ടിക്കാട് മുക്കം സ്വദേശിയായ ഡ്രൈവര്‍ ഗ്യാസ് വാഹനം റോഡില്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നലെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വീട്ടിലേക്ക് പോയതിന് പിന്നാലെ വാഹനത്തില്‍ അതിക്രമിച്ചുകയറി യുവാവ് കൈയില്‍ കരുതിയ കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീ കൊളുത്തുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് ഇയാള്‍ ലോറിയില്‍ കയറിയതും തീകൊളുത്തിയതും.

ആസമയത്ത് അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ ഉടന്‍ തന്നെ പിടിച്ചുമാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ലോറിയില്‍ പൂര്‍ണമായും ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നതോടെ കടുത്തുരുത്തിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിടയിൽപെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിം​ഗ് പ്രസിലാണ് ഇത്തരത്തിൽ അപകടം നടന്നത്.

പ്രിന്റിം​ഗ് പ്രസിലെ പിന്നിം​ഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന. അതിനിടെയാണ് സാരി മെഷീനിടയിൽ കുടുങ്ങിയത്. സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മെഷീൻ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 20 വർഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മീന.

നഴ്‌സിങ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

രാജസ്ഥാനിലെ ഖൈര്‍ത്തല്‍-തിജാറ ജില്ലയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. 20 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഉപേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മഹേന്ദ്രഗഢ് സ്വദേശിയാണ് 21 കാരനായ ഉപേന്ദ്ര കുമാര്‍.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുണ്ഡാവര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാടകക്കെട്ടിടത്തിലെ മുറിയിലാണ് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയും പ്രതിയും ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നാണ് മരിച്ച വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചത്. മരിച്ച യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് മുണ്ഡാവര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംനിവാസ് മീന അറിയിച്ചു.

സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍ മുണ്ഡാവര്‍ പ്രധാന റോഡ് 30 മിനിറ്റോളം ഉപരോധിച്ചു. പിന്നീട് പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടികയായിരുന്നു. രാജസ്ഥാനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് ടിക്കറാം ജൂലി പറഞ്ഞു. നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ പ്രക്ഷുബ്ധരാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കണ്ണും കാതും അടച്ചിട്ടിരിക്കുകയാണ്,’ അദ്ദേഹം ആരോപിച്ചു.

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ആണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.

അതേസമയം, സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.