28.8 C
Kollam
Wednesday 17th December, 2025 | 07:02:16 PM
Home Blog Page 2367

പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം

കൊല്ലം: കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് 1, 2, 3 കോടതികളില്‍ 5 മുതല്‍ 24 വരെ പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നു. കൊല്ലം സിറ്റി പോലീസിന്റെ പരിധിയിലുള്ള കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, കിളികൊല്ലൂര്‍, ഇരവിപുരം, അഞ്ചാലുംമൂട്, കൊട്ടിയം, ട്രാഫിക് എന്നീ പോലീസ് സ്റ്റേഷനുകളിലെ ഏകദേശം 10000 ത്തോളം പെറ്റികേസ്സുകളാണ് യഞ്ജത്തിലൂടെ പരിഗണനയ്ക്ക് വിധേയമാക്കുന്നത്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവരുടെ പേരിലുള്ള പെറ്റി കേസ്സുകള്‍ അതാത് കോടതികളില്‍ പിഴ ഒടുക്കി തീര്‍പ്പാക്കാണമെന്നും കോടതി നിയമ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

തൃശൂരിൽ ഉരുൾപൊട്ടലിന് സാധ്യത

തിരുവനന്തപുരം: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. മഴക്കാലമായതിനാൽ ഏതു നിമിഷവും ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറി താമസിക്കാൻ 41 കുടുംബങ്ങൾക്ക് നിർദേശം നൽകി.

കര്‍ക്കിടകവാവ് ബലിതര്‍പ്പണം: കൊല്ലത്ത്‌ ഗതാഗതനിയന്ത്രണം

കൊല്ലം: കൊല്ലം തിരുമുല്ലവാരം കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് കൊല്ലം ഠൗണിലും, പരിസര പ്രദേശങ്ങളിലും പോലീസ് ആഗസ്റ്റ് രണ്ടിന് (ബലിതര്‍പ്പണം അവസാനിക്കുന്നതുവരെ) പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ബലിതര്‍പ്പണത്തിനായി തിരുമുല്ലവാരം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രൈവറ്റ്, കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസ്സുകള്‍ കൊല്ലം കളക്ട്രേറ്റ്-കാങ്കത്തുമുക്ക്-വെള്ളയിട്ടമ്പലം വഴി സര്‍വ്വീസ് നടത്തണം. ചിന്നക്കടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാങ്കത്ത് മുക്കില്‍ സണ്‍ ബേ ആഡിറ്റോറിയം മുതല്‍ നെല്ലിമുക്ക് ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്.
ചവറ ഭാഗത്തു നിന്നും കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര കവാടത്തിനു വടക്ക് ഭാഗം മുതല്‍ മുളങ്കാടകം സ്‌കൂളിന്റെ ഭാഗത്തേക്കും നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഈ റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.
തെക്കേ കച്ചേരി മുണ്ടാലുംമൂട് വെളളയിട്ടമ്പലം റൂട്ടില്‍ ഭക്തജനങ്ങളുമായി വരുന്ന ഇരുചക്രവാഹനം, ആട്ടോറിക്ഷാ, മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം എന്നീ ജംഗ്ഷനില്‍ ആളിനെ ഇറക്കിയ ശേഷം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സെന്റ് അലോഷ്യസ്, ഇന്‍ഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്‌സ്, കൊല്ലം ഗേള്‍സ്, ഠൗണ്‍ യു.പി.എസ്, മുളങ്കാടകം എന്നീ സ്‌കൂള്‍ ഗ്രൗണ്ടുകളിലും, മുളങ്കാടകം ക്ഷേത്ര ഗ്രൗണ്ട്, തങ്കശ്ശേരി ബസ് ബേ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതും തിരികെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനത്തില്‍ കയറി പോകേണ്ടതുമാണ്.
ഇരുചക്രവാഹനങ്ങള്‍ക്ക് മൂണ്ടാലുംമൂട്-തിരുമുല്ലവാരം ഭാഗത്തേയ്ക്കും, നിയന്ത്രണങ്ങള്‍ പാലിക്കേണ്ട റോഡുകളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല. നാഷണല്‍ ഹൈവേയുടെയും മറ്റ് പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
തിരുവന്തപുരത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും, ചെറിയ വാഹനങ്ങളും മേവറത്ത് നിന്നും തിരിഞ്ഞ് ബൈപാസ് വഴി പോകേണ്ടതും, ആലപ്പുഴ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനാട് ബൈ പാസ്സ് വഴിയും പോകേണ്ടതാണ്.
തിരുമുല്ലവാരം പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതും ആവശ്യമാകുന്ന പക്ഷം പാര്‍ശ്വ റോഡുകള്‍ ഉപയോഗിക്കേണ്ടതുമാണ്.
ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിനു എത്തുന്ന ഭക്തജനങ്ങളും, അന്നദാനം നടത്തുന്ന സന്നദ്ധ സംഘടനകളും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗതക്രമീകരണങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും സിറ്റിപോലീസ് കമ്മീഷണര്‍ അറിയിച്ചു.

