Home Blog Page 701

അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം: ‘പുതിയ കേരളത്തിന്റെ ഉദയം, നവകേരളത്തിലേക്കുള്ള ചവിട്ടുപടി’: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ കേരളത്തിന്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന ച‌ടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറന്നു. ലോകത്തിന് മുന്നിൽ നാം ആത്മാഭിനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.

പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടത് പക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു. നാല് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നിങ്ങൾ തന്നെ തുടർന്നോളൂ എന്ന് ജനം പറഞ്ഞത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതെന്നും മുഖ്യമന്ത്രി.

അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം സഭയിൽ ചർച്ച ചെയ്യാതെ, കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷം
വികസനം എന്നാൽ അംബരചുംബികൾ മാത്രമല്ല. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയും വാട്ടർ മെട്രോയും രാജ്യത്തിന് മാതൃകകളാണ്. സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ആഗോള മാതൃകയായി മാറി. ഇടത് സർക്കാരുകളുടെ പദ്ധതികളും നേട്ടങ്ങളും എടുത്ത് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ എല്ലാവർക്കും അഭിമാനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ആരുടെയും ഔദാര്യം അല്ല. ഒരു കുടുംബം പോലും ആഹാരത്തിനായി കൈ നീട്ടേണ്ട അവസ്ഥയില്ലെന്നുറപ്പാക്കി. വീട് സ്വപ്നം ആയിരുന്നവർക്ക് അത് യഥാർത്ഥ്യമാക്കി. ആരും പിന്നിലാകരുത് എന്നത് ഈ സർക്കാരിന്റെ മുദ്രാവാക്യം. 2016 ഇൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ വികസനം മുരടിച്ച് നാട് വിറങ്ങലിച്ച അവസ്ഥയിൽ ആയിരുന്നു. അവിടെ നിന്നാണ് നാം തുടങ്ങിയത്. എൽഡിഎഫ് സർക്കാരുകളാണ് ക്ഷേമ പെൻഷൻ കൂട്ടിയത്. വാട്ടർ മെട്രോയെ കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് വരെ സംഘങ്ങൾ എത്തുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹിന്ദുമത വിശ്വാസിയായ ഭാര്യ ഉഷയുടെ മതം മാറ്റം: വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി യു.എസ്. വൈസ് പ്രസിഡന്റ്

വാഷിങ്ടൺ: ഭാര്യ ഉഷയുടെ മതവുമായി ബന്ധപ്പെട്ട് നടത്തിയ പരമാർശങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ ക്ഷുഭിതനായി പ്രതികരിച്ച് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഭാര്യ ഉഷ ഒരു ക്രിസ്ത്യാനിയല്ലെന്നും നിലവിൽ മതം മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഉയരുന്ന വിമർശനങ്ങൾ അറപ്പുളവാക്കുന്നതാണെന്ന് വിശേഷിപ്പിച്ച വാൻസ്, പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ‘എക്‌സി’ലൂടെ അറിയിച്ചു.

ഭാര്യയുടെ മതം മാറ്റത്തെക്കുറിച്ചുള്ള ആഗ്രഹം- വാൻസിന്റെ പ്രസ്താവന

തന്റെ ഇന്ത്യൻ വംശജയായ, ഹിന്ദു മതത്തിൽ വളർന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു വാൻസിന്റെ പ്രസ്താവന. ബുധനാഴ്ച മിസിസിപ്പിയിൽ നടന്ന ‘ടേണിങ് പോയിന്റ് യു.എസ്.എ.’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഭാര്യയുടെ മതംമാറ്റത്തെ കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞത്. ഇന്ത്യൻ വംശജയായ ഹിന്ദു മതത്തിൽ വളർന്നയാളാണ് വാൻസിന്റെ ഭാര്യ ഉഷ. ഇപ്പോൾ മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയിൽ വരാറുണ്ട്. ഞാൻ ക്രിസ്ത്യൻ മത വിശ്വാസിയാണ്. എന്റെ ഭാര്യയും ഒരു ദിവസം അതേ രീതിയിൽ വിശ്വാസിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തങ്ങളുടെ മക്കളെ ക്രിസ്ത്യൻ മതവിശ്വാസികളായാണ് വളർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പ്രതികരണമറിയിച്ചുകൊണ്ട് ‘എക്‌സി’ൽ വന്ന ഒരു പോസ്റ്റിന് മറുപടി നൽകിയ വാൻസ്, തന്റെ നിലപാട് വിശദീകരിച്ചു.

