Home Blog Page 787

ദേവസ്വം ബോര്‍ഡില്‍ വനിത ജീവനക്കാരിക്ക് നേരെ ലൈംഗിക അധിക്ഷേപം , കേസ് ഒതുക്കാൻ ശ്രമമെന്ന് പരാതി

തിരുവനന്തപുരം. ദേവസ്വം ബോര്‍ഡില്‍ വനിത ജീവനക്കാരിക്ക് നേരെ ലൈംഗിക അധിക്ഷേപം എന്ന് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസറെ അധിക്ഷേപിച്ചത് സഹപ്രവര്‍ത്തകരായ ജീവനക്കാർ. ദേവസ്വം ബോർഡ് പ്രസിഡൻ്റ്  പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരി വാർത്താ ചാനലിനോട് പറഞ്ഞു

സംഘടനാ പ്രവർത്തനത്തിനായി ഫണ്ട് പിരിവിന് എത്തിയ ദേവസ്വം ബോർഡ് ജീവനക്കാരാണ് സഹപ്രവർത്തകയെ അപമാനിച്ചത്. പിരിവ് വാങ്ങി മടങ്ങിയ  ജീവനക്കാരിൽ ഒരാളുടെ ഫോണിൽ നിന്ന് അബദ്ധത്തിൽ ജീവനക്കാരിക്ക് കോൾ പോയി .  ഇതറിയാതെ ഇരുവരും ചേർന്ന് ജീവനക്കാരിക്കെതിരെ മോശമായ സംസാരിക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിന് ദേവസ്വം ബോർഡ് പ്രസിഡൻ്റിന് നൽകിയ പരാതി അവഗണിച്ചു. ആരോപണ വിധേയർക്കായി ഒത്തുതീർപ്പിന് ശ്രമം നടന്നുവെന്നും പരാതിക്കാരി

ബോർഡിനു നൽകിയ പരാതി അവഗണിച്ചതോടെ കഴിഞ്ഞദിവസം  വനിതാ കമ്മീഷന് പരാതി നൽകി. അധിക്ഷേപം നടത്തിയ ജീവനക്കാരെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറ‌ഞ്ച്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷൻ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണ്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കും. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

🗞️പത്രം🗞️                       മലയാള ദിനപത്രങ്ങളിലൂടെ            2025 | ജൂലൈ 19 | ശനി 1200 | കർക്കിടകം 3 |  ഭരണി

🗞️നിമിഷ പ്രിയ കേസ്: മാപ്പ് നൽകാനുള്ള ശ്രമങ്ങൾ കുടുംബം മാത്രം നടത്തണമെന്ന് കേന്ദ്രം
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയ്ക്ക് മാപ്പ് ലഭിക്കാനുള്ള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമാണ് നടത്തേണ്ടതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബാഹ്യ സംഘടനകളുടെ ഇടപെടൽ ഗുണം ചെയ്യില്ലെന്നും, നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും പുറത്തുനിന്നുള്ള ആരും ഈ വിഷയത്തിൽ ഉൾപ്പെടരുതെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി നിർദേശിച്ചു.
നിമിഷ പ്രിയയുടെ കുടുംബം ഇതിനകം തന്നെ പവർ ഓഫ് അറ്റോർണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
                                                                              🗞️  കേരള സര്‍വ്വകലാശാല വിസി-രജിസ്ട്രാര്‍ തര്‍ക്കം: ഒത്തുതീർപ്പിലേക്ക്
കേരള സർവ്വകലാശാലയിലെ വൈസ് ചാൻസലർ (വിസി) മോഹൻ കുന്നുമ്മേലും രജിസ്ട്രാറും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി, വിസി മോഹൻ കുന്നുമ്മേൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രി നേരിട്ടാണ് വിസിയെ വസതിയിലേക്ക് ക്ഷണിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.


🗞️  കേരള സർവകലാശാലയിലെ വിസി-രജിസ്ട്രാർ തർക്കം: ഒത്തുതീർപ്പിന് സർക്കാർ ഇടപെടൽ
കേരള സർവകലാശാലയിലെ വൈസ് ചാൻസലർ (വിസി) മോഹനൻ കുന്നുമ്മലും രജിസ്ട്രാറും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രശ്നത്തിൽ അനുരഞ്ജനപരമായ സമീപനം സ്വീകരിച്ചു. വിസിയുമായി നേരിട്ട് സംസാരിച്ചെന്നും, ആ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സർവകലാശാലയിലേക്ക് മടങ്ങിയതെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിൻഡിക്കേറ്റിന് മുന്നോടിയായി സമവായ ചർച്ചകൾ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു. തർക്കത്തിൽ പരിഹാരം വേണമെന്ന് വിസിയും ആവശ്യപ്പെട്ടതിനെത്തുടർന്ന് സിൻഡിക്കേറ്റ് വിളിക്കാൻ അദ്ദേഹം സന്നദ്ധനാകുകയായിരുന്നു.🗞️  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.


