27.8 C
Kollam
Thursday 25th December, 2025 | 12:09:04 PM
Home Blog Page 2729

പകർച്ചവ്യാധികൾ പടരുന്നു, സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക ശുചീകരണ യജ്ഞം

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക ശുചീകരണ യജ്ഞം. ജൂലൈ മാസം ഡെങ്കിപ്പനി വ്യാപനം കൂടും എന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. ഇതിന് മുന്നോടിയായി ആണ് ഇന്നും നളെയും സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചീകരണം കൃത്യമായി നടത്തിയില്ല എങ്കിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം വർദ്ധിക്കും എന്നാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്.

കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അത് ഒഴിവാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. ഇത്തവണ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത എന്ന് പ്രവചന ഉള്ളതിനാൽ മഴയ്ക്ക് മുന്നോടിയായി ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്ക് സുഖമം ആക്കേണ്ടതുണ്ട്. ഇതുൾപ്പെടെയുള്ള വലിയ കടമ്പകളാണ് സർക്കാരിന് മുന്നിൽ ഉള്ളത്. പകർച്ചവ്യാധികളെ തടയാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നത്.

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുരക്ഷപ്പെട്ടു

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു..വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ ഓടി രക്ഷപ്പെട്ടത്.നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ.തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പോലീസിനെ വെട്ടിച്ച് ജയിൽ പരിസരത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്. രക്ഷപ്പെട്ട ബാലമുരുകനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്,ലഡാക്ക്,മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. അമേഠിയും, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധ കേന്ദ്രം.

രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രധാന മന്ത്രി നരേന്ദ്രമോദിയും, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മനോജ് തിവാരിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പ്രചരണ റാലി നടത്തുക. ഹരിയാനയിലെ അംബാലയിലും സോനിപതിലുമായി രണ്ട് റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ചാന്ദിനി ചൗക്ക്, നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി പ്രചാരണം നടത്തുക. പ്രിയങ്ക ഗാന്ധി ഇന്നും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ പ്രചാരണം തുടരും.

ഇന്നും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപതു ജില്ലകളിൽ മഴമുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ നാളെ പത്തു ജില്ലകളിൽ മഴമുന്നറിയിട്ടുണ്ട്. തിങ്കളും ചൊവ്വയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത.

മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം… ഗവർണറെ കണ്ട് കുടുംബം

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. തൊഴിലിടത്തുണ്ടായ പീഡനത്തെ തുടര്‍ന്നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെ്തതെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേര്‍ത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം നല്‍കിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു.

മുഖ്യമന്ത്രി മടങ്ങിയെത്തി

തിരുവനന്തപുരം:
വിദേശ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി. ദുബായ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മടക്കം. നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. നിശ്ചയിച്ചതിലും നേരത്തെ സന്തര്‍ശനം പൂര്‍ത്തീകരിച്ചാണ് മടക്കം. ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്.

ചൂണ്ടയില്‍ കുടുങ്ങിയ 250 കിലോ ഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടിയെ വരുതിയിലാക്കാൻ ഒൻപത് മണിക്കൂർ

തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യതൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയ 250 കിലോ ഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടിയെ തങ്ങളുടെ വരുതിയിലാക്കാൻ തൊഴിലാളികള്‍ ചെലവാക്കിയത് ഒൻപത് മണിക്കൂർ.
ഒടുവില്‍, പിടികൂടിയ തിരണ്ടിയെ വളളത്തില്‍ കെട്ടിവലിച്ച്‌ കരയിലെത്തിക്കാൻ എട്ടുമണിക്കൂർ. എന്നാല്‍, കരയിലെത്തിച്ചപ്പോള്‍ വലിപ്പക്കൂടുതല്‍ത്തന്നെ വിനയായി. ഇത്രയും വലിയ തിരണ്ടിയെ വാങ്ങാൻ ആളില്ലാതെവന്നതോടെ മത്സ്യത്തൊഴിലാളികള്‍ പെട്ടു.
പൂന്തുറ സ്വദേശികളായ വളളം ഉടമ മൈക്കിള്‍, സുരേഷ്, പൂടൻ എന്നിവരാണ് 250 കിലോ തൂക്കമുളള തിരണ്ടിയുമായി വെളളിയാഴ്ച തീരത്ത് എത്തിയത്. ആദ്യമായാണ് ഇവിടെ ഇത്രയും വലിപ്പമുളള തിരണ്ടി ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
തുടർന്ന് ലേലത്തിന് വെച്ചുവെങ്കിലും വലിപ്പമുളള തിരണ്ടിയായതിനാല്‍ വാങ്ങാൻ ആരും മുന്നോട്ടുവന്നില്ലെന്ന് മൈക്കിള്‍ പറഞ്ഞു. അൻപതിനായിരത്തിലധികം രൂപയ്ക്ക് വിറ്റുപോകണ്ടേ തിരണ്ടിയെ പൂന്തുറ നിവാസിയായ ഫ്രാൻസിസ് എന്നയാള്‍ 22,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു.

