മൈനാഗപ്പള്ളി. ഇടവനശ്ശേരി പാറപ്പുറത്ത് വീട്ടിൽ ഹരിദാസൻ (69) നിര്യാതനായി.
ഭാര്യ: രേണുക (മുൻ സെക്രട്ടറി, ഇടവനശ്ശേരി ക്ഷീരസംഘം )
മക്കൾ : ജയലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: ദിനേശ്, ബിജു.
സംസ്ക്കാരം : ഞായറാഴ്ച ( 5 – 5 – 2024 ) രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
മൈനാഗപ്പള്ളി ഇടവനശ്ശേരി പാറപ്പുറത്ത് വീട്ടിൽ ഹരിദാസൻ നിര്യാതനായി
ഇടിമിന്നലിന് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കൊല്ലം.ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരരുത്. കെട്ടിടങ്ങളുടെ ജനലും വാതിലും അടച്ചിടണം, സാമീപ്യവും ഒഴിവാക്കണം. ഭിത്തിയിലോ തറയിലോ തൊടാനുംപാടില്ല. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കണം. ടെലഫോണ്‍ ഉപയോഗിക്കരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായസ്ഥലത്തും ടെറസിലും പോകരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍പാര്‍ക്ക് ചെയ്യാനോ പാടില്ല.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുക. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജലാശയത്തില്‍ മീന്‍പിടിക്കാനോ കുളിക്കാനോപാടില്ല. മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ ഒഴിവാക്കണം. ചൂണ്ടയിടുന്നതും വലയെറിയുന്നതും അപകടമാണ്. പട്ടം പറത്തരുത്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകം ഉപയോഗിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറുമാകാം. മിന്നല്‍ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യസഹായം എത്തിക്കണം എന്നും അറിയിച്ചു.
ഡോക്ടറേറ്റ് ലഭിച്ചു
ജപ്പാനിലെ നീഗാത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് നേടിയ പുനലൂർ കരവാളൂർ ചുടുകട്ട കമ്പനി പുത്തൻവീട്ടിൽ എസ്. കിരൺ. റിട്ട. എസ്. ഐ എസ്. ശശിധരന്റെയും ജീജയുടെയും മകനാണ്
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ചൂട് കൂടാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
റോഡില്‍ ഗ്യാങ് സ്റ്റാര്‍ ആകാന്‍ ശ്രമിക്കുന്നു; ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്‌ന
തിരുവനന്തപുരം: മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി നടി റോഷ്‌ന ആര്‍ റോയ്. മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്പേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്‌ന പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാള്‍ പിന്നീട് ബസ് റോഡില്‍ നിര്‍ത്തി ഇറങ്ങിവന്ന് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്‌തെന്നും റോഷ്‌ന പറയുന്നു.
ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കാറില്‍ ഡ്രൈവ് ചെയ്ത് സഹോദരന്‍ ജോസഫിനൊപ്പം എറണാകുളത്തേക്ക് വരികയായിരുന്നു. കുന്നംകുളത്തിനടുത്തെത്തിയപ്പോഴാണ് ഒരു കെ.എസ്.ആര്‍.ടി.സി. ബസ് പിന്നാലെ വന്ന് തുടരെ ഹോണ്‍ അടിക്കാന്‍ ആരംഭിച്ചത്. റോഡില്‍ നിയന്ത്രണങ്ങളുണ്ടായതിനാല്‍ കാര്‍ ഒതുക്കി ബസിനെ കടത്തിവിടാനുള്ള സാഹചര്യം ഉണ്ടായില്ല. തുടരെ ഹോണ്‍ അടിക്കുകയും അപകടകരമാം വിധം മറികടക്കാനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ശ്രമിച്ചു. ബസ് കാറില്‍ തട്ടുമോ എന്ന ഭയവുമുണ്ടായിരുന്നു. കാര്‍ ഒതുക്കാനുള്ള കുറച്ച് സ്ഥലം കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ റോഡരികിലേക്ക് ചേര്‍ത്തുനിര്‍ത്തി. കാറിനെ തൊട്ടു, തൊട്ടില്ല എന്ന രീതിയില്‍ ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പോലും കാറിന് തട്ടിയോ എന്ന് തലവെളിയിലേക്കിട്ട് നോക്കി.
യാത്ര തുടര്‍ന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ബസ് വീണ്ടും മുന്നില്‍ തന്നെ എത്തി. ഒന്നുരണ്ടുവട്ടം അയാള്‍ ചെയ്തതുപോലെ പിറകില്‍നിന്ന് ഹോണ്‍ മുഴക്കി. പെട്ടെന്ന് നടുറോഡില്‍ ബസ് നിര്‍ത്തിവച്ച് ഡ്രൈവര്‍ യദു അരികിലേക്ക് ഇറങ്ങി വന്നു. കാറിനടുത്ത് വന്ന് അശ്ലീലവും ലൈംഗികച്ചുവയും കലര്‍ന്ന ഭാഷയില്‍ അയാള്‍ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു.