‘’എന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം, എന്നെ വിമർശിക്കുന്നതായി തോന്നുന്ന ഒരാളിൽ നിന്നായിരുന്നു. ഞാൻ ഒരു പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണ്, ആളുകൾക്ക് കൗതുകമുണ്ടാകും, അതുകൊണ്ട് ഞാൻ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പോകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ ഭാര്യ. വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിലേക്ക് തിരികെ വരാൻ എന്നെ പ്രോത്സാഹിപ്പിച്ചതുപോലും അവളാണ്. അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ അവൾക്ക് പദ്ധതികളുമില്ല, എന്നാൽ ഒരു മിശ്രവിവാഹ ബന്ധത്തിലുള്ള പലരെയും പോലെ ഒരു ദിവസം അവൾ കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും, ഞാൻ അവളെ തുടർന്നും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും, വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്യും, കാരണം അവൾ എന്റെ ഭാര്യയാണെന്നും വാൻസ് കുറിച്ചു.

ഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിനെതിരെ കോടതി, ‘യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് വീഴ്ച മറയ്ക്കാൻ’

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു.

യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പകർപ്പ് പുറത്തു വന്നു. തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച മറച്ചുവയ്ക്കാനെന്നാണ് ഉത്തരവിലുള്ളത്.

നെടുങ്ങോലം വിസാ തട്ടിപ്പ്: അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

കൊല്ലം: പരവൂര്‍ നെടുങ്ങോലം വിസാ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തന്റെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വിസാ തട്ടിപ്പ് ആരോപണം ഉന്നയിച്ച് ഗുണ്ടകളുടെ സഹായിയായ ചിലര്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന നെടുങ്ങോലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ കമ്മീഷന്‍ അംഗം വി. ഗീത ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനും പാലക്കാടുകാരനായ സുഹൃത്തിനുമെതിരെയാണ് ആരോപണം നിലവിലുള്ളതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതാണ് പരാതിക്ക് കാരണം. പരാതി വാസ്തവവിരുദ്ധമാണെന്നും വിസാ തട്ടിപ്പിന് ഇരയായ നിരവധിയാളുകള്‍ നെടുങ്ങോലം പ്രദേശത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലേക്ക് പോലീസ് വിളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടിന് പരാതിക്കാരി മറുപടി സമര്‍പ്പിക്കുകയോ സിറ്റിംഗില്‍ ഹാജരാവുകയോ ചെയ്യാത്തതിനാല്‍ കേസ് തീര്‍പ്പാക്കി.

മാതാവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും

മാതാവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം വീട്ടില്‍ കയറി ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും. ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് കേസിലെ പ്രതിയായ ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെ(26) ശിക്ഷിച്ചത്. സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി സി. ആര്‍ ബിജു കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒമ്പതാംക്ലാസുകാരിയെ ഇയാള്‍ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മാതാവിന് ഉറക്കഗുളികകള്‍ നല്‍കി ഉറക്കിയ ശേഷമാണ് പ്രതി കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്.
ആ സംഭവത്തിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി കുട്ടിയെ വര്‍ക്കല റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിക്കുന്നതിനിടെയാണ് ഒമ്പതാംക്ലാസുകാരിക്ക് 26കാരനുമായുള്ള ബന്ധം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കുവാനും പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 23 മാസം തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം രോഹന്‍ ബൊപ്പണ്ണ

