Home Blog Page 2173

ജാഗ്രത ,മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദം

തിരുവനന്തപുരം. മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്.രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38 കാരനായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ് പുതിയ വകഭേദം.

ഇതിന്റ വ്യാപനത്തെ തുടർന്ന് ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടന, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്.ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും 31 കേസുകളും എംപോക്‌സ് 2 വകഭേദം ആയിരുന്നു.

പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യങ്ങൾ അവലോകനം ചെയ്യും. മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യവും വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണവും ശക്തിപ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുതല മന്ദിരം ഉദ്ഘാടനം ചൊവ്വാഴ്ച

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് നിലകളിലായി ലിഫ്സ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ ചിഞ്ചുറാണി വിശിഷ്ടാതിഥിയാവും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാൽ എംപി, എംഎൽഎമാരായ ഡോ സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 2024ലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച 324 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് 6 മുതൽ ചലച്ചിത്ര പിന്നണി ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന സംഗീതവിരുന്നും അരങ്ങേറും.

സാമൂഹ്യ പരിഷ്കർത്താവും സാംസ്കാരിക നായകനുമായിരുന്ന സി എസ് സുബ്രഹ്മണ്യംപോറ്റി 1916 ൽ സ്ഥാപിച്ച ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂൾ ആണ് പിന്നീട് കരുനാഗപ്പള്ളി ഹൈസ്കൂൾ ആയി മാറിയത്. 1924 ൽ ഇതേ വിദ്യാലയ മുറ്റത്ത് സിഎസ് സുബ്രഹ്മണ്യൻപോറ്റിയും ഡോ വി വി വേലുക്കുട്ടി അരയനും നേതൃത്വം നൽകി സംഘടിപ്പിച്ച പന്തിഭോജനത്തിന്റെ ശതാബ്ദി വർഷത്തിലാണ് പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ടെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു.

കരുനാഗപ്പള്ളിയിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണം: കെ സി വേണുഗോപാല്‍ എം പി

കരുനാഗപ്പള്ളി. നഗരത്തിലെ ഉയരപ്പാതയുടെ നീളം കൂട്ടുന്നതും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കെ.സി.വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

വളരെ വേഗം വളരുന്ന നഗരമാണ് കരുനാഗപള്ളി. ആ നഗരത്തെ വിഭജിക്കുന്ന തരത്തില്‍ കെട്ടിയടച്ചുകൊണ്ടുള്ള പാതനിര്‍മ്മാണം അനുവദിക്കാന്‍ കഴിയില്ലെന്ന് എംപി യോഗത്തില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഫ്‌ളൈ ഓവറിന്റെ നീളം കൂട്ടുമ്പോള്‍ പരമാവധി പില്ലര്‍ എലിവേറ്റഡ് ഹൈവെ തന്നെ നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ദേശീയപാതയിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കാന്‍ കരാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എംപി പറഞ്ഞു. റോഡിലെ കുഴികള്‍കാരണം ദൈനംദിനം അപകടങ്ങള്‍ പതിവാണ്.
മഴമാറി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ നിലവിലെ കുഴികളടക്കുന്ന പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്നും എംപി നിര്‍ദ്ദേശിച്ചു.

പുത്തന്‍തെരുവ്,വവ്വാക്കാവ്,ഓച്ചിറ എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മ്മിക്കണം. ജനവാസ മേഖലകളില്‍ നിന്ന് ദേശീയപാതയിലേക്ക് വേണ്ടത്ര എന്‍ട്രി പോയിന്റുകളുടെയും അടിപ്പാതകളുടെയും അഭാവം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചന നടത്താതെ പാതനിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കിയതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ നേരിടുന്നതെന്നും എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ജീവനാഡിയാണ് ദേശീയപാത. സമാന്തരഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകാതെ ദേശീയപാത വികസന പ്രവര്‍ത്തനം ആരംഭിച്ചത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും കെ.സി.വേണുഗോപാല്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ അപര്യാപ്തത പാതനിര്‍മ്മാണത്തില്‍ പ്രകടമാണ്. ആ ഉത്തരവാദിത്തം കളക്ടര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനകളില്‍ ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്ന് സി.ആര്‍.മഹേഷ് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കളാണുള്ളത്. ഇത് ജനപ്രതിനിധികള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ചെങ്കിലും ജനപ്രതികളുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കെ.സി.വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീരുമാനം എടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ദേശീയപാത അതോറിറ്റിയിലെ മുതിര്‍ന്ന അംഗത്തെ പ്രശ്‌നം പഠിക്കാന്‍ അയക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ജൂനിയറായ ഉദ്യോഗസ്ഥനെയാണ് അയച്ചത്.