മുഖത്തെ കറുത്ത പാടുകൾ ബുദ്ധിമുട്ടിക്കുന്നോ? ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

മുഖത്തെ പാടുകൾക്ക് കാരണങ്ങൾ പലതാണ്. മുഖക്കുരു ഇത്തരം കലകൾക്കും പാടുകൾക്കുമുള്ള പ്രധാനപ്പെട്ട കാരണമാണ്. പ്രത്യേകിച്ചും മുഖക്കുരു നാം കൈ കൊണ്ട് പൊട്ടിയ്ക്കുകയാണെങ്കിൽ ഇതിന്റെ അടയാളം മുഖത്ത് ഏറെക്കാലം അവശേഷിയ്ക്കും. ഇതുപോലെ ചിക്കൻപോക്‌സ് മുതലായ രോഗങ്ങളും നമുക്ക് പാടുകൾ സമ്മാനിക്കും.

ഇത്തരം പാടുകൾ നീക്കാൻ നമുക്ക് വളരെ ചെലവ് കുറഞ്ഞതും വീടുകളിൽ തന്നെ തയാറാക്കാവുന്നതുമായ ഫെയ്സ് പാക്ക് പരിചയപ്പെടാം.

ബദാം ഓയിൽ, തൈര്, വൈറ്റമിൻ ഇ ഓയിൽ എന്നിവ ചേർത്തൊരു പായ്ക്കുണ്ടാക്കാം. ബദാമും ബദാം ഓയിലുമെല്ലാം തന്നെ ചർമസംരക്ഷണത്തിന് മികച്ചതാണ്. ഇതിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ കലകളും പാടുകളും പോകാൻ ഏറെ നല്ലതാണ്.പുരാതന ചൈനീസ്, ആയുർവേദ ഔഷധങ്ങളിൽ, വടുക്കൾ കുറയ്ക്കുന്നതിന് ബദാം ഓയിൽ ഉപയോഗിച്ചിരുന്നു. ഇതിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസപ്പെടുത്താൻ സഹായിക്കുന്നു. സ്ട്രെച്ച് മാർക്കുകൾ തടയുന്നതിനും കുറയ്ക്കുന്നതിനും ബദാം ഓയിൽ ഫലപ്രദമായ ചികിത്സയാണ്. ബദാം എണ്ണയിൽ അടങ്ങിയിട്ടുള്ള റെറ്റിനോയിഡുകൾ മുഖക്കുരുവിന്റെ പ്രശ്നം കുറയ്ക്കുകയും നിർജ്ജീവ കോശങ്ങളെ നീക്കി നല്ല കോശങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും. ഫാറ്റി ആസിഡ് ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യുവാൻ സഹായിക്കും.

വൈറ്റമിൻ ഇ ഓയിൽ മുഖത്തു പുരട്ടുന്നത് സൗന്ദര്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ്. ഇത് ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമാണ്. ഇത് സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം നൽകുന്ന സൗന്ദര്യപരമായ ഗുണങ്ങൾ ചില്ലറയല്ല. പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണിത്.ഇതു കൊളാജൻ ഉൽപാദനത്തിനു സഹായിക്കുന്നു. ഇവ ചർമകോശങ്ങൾ അയഞ്ഞു തൂങ്ങാതെയും ചർമത്തിൽ ചുളിവുകൾ വീഴാതെയും സഹായിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുപ്പു പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണു വൈറ്റമിൻ ഇ ഓയിൽ. പുതിയ ചർമ കോശങ്ങളുണ്ടാകാൻ സഹായിക്കുന്ന ഒന്നു കൂടിയാണു വൈറ്റമിൻ ഇ. ഇതു കൊണ്ടു തന്നെ മുറിവുകൾ കൊണ്ടുണ്ടാകുന്ന കലകളും വടുക്കളുമെല്ലാം പരിഹരിയ്ക്കപ്പെടുവാൻ ഏറ്റവും നല്ലൊരു വഴി കൂടിയാണിത്. ശരീരത്തിന്റെ ഏതു ഭാഗങ്ങളിലുമുള്ള സ്‌ട്രെച്ച്മാർക്കുകൾ പോകാൻ ഇത് നല്ലതാണ്.

