ന്യൂഡെൽഹി . കൊല്ലത്ത് സ്കൂളിൽ ഷോക്കേറ്റ്
എട്ടാം ക്ലാസുകാരൻ മിഥുൻ മരിച്ചതിൽ കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടും. മാർഗ്ഗ നിർദ്ദേശങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ഉണ്ടായി എന്ന്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുംഗോ പറഞ്ഞു. സ്കൂളിലെ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തി ശാസ്താംകോട്ട പോലീസ്.
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ചതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തൽ.
ചട്ടങ്ങളുടെയു നിർദ്ദേശങ്ങളുടെയും ലംഘനം ഉണ്ടായി. സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട് തേടും. സ്വമേധയാ കേസെടുക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക്
പ്രിയങ്ക് കനുംഗോ.
ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നോട്ടീസ് അയക്കും സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളുകളിൽ സുരക്ഷ ഓഡിറ്റ് നടത്തണം.
മിഥുന്റെ മരണത്തിൽ അധ്യാപകരുടെയും അപകട സമയത്ത് സ്കൂളിൽ ഉണ്ടാകുന്ന വിദ്യാർഥികളുടെയും മൊഴി ശാസ്താംകോട്ട പോലീസ് രേഖപ്പെടുത്തി. മിഥുന് വൈദ്യുതാഘാതം ഏറ്റെന്ന് അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം നടത്തിയെന്ന് ആണ് അധ്യാപകരുടെ മൊഴി
മിഥുൻ്റെ മരണം; കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ
മാനേജർ ബാങ്കിനകത്ത് തൂങ്ങിമരിച്ചു
മുംബൈ. മാനേജർ ബാങ്കിനകത്ത് തൂങ്ങിമരിച്ചു.മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം
ശിവശങ്കർ മിത്ര (52) ആണ് മരിച്ചത്
ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ ചീഫ് മാനേജർ ആയിരുന്നു
.ജോലി സമ്മർദ്ദമാണ് മരണത്തിന് കാരണം എന്ന് ആത്മഹത്യ കുറിപ്പ്
ആരുടെയെങ്കിലും പേര് പരാമർശിച്ചിട്ടില്ല
ജൂലൈ 11ന് രാജി വെച്ചിരുന്നു ; 90 ദിവസത്തെ നോട്ടീസ് പിരീഡിൽ ആണ്
മോഹൻലാലിന്റെ സ്ത്രൈണ ഭാവത്തിന് മികച്ച കയ്യടി…. പ്രകാശ് വർമയും മോഹൻലാലും വീണ്ടും
തുടരും സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകാശ് വർമയും മോഹൻലാലും വീണ്ടും ഒരു പരസ്യത്തിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നു. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ നിർവാണ പ്രൊഡക്ഷൻസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിൽ മോഹൻലാൽ ആണ് അഭിനയിച്ചിരിക്കുന്നത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് പരസ്യത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്.
മോഹൻലാലിന്റെ സ്ത്രൈണ ഭാവത്തിന് മികച്ച കയ്യടികളാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്. പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന ഇത്തരം വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലുള്ള സന്തോഷവും ആരാധകർ പങ്കിടുകയാണ്.
ഫേസ്ബുക്കിൽ പരസ്യം പങ്കുവെച്ച് കൊണ്ട് മോഹൻ ലാലും വിൻസ്മേര ജുവൽസിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു,’ മോഹൻലാൽ പറഞ്ഞു
https://www.facebook.com/share/v/16oBM3RJpQ/
കുഞ്ഞേ മാപ്പ്, മിഥുന് കണ്ണീരോടെ അന്ത്യയാത്ര
ശാസ്താം കോട്ട . വളർന്നു വലുതായി വീടിനും നാടിനും താങ്ങാകാൻ മോഹിച്ച് പഠിക്കാനെത്തിയ കുഞ്ഞ് പുത്രന് സുരക്ഷയൊരുക്കാനാവാതെ പോയ ദുഃഖത്തിൽ കണ്ണീരോടെ വിട പറഞ്ഞ് തേവലക്കര ബോയ്സ് ഹൈസ്കൂൾ .
പഠിച്ച സ്കൂളിൻ്റെ സൈക്കിൾ ഷെഡിനു മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പ് എടുത്തു നൽകാൻ കയറി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുൻ്റെ (13) അന്ത്യയാത്ര വികാര നിർഭരമായിരുന്നു. താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായി സ്കൂളിലെത്തിച്ച ഭൗതിക ദേഹത്തിന് വഴി നീളേ നാട്ടുകാർ അന്ത്യോപചാരമർപ്പിച്ചു.