അത്രയ്ക്കും ഭീകരമായ ഒരുപ്രതികരണം ഞാനയാളില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും അതിനാല്‍ മറുത്തൊന്നും പറയാന്‍ സാധിച്ചില്ലെന്നും റോഷ്ന പറയുന്നു. കുറച്ച് നേരം തെറിവിളിച്ച് ഒരുഗ്യാങ് സ്റ്റാര്‍ നായകനെ പോലെ അയാള്‍ വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് പോയി. അപ്പോള്‍ തന്നെ ആ ബസിന്റെ ഫോട്ടോ എടുത്തുവെന്നും ഈ സംഭവം മാനസികമായി വലിയ ആഘാതമുണ്ടാക്കി എന്നും റോഷ്ന പറയുന്നു. അല്‍പ ദൂരം മുന്നോട്ട് ചെന്നപ്പോള്‍ കണ്ട മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിച്ചു. ഞാന്‍ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് കണ്ട ഡ്രൈവര്‍ വീണ്ടും ബസ് നിര്‍ത്തി അവിടേക്ക് ഇറങ്ങി വന്ന് വെല്ലുവിളി നടത്തി. പരാതി ഉണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് എഴുതികൊടുക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്യാവശ്യമായി എറണാകുളത്ത് എത്തേണ്ടതിനാല്‍ പരാതിപ്പെടുന്നില്ലെന്നും ഡ്രൈവര്‍ യദുവിന് ഒരു താക്കീത് നല്‍കിയാല്‍ മതി എന്നും പറഞ്ഞാണ് അന്ന് ഞാനവിടെ നിന്ന് തിരിച്ചതെന്നായിരുന്നു റോഷ്ന എന്‍ റോയുടെ പ്രതികരണം.
കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലര്‍ട്ട്
കള്ളക്കടല്‍ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്.
റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഇന്ന് രാവിലെയാണ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അമേഠിയില്‍ ബിജെപിയുടെ സിറ്റിംഗ് എംപി സ്മൃതി ഇറാനിക്കെതിരെ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ്മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
വയനാട്ടിലും അമേഠിയിലും തോല്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ഭയം: നരേന്ദ്ര മോദി
വയനാട്ടിലും അമേഠിയിലും തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ ബിജെപിയെ നേരിടാന്‍ ധൈര്യപ്പെടണമെന്നും ഓടുകയോ ഭയപ്പെടുകയോ ചെയ്യരുതെന്നും മോദി പറഞ്ഞു.
”ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വയനാട്ടില്‍ രാജകുമാരന്‍ തോല്‍ക്കാന്‍ പോകുന്നു. വയനാട്ടില്‍ പോളിങ് പൂര്‍ത്തിയായാലുടന്‍ അദ്ദേഹം മറ്റൊരു സീറ്റ് നോക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ റായ്ബറേലിയിലേക്ക് ഓടിയത്,” മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
നീണ്ട നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനമുള്ള അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കും.
മഹാഗുരുവിനെ നാം തിരിച്ചറിയണം :എഴുമറ്റൂർ രാജരാജവർമ്മ
പന്മന.ഇരുപതാം നൂറ്റാണ്ടിൽ മാനവികതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാഗുരു ചട്ടമ്പിസ്വാമികളുടെ ദർശനം നാം തിരിച്ചറിയണമെന്ന് പ്രമുഖ സാംസ്കാരിക നിരൂപകൻ ഡോ. എഴുമറ്റൂർ രാജരാജവർമ. ചട്ടമ്പിസ്വാമി സമാധിശതാബ്ദിയുടെ ഭാഗമായി നടന്ന മഹാഗുരുകേരളം വിചാരസഭയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർവജ്ഞനായിരുന്ന മഹാഗുരു, ഒരു ലോകം ഒരു ജനത എന്ന സന്ദേശമാണ് നൽകിയെന്നും അതു മനസ്സിലാക്കി കേരളം മുന്നോട്ടുനീങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചട്ടമ്പിസ്വാമികളുടെ ധൈഷണിക ജീവിതം പുതുതലമുറ തിരിച്ചറിയണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡോ. സുജിത് വിജയൻപിള്ള എം. എൽ എ പറഞ്ഞു.വിവിധ വിജ്ഞാനമേഖലകളിൽ കേരളത്തിന്റെ ആദിമാതൃകയായി നിലകൊള്ളുന്ന മഹാഗുരുവിന്റെ പേരിൽ ഒരു സർവകലാശാല ഉണ്ടാകാത്തത് കേരളത്തിന് ലജ്ജാകരമെന്ന് ഡോ. വിളക്കുടി രാജേന്ദ്രൻ പറഞ്ഞു. വ്യാസന്റെയും ശങ്കരാചാര്യരുടെയും ആധുനിക അവതാരമായ ചട്ടമ്പിസ്വാമികൾ കേരള ത്തെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ചു എന്ന് ഡോ. പൂജപ്പുര കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.
ഫാ. ഡോ. സി ടി ഈപ്പന്‍ അനുസ്മരണ സമ്മേളനം നടന്നു
ശാസ്താംകോട്ട. വിദ്യാഭ്യാസ വിചക്ഷണനും എക്യുമിനിക്കല്‍ വക്താവുമായിരുന്ന ഫാ. ഡോ. സിടി ഈപ്പന്‍ അനുസ്മരണ സമ്മേളനം ബസേലിയോസ് എന്‍ജിനീയറിംങ് കോളജില്‍ നടന്നു. യാക്കൂബ് മാര്‍ ഏലിയാസ് അധ്യക്ഷത വഹിച്ചു. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി സീനയര്‍ ഫാക്കല്‍റ്റി ഫാ.ഡോ.ജോണ്‍തോമസ് കരിങ്ങാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഡോ തോമസ് വര്‍ഗീസ് ,ഫാ.ഡോ.കെ എം കോശിവൈദ്യന്‍, ഡോ. പത്മസുരേഷ്, ഡോ.ജെയ്‌സി കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. സി ടി ഈപ്പന്‍ ട്രസ്റ്റ് സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു





