പ്രോട്ടീൻ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നവയാണ്. ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരു പോലെ ഗുണകരമാണ്. വലിയ ബുദ്ധിമുട്ടില്ലാത്ത സൗന്ദര്യ സംരക്ഷണ വഴിയാണ് തൈരു കൊണ്ടു്ള്ളത്. ദിവസവും അൽപം തൈര് , അൽപം പുളിച്ചതാണെങ്കിൽ കൂടുതൽ നല്ലത്, മുഖത്തു പുരട്ടി നോക്കൂ. തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നൽകുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നൽകുന്നത്. സൺടാൻ, സൺബേൺ എന്നിവയ്ക്കുള്ള മരുന്നു കൂടിയാണിത്. കരുവാളിപ്പു മാറാനും ചർമം വെളുപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്.തൈര് മുഖത്തിന് ചെറുപ്പം നൽകാൻ ഏറെ നല്ലതാണ്. ഇത് ചുളിവുകൾ ഒഴിവാക്കുന്നു. ഇത് ചുളിവുകൾ ഒഴിവാക്കുന്നു. ചർമം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും ഇതു സഹായിക്കുന്നു.

ഈ പായ്ക്ക് തയ്യാറാക്കാൻ ഏറെ എളുപ്പമാണ്. ഇതിനായി തൈര് എടുക്കാം. അൽപം പുളിയുള്ള തൈരാണ് നല്ലത്. ഇതിൽ ഏതാനും തുള്ളി ബദാം ഓയിലും അൽപം വൈറ്റമിൻ ഇ ഓയിലും ചേർത്ത് മിശ്രിതമാക്കാം. മുഖം കഴുകി വൃത്തിയാക്കി തുടച്ച് ഈ പായ്ക്ക് മുഖത്ത് പുരട്ടി നല്ലതുപോലെ മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താൽ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. മുഖത്തെ കലകളും പാടുകളും മാറുന്നതിനൊപ്പം മുഖത്തിന് തിളക്കവും മിനുസവും ലഭിയ്ക്കാനും ചർമത്തിന് ഇറുക്കം നൽകാനും ചുളിവുകൾ നീക്കാനുമെല്ലാം ഫലപ്രദമായ പായ്ക്കാണിത്.

ജില്ലയില്‍ ബലിതര്‍പ്പണത്തിനായി സ്‌നാന ഘട്ടങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കൊല്ലം: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് സ്‌നാനഘട്ടങ്ങള്‍ ഒരുങ്ങി. ഈറനണിഞ്ഞ ഓര്‍മകളുമായി പിതൃപരമ്പരയ്ക്ക് പിന്‍തലമുറ നടത്തുന്ന ശ്രാദ്ധമൂട്ടലിന്റെ തിരക്കിലേക്ക് സ്‌നാനഘട്ടങ്ങള്‍ മാറും. ജില്ലയില്‍ സ്‌നാനഘട്ടങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പാപനാശനം ഗുരുദേവ കമ്മിറ്റി, വിവിധ സംഘടനകള്‍, ക്ഷേത്രകമ്മിറ്റികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, അഗ്നിശമന സേന തുടങ്ങിയവയെല്ലാം വലിയ ക്രമീകരണങ്ങളാണ് ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാന സ്‌നാന ഘട്ടങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പടുത്തി. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും സര്‍വീസുകള്‍ നടത്തും. പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഗസ്റ്റ് 3ന് പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും.