ഗദ്ഗദം പോലെ ഇടയ്കിടെ മാനം മൂടി പെയ്ത മഴയേയും വിഗണിച്ച് തേവലക്കര ബോയ്സ് സ്കൂളിൽ ആയിരങ്ങളാണ് കാത്തു നിന്നിരുന്നത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഭൗതികദേഹത്തെ അനുയാത്ര ചെയ്തു.
കുവൈറ്റിൽ നിന്നും മാതാവ് സുജ രാവിലെ നെടുമ്പാശേരി എയർപോർട്ടിൽ എത്തി വീട്ടിലേക്ക് തിരിച്ചിട്ടുണ്ട് . സ്കൂളിൽ നിന്നും മടങ്ങുന്ന മിഥുനേ കാത്ത് വഴി നീളേ ജനം നിൽപ്പുണ്ട്.
റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് അപകടം: ബസ്സിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. തൃശൂരില്‍ ആണ് സംഭവം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെടുകയായിരുന്നു. ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചത്.
രാവിലെ കുന്നംകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്. ബസ് ഏബിളിന്റെ ദേഹത്ത്കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് പോയ സ്വകാര്യബസാണ് ഏബിളിനെ ഇടിച്ചിട്ടത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറിന് പിന്നില്‍ ബസ് ഇടിച്ച് ഏബിള്‍ റോഡില്‍ വീഴുകയായിരുന്നു.
പ്രദേശത്ത് കോണ്‍ഗ്രസും ബിജെപി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് സമരം ചെയ്തു. നഗരത്തിലെ റോഡുകളില്‍ അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മേയറെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് തൃശ്ശൂര്‍ എംജി റോഡിലെകുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ട് മറ്റൊരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്.
ജനങ്ങളെ പറ്റി ചിന്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ രാജിവെച്ചു പോകണം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ
ശാസ്താംകോട്ട . തേവലക്കര സംഭവം.. പ്രധാന അധ്യാപകനെ ബലിയാടാക്കി രക്ഷപ്പെടാൻ ആരെയും അനുവദിക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജി ചന്ദ്രശേഖർ. തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച കുട്ടിയുടെ വീടും സ്കൂളും സന്ദർശിച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്ഐആറിൽ ആരുടെയും പേരില്ലാത്തത് എന്തുകൊണ്ടാണ്. കെഎസ്ഇബി,വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തും, സ്കൂൾ മാനേജ്മെന്റ് എന്നിവരും കുറ്റക്കാരാണ്.. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക തന്നെ വേണം. മിഥുന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും ബിജെപി ഉണ്ടാകും. ഇനി കേരളത്തിലെ ഒരു സ്കൂളിൽ പോലും ഇത്തരം ദുരന്തം ഉണ്ടാകാൻ പാടില്ല. സിപിഎം എൽഡിഎഫ് യുഡിഎഫ് എന്നൊന്നും വ്യത്യാസമില്ല കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. എല്ലാ മേഖലയിലും അനാസ്ഥയാണ്.ജനങ്ങളെ പറ്റി ചിന്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ രാജിവെച്ചു പോകണം. 13 വയസ്സുള്ള കുട്ടി സ്കൂളിൽ മരിക്കുക എന്നത് ഗൗരവകരമായ കാര്യമാണ്. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മേഖലാ പ്രസിഡന്റ് ബിബി ഗോപകുമാർ, സംസ്ഥാന വക്താവ് കേണൽ എസ്. ഡിന്നി ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ്, ബെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത്, എല്ലാ ജന സെക്രട്ടറിമാരായ എആർ അരുൺ ആലഞ്ചേരി ജയചന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വാർത്താനോട്ടം
2025 ജൂലൈ 19 ശനി
BREAKING NEWS
👉മിഥുന്റെ അമ്മ സുജ കുവൈത്തിൽ നിന്ന് രാവിലെ നെടുമ്പാശ്ശേരിയിലെത്തി
9.30 ഓടെ ശാസ്താംകോട്ടയിലേക്ക് തിരിച്ചു .
👉 കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും.
👉 മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്‌കാരം നടക്കുക.