ന്യൂഡല്‍ഹി : പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം രോഹന്‍ ബൊപ്പണ്ണ. ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ നാല് ഇന്ത്യക്കാരില്‍ ഒരാളായ ബൊപ്പണ്ണ ശനിയാഴ്ചയാണ് തന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചത്. പാരീസ് മാസ്റ്റേഴ്സിലായിരുന്നു 45 കാരനായ ബൊപ്പണ്ണയുടെ അവസാന പ്രകടനം. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനൊപ്പമുള്ള ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ‘എ ഗുഡ്ബൈ… ബട്ട് നോട്ട് ദി എന്‍ഡ്’ എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പില്‍ തന്റെ ജന്മനാടായ കൂര്‍ഗില്‍ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ചാംപ്യനായ ബൊപ്പണ്ണ പുരുഷ ഗ്രാന്‍സ്ലാമില്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്സിനുശേഷം ബൊപ്പണ്ണ തന്റെ ഇന്ത്യന്‍ കരിയര്‍ അവസാനിപ്പിച്ചിരുന്നു. 2023 ല്‍ ലഖ്നൗവില്‍ മൊറോക്കോയ്ക്കെതിരായ അവസാന മത്സരം കളിച്ചപ്പോഴാണ് ഡേവിസ് കപ്പില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2000ത്തില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച ബൊപ്പണ്ണ കരിയറില്‍, നിരവധി തവണ ഡേവിസ് കപ്പിലും ഗ്രാന്‍ഡ് സ്ലാം ഇവന്റുകളിലും ഒളിമ്പിക്‌സിലും ഇന്ത്യയിക്കായി കോര്‍ട്ടിലിറങ്ങി.

2017-ല്‍ കനേഡിയന്‍ താരം ഗബ്രിയേല ഡാബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ വിജയിച്ച് തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടി. 2024-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മാത്യു എബ്ഡനുമായി ചേര്‍ന്ന് ആദ്യ പുരുഷ ഡബിള്‍സ് കിരീടവും നേടി. 2023ല്‍ എബ്ഡനുമായി ചേര്‍ന്ന് ഇന്ത്യന്‍ വെല്‍സ് ട്രോഫി നേടി. 2024-ല്‍ 43 വയസ്സുള്ളപ്പോള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതോടെ അദ്ദേഹം ഡബിള്‍സില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി മാറി.

റേഷൻ വ്യാപാരികൾ മാർച്ചും, ധർണ്ണയും നടത്തി

ശാസ്താംകോട്ട.റേഷൻ ഡീലേഴ്സ് സംയുക്ത കോർഡിനേഷന്റെ ആഭിമുഖ്യത്തിൽ കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതനം, KTPDS ആക്റ്റ്, റേഷൻക്ഷേമനിധി എന്നിവ കാലോചിതമായി പരിഷ്കരിക്കുക, റേഷൻ ലൈസൻസികളുടെ പ്രായപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കുക എന്നിവ ആവശ്യപ്പെട്ടുനടന്ന ധർണ്ണാ സമരം AKRRDA സംസ്ഥാന കമ്മിറ്റിയംഗം അഭിലാഷ്. എ ഉദ്ഘാടനം ചെയ്തു. KSRRDA താലൂക്ക് പ്രസിഡൻറ് എൻ. ആർ കുറുപ്പ് അധ്യക്ഷത വഹിച്ചു. AKRRDA താലൂക്ക് പ്രസിഡൻ്റ് എസ് .മധു സ്വാഗതം ആശംസിച്ചു ,KSRRDA ജില്ലാ കമ്മിറ്റി അംഗം റിയാസ്പറമ്പിൽ നന്ദി രേഖപ്പെടുത്തി .ജിതിൻ എസ്. ആർ, എസ്.പ്രശാന്ത് കുമാർ, എസ് .രാജേഷ് കുമാർ,സോമൻ പിള്ള,ബഷീർ റാവുത്തർ,രാമചന്ദ്രൻ പിള്ള, വിജയമ്മ ,രാജേഷ് .ജി എന്നിവർ പ്രസംഗിച്ചു.