തിരുമുല്ലവാരം: തിരുമുല്ലവാരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരേ സമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുരുജി സാംസ്‌കാരിക സമിതി, വിശ്വഹിന്ദു പരിഷത്ത്, ബലിതര്‍പ്പണ ഭൂമി സംരക്ഷണ ട്രസ്റ്റ് എന്നിവയും ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ നാല്‍പതോളം കാര്‍മികരും സജ്ജരായിട്ടുണ്ട്.

മുണ്ടയ്ക്കല്‍ പാപനാശനം: മുണ്ടയ്ക്കല്‍ പാപനാശനം സ്‌നാനഘട്ടത്തിലും വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. പിതൃതര്‍പ്പണം, തിലഹവന ഹോമം, മതസൗഹാര്‍ദ്ദ സമ്മേളനം എന്നിവ നടക്കും. തടത്തില്‍ മഠം ടി.കെ. ചന്ദ്രശേഖര സ്വാമി, പതിനഞ്ചില്‍പരം ക്ഷേത്രങ്ങളില്‍ നിന്ന് എത്തുന്ന പ്രമുഖ തന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. ‘പിതൃക്കളെ സ്മരിക്കൂ വൃക്ഷതൈ നടൂ’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് വൃക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യും. 2ന് വൈകിട്ട് സര്‍വ്വമത സമ്മേളനവും വൃക്ഷതൈ വിതരണോത്ഘാടനവും നടക്കും.

അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രക്കടവ്: ത്രിവേണി സംഗമമായ അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രക്കടവില്‍ ബലി തര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 500 പേര്‍ക്ക് ഇരുന്ന് ബലിയിടാനുള്ള സൗകര്യമാണ് ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ചിട്ടുള്ളത്. വിശ്വനാഥന്‍ ശാന്തിയാണ് മുഖ്യകാര്‍മികത്വം വഹിക്കും. 25-ല്‍ പരം കര്‍മികള്‍ പങ്കെടുക്കും. ദൂരെ സ്ഥലത്തുനിന്ന് എത്തുന്നവര്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ. വര്‍ക്കല വലിയ വിളാകം ഭദ്രദേവി ക്ഷേത്രം മേല്‍ശാന്തി രാജേഷ്പോറ്റി നേതൃത്വം നല്‍കും. പിതൃപൂജ, തിലഹോമം എന്നിവയും നടക്കും.

കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര തെക്ക് തേവര്‍കാവ് ദേവീക്ഷേത്ര ത്രിവേണി സംഗമ സ്ഥാന കടവില്‍ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണത്തെ ബലി തര്‍പ്പണത്തിന് ഒരുക്കിയിരിക്കുന്നത്. 500 ഓളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ബലി സമര്‍പ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരവൂര്‍: കര്‍ക്കടകവാവുബലിക്കായി പരവൂര്‍ പൊഴിക്കര പനമൂട്ടില്‍ കുടുംബമഹാദേവ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തുന്നതിനായി ക്ഷേത്രാങ്കണങ്ങളിലും കടല്‍തീരത്തും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ വൈകുന്നേരം ഏഴ് വരെ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍.

കുളക്കട: വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തിലഹവനം, പിതൃപൂജ എന്നിവയ്ക്ക് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തില്‍, മേല്‍ശാന്തി തുളസീദാസ് പോറ്റി എന്നിവര്‍ പ്രധാന കാര്‍മ്മികരാകും. കല്ലടയാറ്റിലെ സ്നാനഘട്ടം നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

പുത്തൂര്‍: താഴം തിരുഃആദിശ്ശ മംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലി കര്‍മ്മങ്ങള്‍ക്ക് ശ്രീ ശൈലം നാരായണന്‍ നമ്പൂതിരിയും തിലഹവനത്തിന് ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ വാസുദേവര് സോമയാജിപ്പാടും കാര്‍മ്മികത്വം വഹിക്കും.

നീണ്ടകര: പുത്തന്‍തുറ ആല്‍ത്തറ മൂട് മഹാദേവ, മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ രാവിലെ 4 മുതല്‍ പ്രത്യേക പന്തലില്‍ നടക്കും. ഒരേസമയം ആയിരം പേര്‍ക്ക് ബലി തര്‍പ്പണം നടത്താന്‍ സൗകര്യം ഉണ്ടായിരിക്കും.