🗞️ തേവലക്കരയിലെ വിദ്യാർഥി മരണം: കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് മന്ത്രിമാർ
കൊല്ലം തേവലക്കരയിൽ ഷോക്കേറ്റുമരിച്ച വിദ്യാർഥിയുടെ സ്കൂൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും, ഇതനുസരിച്ച് പ്രാഥമിക നടപടികൾ ആരംഭിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.                                                                                                                                    🗞️  കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. പ്രധാന അധ്യാപിക എസ് സുജയെ ആണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഹൈസ്‌കൂള്‍ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. സ്‌കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. അതേ സമയം സിപിഎം നേതൃത്വത്തിലുള്ള മാനേജ്‌മെന്റിനെതിരെ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.

🗞️  കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ കുടുംബത്തിനുള്ള ധനസഹായം കൈമാറി കെഎസ്ഇബി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക്.

🗞️  കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്‌കാരം നടക്കുക. മിഥുന്റെ അമ്മ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

🗞️  കൊല്ലത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നടപടി അധികാരികള്‍ കൈക്കൊള്ളണമെന്നും എംഎ ബേബി ദില്ലിയില്‍ പറഞ്ഞു.


🗞️  സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും, ഐആര്‍സിടിസി ഭക്ഷണശാലകളിലും റെയില്‍വേ പോലീസ് മിന്നല്‍ പരിശോധന നടത്തി. പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജംഗിന്റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു.

🗞️  ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ നിന്ന് പണം തട്ടാന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് മാഫിയ സജീവമായി രംഗത്ത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ഭക്തര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.

🗞️  വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഹൃദ്രോഗത്തെതുടര്‍ന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് കലയന്താനി കാഴ്ചകള്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പരാതി നല്‍കിയത്.

🗞️  വീട്ടില്‍ പ്രസവിച്ച അതിഥിതൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. പശ്ചിമ ബംഗാള്‍ സ്വദേശിയും നിലവില്‍ കരമന തമലത്ത് താമസിക്കുന്നതുമായ കബിത (26) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

🗞️  മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൊറിയര്‍ സര്‍വിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10വര്‍ഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലില്‍ അമീര്‍ഷാന്‍ (25), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (33) എന്നിവരെ ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍സ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.

🗞️  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി വൈകാരികമായ കുറിപ്പും വീഡിയോയും പങ്കുവെച്ചു. ‘വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി, തന്ന സ്നേഹത്തിന്’ എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

🗞️  തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഷാള്‍ മെഷീനില്‍ കുരുങ്ങുകയായിരുന്നു. തല ശരീരത്തില്‍ നിന്നും വേര്‍പെട്ടു പോയി. സംഭവം നടക്കുമ്പോള്‍ കൂടെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

🗞️  കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചന്‍, ഭാര്യ ആനി എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

🗞️  കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം പേര്‍. കാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ 5 ലക്ഷത്തോളം ട്രാവല്‍ കാര്‍ഡുകളാണ് കെഎസ്ആര്‍ടിസി ഉടന്‍ എത്തിക്കുന്നത്.

🗞️  വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ഹട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണ് കൊണ്ട് നിര്‍മിച്ച ഹട്ടുകളാണ് പൊളിക്കുന്നത്. സ്‌കൂളിലെ കെട്ടിടം ഗുരുതരാവസ്ഥയിലാണെന്ന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓട് മേഞ്ഞ സ്‌കൂള്‍ കെട്ടിടമാണ് അപകടാവസ്ഥയിലുള്ളതെന്നും അടിയന്തരമായി പൊളിക്കണം എന്നുമാണ് എന്‍ജിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.

🗞️  എറണാകുളം വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശിയായ വില്യം എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അയല്‍വാസികളായ ക്രിസ്റ്റഫറും ഭാര്യ മേരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

🗞️  മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ‘ഇസ്ലാംപുര്‍ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

🗞️  പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത് രാജേഷ് നര്‍വാല്‍. പഹല്‍ഗാം ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ ലെഫ്റ്റ്നന്റ് വിനയ് നര്‍വാലിന്റെ പിതാവായ രാജേഷ് നര്‍വാല്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെതിരെയും തുറന്നടിച്ചു. ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാല്‍ മാത്രം പോരെന്നും പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്നും രാജേഷ് നര്‍വാല്‍ പറഞ്ഞു.

🗞️  റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് മൂന്ന് ആനകള്‍ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് സംഭവ സ്ഥലത്ത് ചരിഞ്ഞത്. പശ്ചിമ ബംഗാളിലെ ബാസ്തോല റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

🗞️  ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 221 ആയി. ഇതില്‍ 204 പേരും  ബസ്തര്‍ മേഖലയില്‍ നിന്നുള്ളവരാണ്.

