ചവറ:കൊട്ടുകാട്ടിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ ചവറ പൊലീസ് അറസ്റ്റു ചെയ്തു.ചവറ തോട്ടിനു വടക്ക് നൗഷാദ് മൻസിലിൽ ഷാജഹാനാണ് (31) അറസ്റ്റിലായത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കൊട്ടുകാട് മുഖംമൂടി മുക്ക് അമ്മവീട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.ബൈക്കിൽ വന്ന പ്രതി വഴി ചോദിച്ച ശേഷം പൊടുന്നനെ മാലയിൽ കയറി പിടിക്കുകയായിരുന്നു.യുവതി ചെറുത്ത് നിന്നതിനെ തുടർന്ന് മാല നഷ്ടപ്പെട്ടില്ല.അക്രമിയെ പിടികൂടാൻ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇവർ നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെയും യുവതി നൽകിയ വാഹന നമ്പരിന്റെയും അടിസ്ഥാനത്തിൽ ചവറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
ഓണ വിപണി ലക്ഷ്യമിട്ട് കോമളവല്ലീശ്വരം ദേവീ ക്ഷേത്രത്തിൽ ചെണ്ടുമല്ലി കൃഷി
ശൂരനാട്:കോമളവല്ലീശ്വരം ദേവീക്ഷേത്രത്തിൽ ഓണക്കാല പൂവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന വിശാലമായ പറമ്പിലാണ് കൃഷി നടത്തുന്നത്.തൈ നടീൽ ഉദ്ഘാടനം ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ആഫീസർ അനിൽകുമാർ നിർവഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.രവികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജുരാജൻ, ഗീതകുമാരി,എം.ജി രഞ്ജിത് കുമാർ,ഗോപാലകൃഷ്ണകുറുപ്പ്, ശിവശങ്കര പിള്ള,വിശ്വനാഥപിള്ള എന്നിവർ സംസാരിച്ചു.
കഞ്ഞപ്പള്ളില്‍ പ്രേം നിര്യാതനായി
ശാസ്താംകോട്ട. പള്ളിശേരിക്കല്‍ കഞ്ഞപ്പള്ളില്‍ പ്രേം(48) നിര്യാതനായി. കോവൂര്‍ കഞ്ഞപ്പള്ളില്‍ കുടുംബാംഗമാണ്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത.തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.നാളെ മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും.മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്.കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
പി കേശവദേവ് സാഹിത്യ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍
ഇരുപതാമത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. അമ്പതിനായിരം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്‌കാരം പ്രശസ്ത മാനസിക ആരോഗ്യ വിദഗ്ധൻ ഡോ. സി ജെ ജോണിന് മുൻ ചീഫ് സെക്രട്ടറി ഡോ കെ ജയകുമാർ ഐഎഎസ് സമ്മാനിച്ചു. എഴുത്തുകാരൻ പി കേശവദേവിന്റെ സ്മരണാർത്ഥം പി കേശവദേവ് ട്രസ്റ്റ് ആണ് പുരസ്‌കാരം നൽകുന്നത്. കെ ജയകുമാർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. എം കെ മുനീർ എം എൽ എ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം മുടവൻമുകളിലെ പി കേശവദേവ് ഹാളിലാണ് ചടങ്ങ് നടന്നത്.
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് രണ്ടാനച്ഛന്‍; തിരിച്ചറിയല്‍ പരേഡിനിടെ ആത്മഹത്യശ്രമം
പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരിച്ചറിയല്‍ പരേഡിനിടെയായിയിരുന്നു ആത്മഹത്യശ്രമം. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വീട്ടില്‍ ലൈംഗിക ചൂഷണത്തിനിരയായിയെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുമ്പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ഇതേത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു.
കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽകൊല്ലം ആനയടി സ്വദേശിയും
ശാസ്താംകോട്ട (കൊല്ലം):കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫ്ലാറ്റിൽ ബുധൻ പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു.കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമ്മറുദ്ദീന്റെയും
ഷെബീനയുടെയും മകൻ ഷെമീർ(30) ആണ് മരിച്ചത്.6 വർഷമായി കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിച്ചിരുന്ന
ഫ്ലാറ്റിലാണ് തീപിടുത്തം ഉണ്ടായത്.തൊഴിലാളികൾ ഉൾപ്പെടെ
195 പേരാണ് താമസക്കാരായി ഉണ്ടായിരുന്നത്.ഇവരിൽ 49 പേർ മരിച്ചതായാണ് വിവരം.അതിനിടെ ഷെമീറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.ആലപ്പുഴ താമരക്കുളം നാലുമുക്കിലാണ് മുൻപ്
താമസിച്ചിരുന്നത്.സുറുമിയാണ് ഷെമീറിന്റെ ഭാര്യ.
കുവൈത്തിലെ തീപിടുത്തം: മരണസംഖ്യ ഉയർന്നേക്കാം
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 പേർ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. മറ്റുള്ളവരുടെ പേരുകൾ ലഭ്യമായെങ്കിലും സ്ഥലങ്ങൾ അറിവായിട്ടില്ല.
മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ചുവടെ
1.ഷിബു വർഗീസ്
2.തോമസ് ജോസഫ്
3.പ്രവീൺ മാധവ് സിംഗ്
4.ഷമീർ
5.ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6.ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7.കേളു പൊന്മലേരി
8.സ്റ്റീഫിൻ എബ്രഹാം സാബു
9.അനിൽ ഗിരി
10.മുഹമ്മദ് ഷെരീഫ് ഷെരീഫ
11.സാജു വർഗീസ്
12.ദ്വാരികേഷ് പട്ടനായക്
13.മുരളീധരൻ പി.വി
14.വിശ്വാസ് കൃഷ്ണൻ
15.അരുൺ ബാബു
16.സാജൻ ജോർജ്
17.രഞ്ജിത്ത് കുണ്ടടുക്കം
18.റെയ്മണ്ട് മഗ്പന്തയ് ഗഹോൽ
19.ജീസസ് ഒലിവറോസ് ലോപ്സ്
20.ആകാശ് ശശിധരൻ നായർ
21.ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്.
20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു.
കഞ്ചാവ് പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം; പ്രതി പിടിയില്‍
ഓച്ചിറ: ഓച്ചിറ കല്ലൂര്‍ മുക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്തി വന്ന പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ, വയനകം കൈപ്പള്ളില്‍ വീട്ടില്‍ തരുണ്‍.ജി. കൃഷ്ണന്‍ (32) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഓച്ചിറ കല്ലൂര്‍ മുക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്താന്‍ എത്തിയ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനെ പാറക്കല്ലിന് മുകളിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. വീഴ്ചയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഇടത് കൈയ്യുടെ തോളെല്ലിനും വലത് കാല്‍മുട്ടിനും പരിക്കേറ്റു. തുടര്‍ന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാമോളം വരുന്ന കഞ്ചാവ് പൊതിയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കഞ്ചാവ് പോലെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ചെറു പൊതികളിലാക്കി
ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു പ്രതി. ഓച്ചിറ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്.സിപിഒ ശ്രീജിത്ത്, സിപിഒമാരായ സുനില്‍, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കുവൈത്ത് തീപിടുത്തത്തിൽ 11 മലയാളികൾ മരിച്ചു; മരണസംഖ്യ 49
കുവൈത്ത്: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 പേർ മലയാളികളാണെന്ന് പുതിയ വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ആകെ 49 പേർ മരിച്ചു.21 പേരെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീര്‍ (33) മരിച്ചതായി വിവരം ലഭിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം.ഇന്ത്യ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.







