പൊന്മന: കാട്ടില്‍മേക്കതില്‍ ക്ഷേത്രം കടല്‍ത്തീരത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണം നടക്കും. ജങ്കാര്‍ സര്‍വീസ് ഉണ്ടായിരിക്കും.

പന്മന ആശ്രമം: രാവിലെ 6 മുതല്‍ 11 വരെ ബലി തര്‍പ്പണം

ഗുഹാനന്ദപുരം ക്ഷേത്രം: പുലര്‍ച്ചെ 4 മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ നടക്കും. ഗോപാലകൃഷ്ണ ശര്‍മ കാര്‍മികത്വം വഹിക്കും.

പരവൂര്‍ കോങ്ങാല്‍ പനമൂട്ടില്‍ പരബ്രഹ്മ ക്ഷേത്രം: രാവിലെ 4 മുതല്‍ വൈകിട്ട് 6 വരെ 500 പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണത്തിനുള്ള സൗകര്യം.

ചടയമംഗലം പോരേടം ക്ഷേത്രം: ആറാട്ടുകടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബലി തര്‍പ്പണം രാവിലെ മുതല്‍ തുടങ്ങും.

തെരുവിന്‍ ഭാഗം ആറാട്ട് കടവ്: രാവിലെ 5ന് ബലി തര്‍പ്പണ ചടങ്ങുകള്‍ തന്ത്രി പുത്തലത്താഴം രാജീവന്‍ കാര്‍മികത്വം വഹിക്കും. ഇത്തിക്കര ആറിന്റെ തീരത്താണ് ചടങ്ങുകള്‍.

കോട്ടുക്കല്‍ മുരിയനല്ലൂര്‍ ക്ഷേത്രം: ഇത്തിക്കരയാറിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ രാവിലെ 5 മുതലാണ് ചടങ്ങുകള്‍.

കുമ്മിള്‍ മീന്‍മുട്ടി ക്ഷേത്രം: മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തു പന്തല്‍ കെട്ടിയാണ് ചടങ്ങ് നടത്തുന്നത്.

കടയ്ക്കല്‍ കിളീമരത്തുകാവ് ശിവ പാര്‍വതി ക്ഷേത്രം: പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ പോറ്റി കാര്‍മികത്വം വഹിക്കും.

മണ്‍റോത്തുരുത്ത് വൈകുണ്ഠപുരം ദേവസ്വം അനന്തശയന മഹാവിഷ്ണു ക്ഷേത്രം: ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി രാജേഷ് ദേവനാരായണന്‍ കാര്‍മികത്വം വഹിക്കും.

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം: ഇത്തിക്കരയാറിന്റെ തീരത്ത് കിഴക്കോട്ട് പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ബലി തര്‍പ്പണ ചടങ്ങിന് കോഴിക്കോട് ഭരദ്വജ ഗോത്രം ബാലന്‍ ശാസ്ത്രികള്‍ മുഖ്യകാര്‍മികനായിരിക്കും.

കരുനാഗപ്പള്ളി തൃപ്പാവുമ്പ മഹാദേവര്‍ ക്ഷേത്ര കടവ്, ചെറിയഴീക്കല്‍ കാശി വിശ്വ നാഥ ക്ഷേത്ര മൈതാനം, തേവര്‍കാവ് ക്ഷേത്ര കടവ്, വെള്ളനാത്തുരുത്ത് ബീച്ച്, പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ക്ഷേത്ര കടവ്, ആലപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രക്കടവ്, അഴീക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബലിതര്‍പ്പണം പുലര്‍ച്ചെ 4ന് ആരംഭിക്കും.

കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം: പുലര്‍ച്ചെ 4 മുതല്‍ ബലി തര്‍പ്പണം. അതിനു മുന്നോടിയായി ക്ഷേത്രത്തില്‍ വിഷ്ണു പൂജ നടക്കും. പിതൃപൂജ, തിലഹവനം, സായൂജ്യപൂജ, പാല്‍പ്പായസ വഴിപാട് എന്നിവയും നടക്കും. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തില്‍, മേല്‍ശാന്തി തുളസീദാസ് പോറ്റി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രം: എന്‍എസ്എസ് കുന്നത്തൂര്‍ താലൂക്ക് യൂണിയന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ മൂന്നിന് പുലര്‍ച്ചെ 4 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.

