തിരുവനന്തപുരം . കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് സ്വദേശി ബെനാൻസിൻ്റെയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം.പൂവാർ കൊച്ചു തുറയിൽ ഒരുകല്യാണത്തിന് പോയി വിഴിഞ്ഞത്തേക്ക് മടങ്ങിവരുകയായിരുന്ന അജിത് ഓടിച്ച കാർ മുന്നിൽ നിന്ന് പോയ ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാൻ വെട്ടിത്തിരിക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബെൻസി ഏക സഹോദരിയാണ്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
വേങ്ങ കണ്ണങ്കര വിട്ടിൽ ശ്രീ കൊച്ചു നാരായണൻ ആചാരി നിര്യാതനായി
ശാസ്താം കോട്ട.വേങ്ങ കണ്ണങ്കര വിട്ടിൽ ശ്രീ കൊച്ചു നാരായണൻ ആചാരി നിര്യാതനായി. ഭാര്യ: സതി ( Late), മകൻ: അമ്പിളി, മകൾ: അംബിക.മരണാനന്തര കർമ്മം നാളെ ഉച്ചയ്ക്ക് 3.30ന്
ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.
ജൂലൈ 12 വരെയാണ് കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയേണ്ടത്. ജൂൺ 26 നാണ് കെജ്‌രിവാളിനെതിരേ സിബിഐ കേസി രജിസ്റ്റർ ചെയ്തത്.
ചോർച്ചയ്ക്കു പിന്നാലെ രാമക്ഷേത്രത്തിലേക്കുള്ള വഴിയും തകർന്നു; 6 ജീവനക്കാർക്ക് സസ്പെൻഷൻ
അയോധ്യ: രാമക്ഷേത്രത്തിലേക്ക് പുതുതായി നിർമിച്ച വഴി തകർന്നതിനെത്തുടർന്ന് ആറു ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് സർക്കാർ. മഴ കനത്തതോടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയത്. രാംപഥ് അടക്കം 15 ചെറുവഴികളാണ് രണ്ട് ദിവസത്തെ മഴയിൽ വെള്ളം നിറഞ്ഞ് ശോച്യാവസ്ഥയിലായത്. റോഡുകൾക്കിരുവശവുമുള്ള വീടുകളിലും വെള്ളം കയറിയിരുന്നു.
നിർത്തിയിട്ടിരുന്ന നാഷണൽ പെർമ്മിറ്റ് ലോറിയുടെ ടയറുകൾ മോഷണം പോയി
ചാത്തന്നൂർ: റോഡ് സൈഡിൽ മെക്കാനിക്കൽ പണിക്കായി നിർത്തിയിട്ടിരുന്ന നാഷണൽ പെർമ്മിറ്റ് ലോറിയുടെ ടയറുകൾ മോഷണം പോയി. കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ പാരിപ്പള്ളി ജംഗഷന് സമീപം
തെറ്റികുഴിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ടയർ ആണ് മോഷണം പോയത്. പാരിപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു
സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു
കൊല്ലം: മാധ്യമ പ്രവർത്തകരുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അതിനെ സർവ ശക്തിയുമുപയോഗിച്ച് ചെറുക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പിട്ട കരാറിന്റെ നഗ്നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഭരണകൂടത്തിന്റെ ഔദാര്യമായി മാറിയിരിക്കുന്നു. മാധ്യമ പ്രവർത്തകർ വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.
പാവപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി പാർലമെന്റിൽ സംസാരിക്കുന്ന അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കോർപ്പറേറ്റുകൾക്കു വേണ്ടി സംസാരിക്കാനാണ് ഭൂരിപക്ഷ അംഗങ്ങൾക്കും താല്പര്യം. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്ന അംഗങ്ങളെ പുച്ഛത്തോടെയാണ് കാണുന്നതെന്നും എംപി പറഞ്ഞു. അന്തരിച്ച മുതിർന്ന മാധ്യമ പ്രവർ ആകൾ യു വിക്രമന്റെ സഹധർമ്മിണി സീതാ വിക്രമനെ എംപി ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ് ആർ ശക്തിധരൻ അധ്യക്ഷനായിരുന്നു. കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു, കേരള ബാങ്ക് എക്സി. ഡയറക്ടര്‍ അഡ്വ. ജി ലാലു തുടങ്ങിയവര്‍ സംസാരിച്ചു. കെ രാജൻ ബാബു സ്വാഗതം പറഞ്ഞു. പി സി വിഷ്ണുനാഥ് എംഎല്‍എ അഭിവാദ്യപ്രസംഗം നടത്തി. സി വിമല്‍ കുമാര്‍ നന്ദി പറഞ്ഞു.
സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-വ്യവസായ മേഖലകളിൽ അതുല്യ സംഭാവന നൽകിയ ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാരെ മന്ത്രി ആദരിച്ചു.
എസ് ആര്‍ ശക്തിധരന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പി എ അലക്സാണ്ടര്‍ (പേട്രണ്‍), കെ ജനാര്‍ദനന്‍നായര്‍ (വര്‍ക്കിങ് പ്രസിഡന്റ്), കെഎച്ച്എം അഷറഫ്(ജനറല്‍ സെക്രട്ടറി), ജെ ആര്‍ പറത്തറ, ഉഷാ ശശി, രാജന്‍ബാബു (വൈസ് പ്രസിഡന്റുമാര്‍), സി ശിവന്‍, വി ആര്‍ രാജ്മോഹന്‍, സി പി സുരേന്ദ്രന്‍ (സെക്രട്ടറിമാര്‍), എം ടി ഉദയകുമാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ടി 20 ലോകകപ്പ്: ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം
ബാർബഡോസ് :ടി20 ലോകകപ്പ് ഫൈനൽ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം.
ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി.വിരാട് കോലി 76 റൺസും അക്സർ പട്ടേൽ 47 റൺസും സമ്മാനിച്ചത് മികച്ച സ്കോറിലേക്ക് ഉയരാൻ ഇടയാക്കി.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഗ് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (9) റിഷഭ് പന്തിനെയും(0) സൂര്യ കുമാർ യാദവിനെയും (3) ഇന്ത്യക്ക് നഷ്ടമായി.
ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫിക്കായാണ് നിലകൊള്ളുന്നത്. ഇത്തവണ കിരീടം സ്വന്തമാക്കിയാല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം 2 ടി20 ലോകകപ്പ് സ്വന്തമാക്കിയവരുടെ എലൈറ്റ് പട്ടികയിലേക്ക് കയറും.
ശാസ്താംകോട്ട തടാകപരിധിയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു: കളക്ടര്‍
നഗരത്തിലേയ്ക്കുള്ള പ്രധാന ശുദ്ധജലസ്രോതസായ ശാസ്താംകോട്ട തടാകം സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം കണക്കിലെടുത്ത് തടാകപ്രദേശത്ത് ഖനനവും അനധികൃത-നിയമലംഘനപ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. നാല് മാസക്കാലത്തേയ്ക്കാണ് നിരോധനം. പ്രദേശത്തെ ഖനനവും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നിരോധനത്തിന്റെ പരിധിയില്‍പ്പെടും. ശാസ്താംകോട്ട പഞ്ചായതിലെ എട്ട്, ഒമ്പത്, 10, 11, 12,19 വാര്‍ഡുകളും പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലുമാണ് പ്രവര്‍ത്തനങഅങള്‍ക്ക് നിരോധനം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇനി മുതൽ വൈദ്യുതി ബില്‍ അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ അടയ്ക്കാൻ കഴിയില്ല
കെഎസ്ഇബി വൈദ്യുതി ബില്‍ അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. പണമടക്കാനായി നിരവധി നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാവുന്നതാണ്.
അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷം ജയിലില്‍; പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു
അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്.
സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.





