👉 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
👉 അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

🌴കേരളീയം🌴
🙏 കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയുമായി കൂടിയാലോചിച്ച് കുടുംബത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
🙏 കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. പ്രധാന അധ്യാപിക എസ് സുജയെ ആണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

🙏 വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഹൃദ്രോഗത്തെതുടര്‍ന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് കലയന്താനി കാഴ്ചകള്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പരാതി നല്‍കിയത്.
🙏 വീട്ടില്‍ പ്രസവിച്ച അതിഥിതൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. പശ്ചിമ ബംഗാള്‍ സ്വദേശിയും നിലവില്‍ കരമന തമലത്ത് താമസിക്കുന്നതുമായ കബിത (26) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

🙏 മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൊറിയര്‍ സര്‍വിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10വര്‍ഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലില്‍ അമീര്‍ഷാന്‍ (25), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (33) എന്നിവരെ ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍സ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.
🙏 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി വൈകാരികമായ കുറിപ്പും വീഡിയോയും പങ്കുവെച്ചു. ‘വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി, തന്ന സ്നേഹത്തിന്’ എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

🙏 തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഷാള്‍ മെഷീനില്‍ കുരുങ്ങുകയായിരുന്നു. തല ശരീരത്തില്‍ നിന്നും വേര്‍പെട്ടു പോയി. സംഭവം നടക്കുമ്പോള്‍ കൂടെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു.
🙏 കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചന്‍, ഭാര്യ ആനി എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
🙏 കെഎസ്ആര്‍ടിസി
യുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം പേര്‍.

🙏 വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ഹട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണ് കൊണ്ട് നിര്‍മിച്ച ഹട്ടുകളാണ് പൊളിക്കുന്നത്. സ്‌കൂളിലെ കെട്ടിടം ഗുരുതരാവസ്ഥയിലാണെന്ന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
🙏 എറണാകുളം വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശിയായ വില്യം എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അയല്‍വാസികളായ ക്രിസ്റ്റഫറും ഭാര്യ മേരിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

🇳🇪 ദേശീയം 🇳🇪
🙏 മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ‘ഇസ്ലാംപുര്‍ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ നിയമസഭയില്‍ പറഞ്ഞു.
🙏 പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത് രാജേഷ് നര്‍വാല്‍. പഹല്‍ഗാം ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ ലെഫ്റ്റ്നന്റ് വിനയ് നര്‍വാലിന്റെ പിതാവായ രാജേഷ് നര്‍വാല്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെതിരെയും തുറന്നടിച്ചു.
🙏 റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് മൂന്ന് ആനകള്‍ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് സംഭവ സ്ഥലത്ത് ചരിഞ്ഞത്. പശ്ചിമ ബംഗാളിലെ ബാസ്തോല റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

🙏 ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 221 ആയി. ഇതില്‍ 204 പേരും ബസ്തര്‍ മേഖലയില്‍ നിന്നുള്ളവരാണ്.
🙏 അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ ഡ്രോണുകള്‍ പിടികൂടി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്.

🙏 ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്‍വാര്‍ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ സമരം നടത്തിയത്.
🙏 സംസ്ഥാന വാണിജ്യവകുപ്പ് നോട്ടീസ് അയച്ചതില്‍ പ്രതിഷേധിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയില്‍ വ്യാപാരികളുടെ പ്രതിഷേധം. ഒരു വിഭാഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്.
🙏 ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്‌കാരം എന്നിവ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

🙏 ഒരു കോടി രൂപ തട്ടിയ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസില്‍ ഒമ്പതു പേരെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ‘ഡിജിറ്റല്‍ അറസ്റ്റ്’ കേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്.
🙏 ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്നും അവരെ പിന്തിരിപ്പന്‍ ആചാരങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും മോചിപ്പിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
🙏 ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി.

🙏 പശ്ചിമ ബംഗാളില്‍ ആര്‍.ജി. കര്‍ ആശുപത്രിയിലെ ട്രെയ്‌നി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
🙏 കരസേനയ്ക്ക് വേണ്ടിയുള്ള കവചിത വാഹന പദ്ധതിയില്‍നിന്ന് യുഎസിന്റെ സ്‌ട്രൈക്കറിനെ ഇന്ത്യ ഒഴിവാക്കി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

🇦🇽 അന്തർദേശീയം 🇦🇺
🙏 ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുെട വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി ഓഗസ്റ്റ് 24 വരെ നീട്ടി പാക്കിസ്ഥാന്‍.
🙏 പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളില്‍ പുരോഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് അപേക്ഷ നല്‍കാന്‍ യുകെ അനുമതി നല്‍കിയിട്ടുണ്ട്.
🙏 ഓട്ടിസം ബാധിച്ചവരെ പരിചരിക്കാന്‍ പുതിയ റോബോട്ട്. ‘ഓട്ടിസം റോബോട്ട്’ എന്ന പേരില്‍ സൗദി അറേബ്യയിലെ നജ്‌റാന്‍ സര്‍വകലാശാലയാണ് വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നതാണിത്.