വലവീശുന്നതിനിടയിലാണ് തിരണ്ടിയുടെ സാന്നിധ്യം ഇവർ കണ്ടത്. തുടർന്ന് ചൂണ്ടയെറിഞ്ഞു. ചൂണ്ടയുമായി തിരണ്ടി മുന്നോട്ടുകുതിച്ചെങ്കിലും വളളവുമായി മത്സ്യത്തൊഴിലാളികളും പിന്തുടർന്നു. രണ്ടാമത്തെ ചൂണ്ടയും എറിഞ്ഞ് ഏറെ പണിപ്പെട്ട് തിരണ്ടിയെ വരുതിയിലാക്കി. ശേഷം, വളളത്തില്‍ കെട്ടിവലിച്ച്‌ എട്ടുമണിക്കൂറോളം യാത്രചെയ്ത് വെളളിയാഴ്ച രാവിലെ 11-ഓടെ തീരത്ത് എത്തിക്കുകയായിരുന്നു.

ചവറയിൽ ചെമ്മീന്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലെ ഗോ ഡൗണിന് തീ പിടിച്ചു

ചവറ: നീണ്ടകര താലൂക്കാശുപത്രിയുടെ എതിര്‍ വശത്തെ വെറോണിക്ക ചെമ്മീന്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലെ ഗോ ഡൗണിന് തീ പിടിച്ചു. രാത്രി 8.45- ഓടെയായിരുന്നു സംഭവം.കമ്പനിക്ക് സമീപത്തെ കാര്‍ട്ടന്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടുത്തമുണ്ടായത്. കമ്പനിയിലെ കാര്‍ട്ടന്‍ സൂക്ഷിക്കുന്ന ഗോഡൗണും കാര്‍ട്ടനും  പൂര്‍ണമായും കത്തി നശിച്ചു. അഗ്നി രക്ഷ സേനയെത്തി തീ കമ്പനിയുടെ മറ്റ് ഭാഗങ്ങളിലെക്ക് പടരാതിരിക്കാനായിട്ടുള്ള ശ്രമങ്ങള്‍ രാത്രിയും നടത്തി വരുകയാണ് .ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊട്ടാരക്കര ഇരുമ്പനങ്ങാനാടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി

കൊല്ലം: കൊട്ടാരക്കര ഇരുമ്പനങ്ങാനാടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി. റോഡരികില്‍ ഒരാഴ്ചയായി കട വാടകയ്ക്ക് എടുത്തായിരുന്നു ഗ്യാസ് നിറക്കുന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഷട്ടറിട്ട കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അറുപത് കുറ്റികളില്‍ നിന്നും രണ്ടെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു.

നാട്ടുകാര്‍ വിളിച്ചറിയിച്ചതോടെ എഴുകോണ്‍ പൊലീസും കൊട്ടാരക്കരയില്‍ നിന്നും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എസ്ആര്‍ എന്റസ്ട്രീസ്സ് എന്ന പേരില്‍ പാചകവാതകം നിറക്കുന്ന യൂണിറ്റ് അനധികൃതമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. എഴുകൊണ്‍ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

ഒരുത്തരവാദവുമില്ലാത്ത ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അടിമുടി
ക്രമക്കേട്

തിരുവനന്തപുരം.സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അടിമുടി
ക്രമക്കേട് കണ്ടെത്തി.നിലവാരം കുറഞ്ഞ ഭക്ഷ്യ ഉൽപ്പാദകരെ കണ്ടെത്തിയിട്ടും
നടപടി ഒഴിവാക്കാൻ പരിശോധന ഫലവും, ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു.
മിക്ക ഓഫീസുകളിലും ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച റെക്കോർഡുകൾ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ
കണ്ടെത്തി.ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റ്
ഉൾപ്പടെ 67 ഓഫീസുകളിൽ ആണ് പരിശോധന നടത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ അപ്പറ്റയിറ്റ് എന്ന പേരിൽ വിജിലൻസ് ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ പരിശോധന നടത്തിയത്.ഇന്നലെ രാവിലെ
11 മണിക്ക് ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.ഗുരുതര ക്രമക്കേടുകൾ ആണ് വിജിലൻസ് കണ്ടെത്തിയത്.നിലവാരം കുറഞ്ഞ ഭക്ഷ്യ ഉൽപ്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല.നടപടി ഒഴിവാക്കാൻ പരിശോധന ഫലവും, ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു.വൻകിട ഭക്ഷ്യ ഉൽപ്പാദകർക്ക് ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകി ക്രമക്കേട് നടത്തുന്നു.പല സ്ഥലങ്ങളിലും ലൈസൻസ് സംബന്ധിച്ച റെക്കോർഡുകൾ സൂക്ഷിക്കുന്നില്ല.സുരക്ഷിതമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ തിരിച്ചെടുക്കാൻ റീ കോൾ ലെറ്റർ അയക്കുന്നതിൽ വീഴ്ച്ച വരുത്തുന്നു.റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസിൽ വിജിലൻസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ല എന്നും കണ്ടെത്തലുണ്ട്.
എറണാകുളം ഉൾപ്പടെ പത്തോളം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഉൾപ്പടെ പരാതി പരിഹാരം കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തി.
എറണാകുളം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ്
കമ്മീഷണറുടെ ഓഫീസിൽ കേടായ
റഫ്രിജറേറ്ററിലാണ് പരിശോധനയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതെന്നും
പരിശോധനയിൽ തെളിഞ്ഞു.തുടർനടപടിക്കു ശുപാർശ ചെയ്തു അടിയന്തിരമായി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് അറിയിച്ചു