പടിഞ്ഞാറേ കല്ലട തിരുവാറ്റ മഹാദേവ ക്ഷേത്രം: കല്ലടയാറിന്റെ തീരത്തുള്ള സ്നാന ഘട്ടത്തിലാണ് ബലിതര്‍പ്പണം നടക്കുന്നത്.

പടിഞ്ഞാറേ കല്ലട കടപുഴ പാട്ടമ്പലം: മഹാദേവ ക്ഷേത്രത്തില്‍ മൂന്നിനു പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 2വരെ. കല്ലടയാറിന്റെ തീര ത്താണ് ബലിതര്‍പ്പണം.

ഓച്ചിറ അഴീക്കല്‍ പൂക്കോട്ട് കരയോഗത്തിന്റെയും ദേവീ ക്ഷേത്രത്തിന്റെയും നേതൃത്വത്തില്‍ ബലി തര്‍പ്പണം പുലര്‍ച്ചെ 3 മുതല്‍. ക്ഷേത്ര മേല്‍ശാന്തി വിമല്‍ സേനന്‍ നേതൃത്വം നല്‍കും.

ശിവഗിരി മഠത്തിന്റെ ശാഖയായ പുതുപ്പള്ളി തൃപ്പാദഗുരുകുലം ചേവണ്ണൂര്‍ കളരിയില്‍ 5 മുതല്‍ ശിവഗിരി മുന്‍ മഠാധിപതി സ്വാമി വിശുദ്ധാനന്ദയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പ്പണം.

കുളത്തൂപ്പുഴ ബാലക ശ്രീധര്‍മശാസ്താ ക്ഷേത്രം: പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കും.

ആര്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രക്കടവ്, ഇടപ്പാളയം ശ്രീമുരുകന്‍ കോവില്‍, തെന്മല ഒറ്റക്കല്‍ പാറക്കടവ് ശങ്കരനാരായണ സ്വാമി ക്ഷേത്രം, തെന്മല പാലക്കര ശ്രീസു ബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുളത്തുപ്പുഴ ആനക്കൂട് മഹാദേവക്ഷേത്രം, കല്ലടയാര്‍ കടവ് എന്നിവിടങ്ങളിലും ബലി തര്‍പ്പണം പുലര്‍ച്ചെ ആരംഭിക്കും.

പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട; സുപ്രീംകോടതി

ന്യൂഡൽഹി: പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട അനുവദനീയമാണെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (6–1) വ്യക്തമാക്കി. ഇത്തരത്തിൽ ഉപതരംതിരിവ് അനുവദിക്കുമ്പോൾ ഒരു ഉപവിഭാഗത്തിനു മാത്രമായി മുഴുവൻ സംവരണവും അനുവദിക്കാൻ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.

ഉപവിഭാഗങ്ങളുടെ പ്രതിനിധ്യക്കുറവ് ശാസ്ത്രീയവും കൃത്യവുമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ സർക്കാരിന് നീതീകരിക്കാൻ കഴിയണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉപവർഗീകരണം സാധ്യമല്ലെന്ന 2004ലെ സുപ്രീം കോടതി വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരും തമ്മിലുള്ള കേസ്) റദ്ദാക്കിയാണ് ഭൂരിപക്ഷ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ബേല എം.ത്രിവേദി ഭൂരിപക്ഷ അഭിപ്രായത്തോടു വിയോജിച്ചു ഭിന്നവിധി എഴുതി. ഇതുൾപ്പെടെ ആകെ ആറ് വിധിന്യായങ്ങളാണ് ഏഴംഗബെഞ്ച് പുറപ്പെടുവിച്ചത്.

2010 ലെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്തു പഞ്ചാബ് സർക്കാർ നൽകിയതുൾപ്പെടെയുള്ള 23 ഹർജികൾ ബെഞ്ച് പരിഗണിച്ചു. എസ്‌സി സംവരണത്തിൽ 50 ശതമാനം വാൽമീകി, മസാബി സിഖ് വിഭാഗക്കാർക്ക് ഉപസംവരണം ചെയ്തുള്ള പഞ്ചാബ് സർക്കാരിന്റെ 2006 ലെ പിന്നാക്ക സംവരണ നിയമത്തിലെ ചട്ടം പഞ്ചാബ്–ഹരിയാന ഹൈക്കോടതി 2010ൽ റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പട്ടിക ജാതികളിൽതന്നെ ഏറ്റവും പിന്നാക്കമായവർക്കായി നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2020 ഓഗസ്റ്റിൽ നിരീക്ഷിച്ചിരുന്നു. അതു 2004 ൽ അഞ്ച് അംഗ ബെഞ്ച് തന്നെ നൽകിയ വിധിക്കു വിരുദ്ധമായതിനാലാണ് വിഷയം ഏഴംഗ ബെഞ്ച് പരിഗണിച്ചത്.