🗞️  അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ ഡ്രോണുകള്‍ പിടികൂടി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്. അമൃത്സര്‍ അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. 6 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇവയില്‍ ഘടിപ്പിച്ച നിലയില്‍ 1.75 കിലോഗ്രാം ഹെറോയിനും ബിഎസ്എഫ് പിടികൂടി.

🗞️  ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്‍വാര്‍ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ സമരം നടത്തിയത്. അതേസമയം ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 പ്രകാരം തിരിച്ചറിയാത്ത 10 വ്യക്തികള്‍ക്കെതിരെ സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

🗞️  സംസ്ഥാന വാണിജ്യവകുപ്പ് നോട്ടീസ് അയച്ചതില്‍ പ്രതിഷേധിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയില്‍ വ്യാപാരികളുടെ പ്രതിഷേധം. ഒരു വിഭാഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. കര്‍ണാടകയില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികള്‍ക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ബഹിഷ്‌കരണം. പ്രതിഷേധ സൂചകമായി നിരവധി വ്യാപാരികള്‍ സ്ഥാപനങ്ങളില്‍ കറന്‍സി നോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ എന്ന ബോര്‍ഡ് സ്ഥാപിച്ചു.

🗞️  ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്‌കാരം എന്നിവ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എസ്ഐടി രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

🗞️  ഒരു കോടി രൂപ തട്ടിയ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസില്‍ ഒമ്പതു പേരെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ‘ഡിജിറ്റല്‍ അറസ്റ്റ്’ കേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് പേര്‍, ഹരിയാണയില്‍നിന്നുള്ള മൂന്ന് പേര്‍, ഗുജറാത്തില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

🗞️  ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്നും അവരെ പിന്തിരിപ്പന്‍ ആചാരങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും മോചിപ്പിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പുരുഷനില്ലാത്ത ഒരു അധികഗുണം സ്ത്രീക്കുണ്ടെന്നും സ്ത്രീകള്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

🗞️  ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍പ് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്ന പല വിഭാഗങ്ങളും ഇപ്പോള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നും പല സംസ്ഥാനങ്ങളിലും പാര്‍ട്ടി പുതിയ മുന്നേറ്റങ്ങള്‍ നടത്തിയെന്നും അദ്ദേഹം .പറഞ്ഞു.

🗞️  ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

🗞️  പശ്ചിമ ബംഗാളില്‍ ആര്‍.ജി. കര്‍ ആശുപത്രിയിലെ ട്രെയ്‌നി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപുരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രധാമന്ത്രിയുടെ ആരോപണം.

🗞️  കരസേനയ്ക്ക് വേണ്ടിയുള്ള കവചിത വാഹന പദ്ധതിയില്‍നിന്ന് യുഎസിന്റെ സ്‌ട്രൈക്കറിനെ ഇന്ത്യ ഒഴിവാക്കി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇനി തദ്ദേശീയമായി വികസിപ്പിച്ച കേസ്‌ട്രെല്‍ എന്ന കവചിത വാഹനമാകും സൈന്യം വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

🗞️  ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുെട വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി ഓഗസ്റ്റ് 24 വരെ നീട്ടി പാക്കിസ്ഥാന്‍. ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ റജിസ്ടര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്.

🗞️  പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളില്‍ പുരോഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് അപേക്ഷ നല്‍കാന്‍ യുകെ അനുമതി നല്‍കിയിട്ടുണ്ട്.

🗞️  ഓട്ടിസം ബാധിച്ചവരെ പരിചരിക്കാന്‍ പുതിയ റോബോട്ട്. ‘ഓട്ടിസം റോബോട്ട്’ എന്ന പേരില്‍ സൗദി അറേബ്യയിലെ നജ്‌റാന്‍ സര്‍വകലാശാലയാണ് വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നതാണിത്. സൗദി സര്‍വകലാശാലകളുടെ ഇടയില്‍ ഒരു പുതിയ റെക്കോര്‍ഡായി ഈ ശാസ്ത്രീയ നേട്ടത്തെ വിലയിരുത്തുന്നത്.

🗞️  ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസി. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താന്റെ നോദിര്‍ബെക് അബ്ദുസത്താറോവിനെ തോല്‍പിച്ച് അര്‍ജുന്‍ സെമിയിലെത്തി. ഫ്രീ സ്‌റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ജുന്‍ എരിഗാസി. സെമിയില്‍ അര്‍മേനിയന്‍ താരം ലെവോണ്‍ ആരോണിയനാണ് അര്‍ജുന്റെ എതിരാളി. അതേസമയം ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.