ആശ സമരത്തിനെത്തി പഞ്ച് ഡയലോഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം.ആശ സമരസമാപനത്തില്‍നിന്നും തന്നെ ഇറക്കിവിട്ടു എന്ന വാര്‍ത്തക്കെതിരെ ഡയറക്ട് ആക്ഷനും പഞ്ച് ഡയലോഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. വന്നിട്ടും എന്തിനാ തിരിച്ചുവന്നത് എന്ന് വിചാരിക്കുന്നുണ്ടാവും
എന്നെ ആശാ സമരത്തിൽ നിന്നും ഇറക്കിവിട്ടത് ഇവിടെ ആരും അറിഞ്ഞിട്ടില്ല.
ഇവിടെ കുറച്ച്കുത്തിത്തിരിപ്പ് മാധ്യമങ്ങൾ ഉണ്ട്
അവിടുത്തെ ആദ്യദിവസം മുതൽ ഒറ്റിക്കൊടുക്കുന്ന ഒന്ന് രണ്ട് കുത്തിത്തിരിപ്പ് മാധ്യമങ്ങളുണ്ട്
റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴാണ് വാർത്ത കാണുന്നത്

തന്നെ ആശാ സമരത്തിൽ നിന്ന് ഇറക്കിവിട്ടു എന്നാണ് വാർത്ത, കുത്തിതിരിപ്പ് മാധ്യമ പ്രവർത്തകരോട് പറയുകയാണ് ആശമാർ എന്റെ അമ്മമാരാണ്.ഇതെൻ്റെ അമ്മമാരുടെ സമരമാണ്. ഒരമ്മമാരും മക്കളെ ഇറക്കിവിടില്ല.മക്കളാരും അങ്ങനെ അമ്മമാർ പറഞ്ഞാലും ഇറങ്ങിപ്പോകില്ല. പ്രതിപക്ഷ നേതാവ് ഇരുന്ന നിയമസഭയിൽ അല്ലേ ഞാൻ ഇന്ന് ഇരുന്നത്
പ്രതിപക്ഷ നേതാവിരിക്കുന്ന അതേ നിയമസഭയിലേക്ക് തന്നെയല്ലേ താനിന്ന് പോയത്. ഇനി അവിടെ നിന്നും എന്നെ ഇറക്കി വിട്ടു എന്ന് പറയുമോ ,രാഹുല്‍ചോദിച്ചു. കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഏറെ സമയം ചിലവിട്ടാണ് രാഹുല്‍ മടങ്ങിയത്

പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു UDF പ്രവർത്തകർ പൊലിസ് കസ്റ്റഡിയിൽ,തുടര്‍ന്ന സ്റ്റേഷനില്‍ അടി

കോഴിക്കോട്.പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു UDF പ്രവർത്തകർ പൊലിസ് കസ്റ്റഡിയിൽ. കോൺഗ്രസ് പ്രവർത്തകനായ താനിക്കണ്ടി സ്വദേശി സുബൈർ, ലീഗ് പ്രവർത്തകനായ ആവള സ്വദേശി മുഹമ്മദ് മോമി എന്നിവരാണ് കസ്ററഡിൽ ആയത്.ഇത് ചോദ്യം ചെയ്ത് പേരാമ്പ്ര പൊലിസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലും പൊലിസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.ഇതിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. വിനോദ്, ജോജോ എന്നീ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി പി ദുൽഖിഫിൽ പോലീസ് കസ്റ്റഡിയിലാണ്

ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം അവസാനിച്ചു

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം അവസാനിച്ചു. സമരം 266 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് സമരം അവസാനിപ്പികുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമര പ്രതിജ്ഞ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. രമേശ്‌ ചെന്നിത്തല,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെ കെ രമ, സി പി ജോൺ,തുടങ്ങിയവരും ഉദ്ഘടന പരിപാടിയിൽ പങ്കെടുത്തു. രാഹുൽ മങ്കൂട്ടത്തിൽ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് വീണ്ടും വേദിയിലേക്ക് എത്തിയത്. ട്രെയിൻ സമയം നോക്കിയാണ് നേരത്തെ ഇറങ്ങിയതെന്നും മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് വീണ്ടും തിരിച്ചെത്തിയത് എന്ന് രാഹുൽ വിശദീകരിച്ചു.അതേസമയം കഴിഞ്ഞ ദിവസം സർക്കാർ ഓണറേറിയാം ആയിരം രൂപ വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത് സമരവിജയമായി കണക്കാക്കിയാണ് രാപകൽ സമരം അവസാനിപ്പിക്കുന്നത്. ഓണറേറിയാം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നത് വരെ ജില്ലാതലത്തിൽ സമരം തുടരാനും തീരുമാനം ഉണ്ട്