എസ്‌സി വിഭാഗത്തിലെ ഉപസംവരണം ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും പാർലമെന്റിനു മാത്രമേ ഇത്തരത്തിൽ സംവരണം ഏർപ്പെടുത്താൻ സാധിക്കുവെന്നുമായിരുന്നു 2004ലെ ചിന്നയ്യ കേസിലെ വിധി. ‌സംവരണാനുകൂല്യമുള്ള ജാതികൾക്കിടയിൽ ഉപവർഗീകരണം അനുവദിക്കേണ്ടതുണ്ടോ? പട്ടികജാതിയെ സമജാതീയ ഗ്രൂപ്പ് എന്നു വ്യക്തമാക്കിക്കൊണ്ട് അതിൽ ഉപവർഗീകരണം സാധ്യമല്ലെന്ന് പറഞ്ഞ ചിന്നയ്യ കേസ് ശരിയാണോ? എന്നീ വിഷയങ്ങളാണ് ഏഴംഗ ബെഞ്ച് പരിഗണിച്ചത്.

ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് മൂന്നാം മെ‍ഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെ

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയ്ക്കു മൂന്നാം മെഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.

കഴിഞ്ഞ വർഷം ബാകുവിൽ നടന്ന ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളി മെഡലും വിജയിച്ചിട്ടുണ്ട്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു.

20–ാം ഷോട്ട് കഴിഞ്ഞപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 201 പോയിന്റാണ് താരത്തിനുണ്ടായിരുന്നത്. 25 ഷോട്ടുകളിൽ ഇന്ത്യൻ താരത്തിനു ലഭിച്ചത് 208.2 പോയിന്റുകൾ. നീലിങ്, പ്രോൺ റൗണ്ടുകൾക്കു ശേഷം സ്വപ്നിൽ അഞ്ചാം സ്ഥാനത്തു തുടർന്നു. സ്റ്റാൻഡിങ് പൊസിഷനിൽ 40 ഷോട്ടുകൾ പിന്നിട്ടപ്പോൾ ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തെത്തി. 411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 292 ആയി

വയനാട്.കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 292 ആയി. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും രാവിലെ.കാലാവസ്ഥ തെളിഞ്ഞത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. ബെയ്ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവിൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. ജില്ലയിൽ അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്ന ജാഗ്രതാ നിർദ്ദേശവുമുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്.

മേപ്പാടി സിഎച്ച്സി 138
നിലമ്പൂർ 142
വിംസ് 12
വൈത്തിരി 1
ബത്തേരി 1 എന്നിങ്ങനെയാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ജീവനോടെ ഇനിയാരുമില്ലെന്ന് സൈന്യം മുഖ്യമന്ത്രിയോട്

വയനാട്. ദുരന്തത്തിനിരയായവരില്‍ അപകടമേഖലയില്‍ ജീവനോടെ ആരും അവശേഷിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നല്ലനിലയില്‍പുനരധിവാസം നടപ്പാക്കും. മാധ്യമങ്ങള്‍ ക്യാംപിനുള്ളില്‍ കടക്കരുത്. ചാലിയാറില്‍ തിരച്ചില്‍ തുരും. പ്രശ്നപരിഹാരത്തിന് മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ പ്രവര്‍ത്തിക്കും. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആഴശ്യമുന്നയിക്കും. ബെയ്ലിപാലത്തിന്‍റെ നിര്‍മ്മാണം സംബന്ധിച്ച് വിഷയങ്ങള്‍ ചോദിച്ചാണ് അദ്ദേഹം മടങ്ങിയത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി

വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും എന്‍കെ പ്രേമചന്ദ്രനും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കുന്നു. ചൂരല്‍മലയില്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശനം നടത്തി. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.