🗞️  സ്വര്‍ണത്തിനും വെള്ളിക്കും പിന്നാലെ കുതിച്ചുകയറി പ്ലാറ്റിനം വിലയും. വെള്ളിയാഴ്ചത്തെ പ്ലാറ്റിനം വില 2014 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്‌പോട്ട് പ്ലാറ്റിനം ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,458.80 ഡോളറിലെത്തി. ഇന്ത്യയില്‍ പ്ലാറ്റിനം ഗ്രാമിന് 233 രൂപ വര്‍ധിച്ച് 4,043 രൂപയിലെത്തി. 10 ഗ്രാമിന് 40,430 രൂപയാണ് വില. ഭൂമിയിലെ അപൂര്‍വ മൂലകങ്ങളിലൊന്നാണ് പ്ലാറ്റിനം. വാഹനങ്ങളുടെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍, ആഭരണങ്ങള്‍, പെട്രോകെമിക്കലുകള്‍, ഹൈഡ്രജന്‍ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് ഇവ ഉപയോഗിക്കുന്നത്. വിവാഹം പോലെ വിശേഷാവസരങ്ങളില്‍ ധരിക്കുന്ന മോതിരം, മാല എന്നിവക്കാണ് ഡിമാന്‍ഡ് കൂടുതല്‍. സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ ആഭരണങ്ങള്‍ക്ക് നിറം മങ്ങാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിറം മങ്ങാത്തതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമാണ് പ്ലാറ്റിനത്തിന്റെ പ്രത്യേകത. ആകെ വേണ്ടി പ്ലാറ്റിനത്തിന്റെ 20 ശതമാനം കുറവാണ് നിലവില്‍ വിപണിയിലുള്ളതെന്നാണ് കണക്ക്. പ്ലാറ്റിനം ഉത്പാദനം അടുത്ത മാസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ പ്ലാറ്റിനം കുതിപ്പിന്റെ വേഗം കുറയുമെന്നും നിരീക്ഷകര്‍ പറയുന്നു.

🗞️  ജോണി കെയ്ജ് എന്ന കഥാപാത്രത്തെ നായകനാക്കി ‘മോര്‍ട്ടല്‍ കോംബാറ്റ് 2’ വരുന്നു. കാള്‍ അര്‍ബന്‍ ആണ് ജോണി കെയ്ജ് ആയി എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ മോര്‍ട്ടല്‍ കോംബാറ്റ് സിനിമയുടെ സീക്വലും മോര്‍ട്ടല്‍ കോംബാറ്റ് ഫിലിം ഫ്രാഞ്ചൈസിയിലെ നാലാമത്തെ സിനിമയുമാണിത്. മോര്‍ട്ടല്‍ കോംബാറ്റ് (2021) ഒരുക്കിയ സൈമണ്‍ മക്വോയിഡ് ആണ് തുടര്‍ ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ജെസീക്ക മക്നമീ, ജോഷ് ലോസണ്‍, ലൂഡി ലിന്‍, ലൂവിസ് ടാന്‍, ചിന്‍ ഹാന്‍, ജോ ടസ്ലിം, ഹിരോയുകി സനാഡ എന്നിവര്‍ ഈ ചിത്രത്തിലും പ്രധാന അഭിനേതാക്കളാണ്. വാര്‍ണര്‍ ബ്രദേഴ്സ് വിതരണത്തിനെത്തിക്കുന്ന സിനിമ ഈ വര്‍ഷം ഒക്ടോബര്‍ 24ന് തിയറ്ററുകളിലെത്തും. ലോക പ്രശസ്തമായ വിഡിയോ ഗെയിമിനെ ആധാരമാക്കി ഒരുക്കിയ മോര്‍ട്ടല്‍ കോംബാറ്റ് ആദ്യ സിനിമ റിലീസിനെത്തുന്നത് 1995ലാണ്. 1997ല്‍ രണ്ടാം ഭാഗമെത്തി. പിന്നീട് 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജയിംസ് വാനും ടോഡ് ഗാര്‍ണെറും ചേര്‍ന്ന് മോര്‍ട്ടല്‍ കോംബാറ്റിനൊരു റീബൂട്ട് നിര്‍മിക്കുന്നത്.

🗞️  റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ റീ റിലീസിന്. 20 വര്‍ഷത്തിനുശേഷം ഫോര്‍ കെ ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ കരളേ കരളിന്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസന്‍ റിമി ടോമി എന്നിവര്‍ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമണിത്. ജൂലായ് അവസാനത്തോടെ ആണ് ചിത്രം തിയറ്ററുകളിലെത്തുക. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി.കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ഉദയഭാനുവായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പനായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സിനിമയില്‍ മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.