🏏 കായികം🏏
🙏 ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസി. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താന്റെ നോദിര്‍ബെക് അബ്ദുസത്താറോവിനെ തോല്‍പിച്ച് അര്‍ജുന്‍ സെമിയിലെത്തി. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ജുന്‍ എരിഗാസി.
ചക്കപ്പഴം ചതിച്ചാശാനേ… കെഎസ്ആർടിസി ഡ്രൈവർമാർക്ക് കിട്ടിയത് എട്ടിന്റെ പണി
പന്തളം: ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ പരിശോധനയിൽ കുടുങ്ങി. പന്തളം ഡിപ്പോയിലെ മൂന്ന് ജീവനക്കാരാണ് ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയത്.
മധുരമുള്ള പഴുത്ത തേൻ വരിക്ക സഹപ്രവർത്തകർക്ക് കൂടി നൽകണമെന്ന് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശിയുടെ നല്ല ഉദ്ദേശ്യമാണ് സഹപ്രവർത്തകരെ കുടുക്കിയത്. ഇദ്ദേഹം രാവിലെ തന്നെ എത്തിയത് തേൻമധുരമുള്ള വരിക്കചക്കയുമായിട്ടായിരുന്നു. രാവിലെ ആറുമണിക്ക് ഡ്യൂട്ടിക്കിറങ്ങും മുൻപുതന്നെ ഡ്രൈവർമാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹം ജോലിക്ക് കയറുംമുൻപുള്ള ബ്രത്തലൈസർ പരിശോധനയിൽ ആദ്യം കുടുങ്ങി. പിന്നീട് രണ്ടുപേരും കൂടി ഇത്തരത്തിൽ കുടുങ്ങി.
തങ്ങൾ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നെ എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനാകാതെ വലഞ്ഞു അധികൃതർ. അവസാനം പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞ ഒരു ജീവനക്കാരന് ചക്കപ്പഴം നൽകി അയാളെ വീണ്ടും പരിശോധനക്ക് വിധേയനാക്കി. അദ്ദേഹവും ‘ഫിറ്റ്’ ആണെന്ന് തെളിഞ്ഞതോടെ പ്രതി ആരെന്ന് അധികൃതർക്കും ബോധ്യപ്പെട്ടു. തേൻവരിക്കയാണ് ചതിച്ചതെന്നും ഡ്രൈവർമാർ നിരപരാധികളെന്നും തെളിഞ്ഞു.
നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം ഉണ്ടാകും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. ഇതാണ് പണി പറ്റിച്ചതെന്നാണ് കരുതുന്നത്.
പൊന്നോമനയെ അവസാനമായി കാണാന്‍ അമ്മ എത്തി; മിഥുന് വിട നല്‍കാന്‍ നാട്
ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെ കാത്തിരുന്നു. വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യമായത്. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയെ കൊല്ലത്ത് എത്തിക്കും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈറ്റില്‍ നിന്നും സുജ നാട്ടിലെത്തിയത്.
അതിനിടെ, മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം. 12 മണിക്ക് വീട്ടിലേയ്ക്ക് കൊണ്ടു പോകും.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.
തേവലക്കര സ്ക്കൂളിലെ താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഇന്ന് നീക്കും
ശാസ്താംകോട്ട: മിഥുന്റെ മരണത്തിന് ഇടയാക്കിയ തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ വൈദ്യുതി ലൈനുകള്‍ ഇന്ന് കെഎസ്‌ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിർമ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്.
കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
ഷോക്കേറ്റ് മിഥുൻ മരിക്കാനിടയായ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായാതായി ഡി.ജി.ഇ. അന്വേഷണ റിപ്പോർട്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടില്‍ പരാമർശിക്കുന്നു. കെ.എസ്.ഇ.ബി., പഞ്ചായത്ത് അധികൃതരും ആവശ്യമായ സുരക്ഷാ നടപടികള്‍ പാലിച്ചില്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോർട്ടില്‍ പറയുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കാൻ സ്‌കൂള്‍ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.കെ.എസ്.ഇ.ബി.യ്ക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ടില്‍ പരാമർശിക്കുന്നു. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി. തികഞ്ഞ അലംഭാവം കാട്ടിയെന്ന് റിപ്പോർട്ടില്‍ പറയുന്നു.







