🗞️  ഗിന്നസ് പക്രുവെന്ന അജയ് കുമാറിനെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. കലാലോകത്ത് തന്റെ പരിമിതികളെ തോല്‍പിച്ച താരത്തിന്റെ യാത്രകള്‍ക്ക് ഇനി ബിഎംഡബ്‌ള്യുവിന്റെ ആഡംബരം. 5 സീരീസ് ആണ് അജയ് കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ബി എം ഡബ്ള്യു 5 സീരീസിന്റെ 2021 മോഡലാണ് പക്രുവിന്റെ ഗാരിജിലെത്തിയ പുതിയ അഥിതി. അക്കാലയളവില്‍ 520 ഡി, 530 ഡി എന്നീ ഡീസല്‍ വേരിയന്റുകളും 530 ഐ എന്ന പെട്രോള്‍ വേരിയന്റുമായിരുന്നു കമ്പനി പുറത്തിറക്കിയിരുന്നത്. അതില്‍ 520 ഡി എന്ന വേരിയന്റാണ് പക്രു സ്വന്തമാക്കിയിരിക്കുന്നത്. 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ബി എം ഡബ്ള്യു 520 ഡി യ്ക്ക് കരുത്തേകുന്നത്. 190 ബി എച്ച് പി പവറും 400 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. ഇസഡ് എഫ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ്.

🗞️  കല്ലൂര്‍വഞ്ചിയും ആനയും പുള്ളിനത്തും പെരുമ്പാമ്പും ഒക്കെയുള്ള ഒരു പ്രദേശം. നോവലിന്റെ ഭൂമിശാസ്ത്രത്തില്‍ ഒരുപുഴ കേന്ദ്രപ്രമേയമായി ഉള്‍പ്പെടുന്നു. കുടിയിരുത്തപ്പെട്ടവരുടെ ഭാവിയും ഭാവിനാശവും നിര്‍ണ്ണയിക്കുന്നതില്‍ ഈ പുഴയ്ക്ക് പ്രധാനപങ്കുണ്ട്. പ്രതിസന്ധിയില്‍ എത്തപ്പെടുന്ന മനുഷ്യര്‍ക്ക് സഹായവുമായി ഏതെങ്കിലുമൊക്കെ മനുഷ്യര്‍ ഈ ഭൂമിയിലുണ്ടാവും എന്നാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. ഈ ലോകബോധം സാഹോദര്യത്തില്‍ നിന്നും ആവിര്‍ഭവിക്കുന്നു. അതാവട്ടെ നോവലിന്റെ ഊര്‍ജ്ജമായി നിലകൊള്ളുന്നു. ‘മീത്തല്‍’.  ജി.രവി. ലോഗോസ് ബുക്സ്. വില 218 രൂപ.

താൻ കോൺഗ്രസിലേക്ക് അടുക്കുന്നു എന്ന പ്രചരണത്തിന് മറുപടിയുമായി അയിഷാ പോറ്റി

കൊട്ടാരക്കര . താൻ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് വേദിയിൽതന്നെ തള്ളി കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎം നേതാവുമായ അഡ്വ.അയിഷ പോറ്റി.കോൺഗ്രസിൽ അംഗത്വമെടുക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ ചിരിപ്പിക്കുന്നതെന്നും  അയിഷാപോറ്റി.
താനൊരു പാർലമെന്ററി മോഹിയല്ല.
പ്രസ്ഥാനം അവസരങ്ങൾ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും ആയിഷാ പോറ്റി തുറന്നടിച്ചു.

കൊട്ടാരക്കരയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ഐഷ പോറ്റി എത്തുന്നത് കോൺഗ്രസ് പ്രവേശനത്തിന്റെ ചുവടുവെയ്പ്പ് ആണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ആകാംക്ഷകൾക്ക് വിരാമമിട്ട്  ഐഷ പോറ്റി തന്നെ അക്കാര്യം വ്യക്തമാക്കി

എന്നാൽ കോൺഗ്രസുകാർക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ച്  വാചാലയായ അവർ  വിമർശനങ്ങൾക്ക് മറുപടി പറഞ്ഞതിങ്ങനെ

സത്യവുമായി  ബന്ധമില്ലാത്ത പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. വിമർശനങ്ങൾ  കൂടുതൽ ശക്തയാക്കുന്നു.രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെുന്നു പറയാൻ ഒരു പേടിയുമില്ല.ചിരിച്ചാൽ ആത്മാർഥതയോടെയാകണം. വിമർശനങ്ങളെ ചിരിയോടെ നേരിടുന്നതിൽ ഉമ്മൻചാണ്ടി മാതൃകയെന്നും ഐഷാ പോറ്റി.
പിതാവിനൊപ്പം പ്രവർത്തിച്ചിരുന്ന അയിഷാപോറ്റിയെ സാമൂഹിക മാധ്യമങ്ങളിൽ അക്രമിക്കുന്നത്   ക്രൂരതയന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

സർക്കാർ – സർവ്വകലാശാല പോര് കോംപ്രമൈസിലേക്ക്; വിസി മന്ത്രിയെ വീട്ടിലെത്തി കണ്ടു, സിൻഡിക്കേറ്റ് യോഗവും വിളിക്കും

തിരുവനന്തപുരം: സർക്കാർ – സർവ്വകലാശാല വിസി പോര് കോംപ്രമൈസ് ആകുന്നു
ഇതിൻ്റെ മുന്നോടിയായി കേരള സർവ്വകലാശാല വിസി മോഹനൻ കുന്നും മേൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഇന്ന് ചർച്ച നടത്തി.മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വിസി ചർച്ച നടത്തിയത്.ഇതോടെ സർവ്വകലാശാല സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നു. ഇനി മുഖ്യമന്ത്രി ഗവർണറുമായി കൂടികാഴ്ച കൂടി നടത്തിയാൽ എല്ലാം പൂർണ്ണമായി
കോംബ്രമൈസ് ആകും.

ആർഎസ്‌എസ് പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിസിമാരെ വിലക്കിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.
ബിന്ദു പറഞ്ഞു. വിസിമാർ പൗരന്മാരാണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും അവർ പറഞ്ഞു.

വളരെ സങ്കുചിതമായ ആശയപരിസരം സർവകലാശാലയില്‍ സൃഷ്ടിക്കാൻ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരള സർവകലാശാലയില്‍ സർക്കാർ സമവായ നീക്കത്തിനൊരുങ്ങുകയാണ്. പ്രതിസന്ധിയില്‍ ആവശ്യമെങ്കില്‍ ചാൻസലറുമായി ചർച്ച നടത്തുമെന്ന് ആർ.ബിന്ദു പറഞ്ഞു.

കേരള സർവകലാശാല വിസിയുമായി സംസാരിച്ചു. വിസിക്ക് വലിയ കടുംപിടുത്തമുള്ളതായി തോന്നിയിട്ടില്ല. പ്രശ്നം പരിഹരിക്കുന്നതിനായി ആശയവിനിമയം നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വിസി തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളുമായും മന്ത്രി ചർച്ച നടത്തി.വി സി യോഗം വിളിച്ചാൽ പ്രശ്നം തീരുമെന്നും ഇത് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.
വിസി ഇന്ന് സർവ്വകലാശാലയിൽ എത്തിയപ്പോൾ എസ്എഫ്ഐ തടഞ്ഞില്ല.
ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇതോടെ അവസാനിച്ചു.

മിഥുനെ രക്ഷപ്പെടുത്താൻ ആദ്യം ഓടിയെത്തിയത് അതുവഴി പോയ ഉദ്യോഗസ്ഥനായ യുവാവ്



ശാസ്താംകോട്ട:വാക്കുകളിൽ പതർച്ചയും ഓർക്കുമ്പോൾ ഭയവും നിഴലിക്കുന്ന ഒരവസ്ഥയിലാണ് തേവലക്കര സ്വദേശിയും അടൂർ അസി.രജിസ്ട്രാർ ഓഫീസിലെ എ.ഒയുമായ കാർത്തിക്ക് (32). കാർത്തിക്കിനെപ്പറ്റി കേട്ട് നിരവധി മാധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചെങ്കിലും ഒരു ചിത്രം പോലും എടുക്കാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. അവൻ രക്ഷപ്പെടണേ എന്ന് പ്രാർത്ഥിച്ചു. അത്ര റിസ്കെടുത്താണ് കാർത്തിക് ശരീരം താഴെ ഇറക്കിയത്

മാധ്യമങ്ങളിലൂടെ മിഥുൻ്റെ മരണവാർത്ത അറിഞ്ഞപ്പോൾ താങ്ങാൻ കഴിഞ്ഞില്ല.സംഭവ ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ സ്കൂളിനു സമീപത്തുകൂടി ബൈക്കിൽ വരുമ്പോൾ ചെറിയ ഗേറ്റിലൂടെ കുട്ടികൾ പരിഭ്രാന്തരായി ഓടുന്നത് കണ്ടാണ് അവിടെ ഇറങ്ങിയത്.ഉടൻ തന്നെ തൂങ്ങി കിടക്കുന്നേയെന്ന് നിലവിളിച്ചു കൊണ്ട്
ഒരു സ്ത്രീ ഓടുന്നതും കണ്ടു.ആദ്യം കരുതിയത് ആരോ മരച്ചില്ലയിൽ തൂങ്ങി നിൽക്കുന്നതായാണ്.ഇതിനാൽ ഒരു നിമിഷം ശ്രദ്ധ മുഴുവൻ അവിടെയുള്ള മരങ്ങളിലേക്ക് പോയി.കാര്യം മനസിലായപ്പോൾ ക്ലാസ്മുറിയിലേക്ക് ഓടിയെത്തി.അപ്പോൾ കുറച്ച് ജീവനക്കാർ അവിടെ പകച്ച് നിൽപ്പുണ്ട്.ഷീറ്റിന് മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ഷോക്കടിക്കാൻ സാധ്യതയുണ്ടെന്നും കയറിയാൽ അപകടമാകുമെന്നും അവർ പറഞ്ഞതായി കാർത്തിക്ക് ഓർക്കുന്നു.കുട്ടി കയറിയ ജനാലയ്ക്ക് 10 അടിയോളം ഉയരമുണ്ട്.മറ്റാരും ആ സമയം സഹായിക്കാനും ഉണ്ടായിരുന്നില്ല. തനിക്കറിയാവുന്ന സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം ഷീറ്റിട്ട ഷെഡിനു മുകളിലേക്ക് വലിഞ്ഞു കയറി.അയയിൽ തുണി വിരിച്ചതുപോലെ മിഥുൻ്റെ വയറുഭാഗം കമ്പിയിൽ തട്ടി കമിഴ്ന്നു കിടക്കുകയായിരുന്നു.കമ്പോ മറ്റ് എന്തെങ്കിലുമോ എടുത്ത് തരാൻ താഴെ നിന്ന കുട്ടികളോട് പറഞ്ഞു.ബെഞ്ചെങ്കിലും എടുത്ത് തരാൻ പറഞ്ഞപ്പോഴാണ് ഒരു ജീവനക്കാരൻ അതെടുത്ത് തന്നത്.ഈ സമയം പ്രദേശവാസിയായ ലുങ്കിയുടുത്ത ഒരാൾ വലിയ പട്ടിക കഷണവുമായി സഹായത്തിനെത്തി.കുട്ടിയുടെ കാലിൽ തൊട്ടപ്പോൾ പെരുപ്പ് അനുഭവപ്പെട്ടിരുന്നു.
ഇതിനാൽ കൈ കൊണ്ട് നേരിട്ട് തൊട്ടില്ല. ജീവൻ ഉണ്ടാകുമെന്ന് തന്നെയാണ് അപ്പോഴും കരുതിയത്.ഇതിനാൽ ബഞ്ച് കൊണ്ട് മാറ്റാൻ ശ്രമിച്ചില്ല.ആ സമയം ലൈൻ ഓഫായതായി മനസിലായി.താഴെ ആളുകൾ ഒരുപാട് കൂടി നിൽക്കുന്നുണ്ടായിരുന്നു.പട്ടിക കൊണ്ട് രണ്ട് പേരും കൂടി കുട്ടിയെ നീക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല.രണ്ടാം തവണയാണ് ലക്ഷ്യം വിജയിച്ചത്.തുടർന്ന് കുട്ടിക്ക് സിപിആർ നൽകി.അപ്പോഴേക്കും മാനസികമായി തളർന്നിരുന്നുവെന്നും ഓഫീസിലേക്ക്
പോകാതെ വീട്ടിലേക്ക് മടങ്ങിയതായും കാർത്തിക്ക് വ്യക്തമാക്കി.അധ്യാപകരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നായിരുന്നു സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചിരുന്നത്.എന്നാൽ യാഥാർത്ഥ്യം അതല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങളിലൂടെ മനസിലാക്കാൻ കഴിയുന്നത്.ഇത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ താല്പര്യമില്ലെന്നും നിരവധി ചാനലുകാർ വിളിച്ചിരുന്നതായും കാർത്തിക്ക് പറഞ്ഞു.സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അനാസ്ഥയിൽ തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ
പൊലിഞ്ഞത് കഴിഞ്ഞ ദിവസം രാവിലെയാണ്.

സ്കൂൾ എച്ച് എമ്മിനെ പ്രതിയാക്കി ഉത്തരവാദിത്തപ്പെട്ടവർതലയൂരുന്നത് ശരിയായ നടപടിയല്ല , രാജീവ് ചന്ദ്രശേഖർ

ശാസ്താംകോട്ട :എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ എച്ച് എമ്മിനെ പ്രതിയാക്കി ഉത്തരവാദിത്തപ്പെട്ടവർതലയൂരുന്നത് ശരിയായ നടപടിയല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.മിഥുൻ പഠിച്ച സ്കൂളിലും വീട്ടിലും എത്തിയശേഷം മാധ്യമപ്രവർത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൻറെ പ്രവർത്തനം നിയന്ത്രിക്കുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളസ്കൂൾ മാനേജ്മെൻറ് ആണ്. ഇതിൻറെ ചുമതല സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിലാണ്. അവരാണ് ഇതിനുത്തരവാദികൾ. പോലീസ് കേസെടുത്തു എന്നു പറയുന്നു. എന്നാൽ പാർട്ടിയുടെ ചുമതപ്പെട്ടവരെ ആരും ഇതിൽ പ്രതികൾആക്കിയിട്ടില്ല. ഈ പറഞ്ഞ മാനേജ്മെൻറ് കമ്മറ്റിയാണ്  യഥാർത്ഥ പ്രതികൾ. അവർക്കെതിരെ നടപടി സ്വീകരിക്കണം അദ്ദേഹം പറഞ്ഞു

കൊച്ചിയില്‍ കൊടുംക്രൂരത; അയല്‍വാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു

കൊച്ചി: വടുതലയില്‍ കൊടുംക്രൂരത. അയല്‍വാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സൂചന.

ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. വില്യം എന്നയാള്‍ തൂങ്ങി മരിച്ചു. സ്കൂട്ടറില്‍ വരുന്നതിനിടെ ദമ്ബതികളെ തടഞ്ഞുനിർത്തി തലയില്‍ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടില്‍ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മില്‍‌ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു.

ഉമ്മൻ‌ചാണ്ടി അനുസ്മരണം.

ശാസ്താംകോട്ട. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ രണ്ടാംചരമവാർ ഷികവും, അനുസ്മരണസമ്മേളനവും സംഘടിപ്പിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷധവഹിച്ചു. ജില്ലാ സെക്രട്ടറി എൻ. സോമൻപിള്ള അനുസ്മരണപ്രഭാഷണം നടത്തി.നിയോജകമണ്ഡലം സെക്രട്ടറി, കെജി. ജയചന്ദ്രൻ പിള്ള, സംഘടനാ നേതാക്കളായ, എസ് എസ് ഗീതാ ബായ്, ശൂരനാട് വാസു, ഡി. ബാബുരാജൻ, എം ഐ. നാസർഷാ, എം. അബ്ദുൽ സമദ്, അസുറ ബീവി,എം. ജോർജ്,കെ. സാവിത്രി, രാധാകൃഷ്ണപിള്ള,വി. പ്രകാശ്, സന്തോഷ്‌ കുമാർ,ഡോക്ടർ എം എ. സലിം,ശിവൻപിള്ള, ടി എ. സുരേഷ് കുമാർ, ജോൺ പോൾ സ്റ്റഫ്, സുരേഷ് പുത്തൻ മഠം,എന്നിവർ സംസാരിച്ചു.

ആദിക്കാട്ടുമുക്കിന് സമീപത്തെ അംഗൻവാടി കാടുകയറി

മൈനാഗപ്പള്ളി. വേങ്ങ ആദിക്കാട്ടുമുക്കിന് സമീപത്തെ അംഗൻവാടി കാടുകയറി. 20 ൽ ഏറെ കൊച്ചുകുട്ടികൾ വരുന്ന അംഗൻവാടിയിലേക്ക് എത്തണമെങ്കിൽ കാട് വകഞ്ഞു മാറ്റി വരണം. തൊട്ടു മുന്നിൽ പഴയ ട്രാൻസ്ഫോർമർ അപകടകരമായ വിധം കാടുകയറിയിരിക്കുന്നു. ചുറ്റിനും വച്ച ചെടികളും കാടായി.

കെട്ടിടത്തിന് താഴെ തടാകത്തിലെ ഉപേക്ഷിക്കപ്പെട്ട പമ്പ്ഹൗസ് ഭാഗം കാടുകയറി സാമൂഹിക വിരുദ്ധ കേന്ദ്രമാണ് ഇവിടെ ചുറ്റുമുള്ള കാട്ടിൽ നിന്നും ഇഴജന്തുക്കൾ കയറി വരാൻ സാധ്യത ഏറെ .തൊഴിൽ ഉറപ്പുകാർ വേണ്ട തൊഴിലില്ലാതെ നടക്കുമ്പോഴാണ് വാർഡിലെ ഏക പൊതു സ്ഥാപനം കാടുമൂടി കിടക്കുന്നത്. റോഡരിക് കാടുമൂടിയതിനാൽ അതിലെ നടക്കാൻ ജനംഭയക്കുന്നു. റോഡിലിറങ്ങി നടന്നാൽ വണ്ടി ഇടിച്ചു വീഴും. കഴിഞ്ഞ ദിവസം രാത്രിയാണ് വഴിയോരത്തു കൂടി പോയ സ്ത്രീ വണ്ടി ഇടിച്ചു വീണത്. ആഭിക്കാട്ട് മുക്കിനും പൊട്ടക്കണ്ണൻ മുക്കിനു മിടയിൽ വഴി കാടുമൂടിയതിലയാണ്. ഇവിടെ സ്ട്രീറ്റ് ലൈറ്റ് ട്യൂബ് ലൈറ്റ് മാറ്റി എൽ ഇ ഡി ആക്കിയതോടെ വഴിയോരം ഇരുട്ടിലാണ്.