വൈദ്യുതി പോസ്റ്റ്, വാട്ടര്‍ലൈന്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യസര്‍വീസുകളുടെ കണക്ഷന്‍മാറ്റുന്നതിനുള്ള കാലതാമസം കൊണ്ടാണ് സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം വൈകാന്‍ കാരണം. കരുനാഗപള്ളി,ഓച്ചിറ മേഖലയില്‍ സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. ഓക്ടോബര്‍ 30ന് മുമ്പായി ഇത്തരം അവശ്യസര്‍വീസുകളുടെ കണക്ഷനുകള്‍ എത്രയും വേഗം മാറ്റുന്നതിന് വിവിധവകുപ്പുകളുമായി ഏകോപിപ്പിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം പരമാവധി വേഗത്തിലാക്കുമെന്ന് നാഷണല്‍ ഹൈവെ റീജണല്‍ ഓഫീസറും പ്രോജക്ടര്‍ ഓഫീസറും കെ.സി.വേണുഗോപാല്‍ എംപിക്ക് ഉറപ്പുനല്‍കി. വൈദ്യുത ലൈന്‍മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട അണ്ടര്‍ ഗ്രൗണ്ട് കേബിളിംഗിന് ആവശ്യമായ കേബിളുകളുടെ ലഭ്യത കുറവ് പരിഹരിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

ജനവാസ മേഖലകളില്‍ കാല്‍നട മേല്‍പ്പാലം മുന്‍ഗണനാ ക്രമത്തില്‍ പണിയണമെന്ന് എംപി നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും പ്രയോജനകരമായ വിധം ദേശീപാതയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ എക്‌സലേറ്ററുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയോട് ആവശ്യപ്പെടുമെന്ന് എംപി യോഗത്തെ അറിയിച്ചു. തീരപ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെടാതെവേണം ജലവിതരണ പൈപ്പുകള്‍ പുനഃവിന്യസിപ്പിക്കേണ്ടതെന്നും എംപി ആവശ്യപ്പെട്ടു.

മലിനജല നിര്‍മ്മാര്‍ജനത്തിനായി ഓടകള്‍ പണിയണം. ദേശീയപാത ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി വെള്ളക്കെട്ട് മൂലം ജനജീവതം ദുസഹമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിഹാരം കാണണം. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നിടത്ത് വ്യാപകമായി വെള്ളക്കെട്ടാണ്. ഇത് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കുടിവെള്ള പൈപ്പ് പൊട്ടുന്നതും നിത്യസംഭവമാണ്. അതിന് പരിഹാരം കാണുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

ചങ്ങന്‍കുളങ്ങര ജംഗ്ഷനില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ വീതിയും ഉയരവും കൂട്ടണം. ഇടുങ്ങിയ അടിപ്പാത പ്രായോഗികമല്ലെന്നും സി.ആര്‍.മഹേഷ് അഭിപ്രായപ്പെട്ടു.ആലപ്പുഴ പറവൂര്‍ മുതല്‍ കായംകുളംവരെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ഡക്ടുകള്‍ സ്ഥാപിക്കുന്നതില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണം. ഓരോ 500 മീറ്ററിലും അവശ്യസര്‍വീസുകളുടെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് ഡക്ടുകള്‍ നിര്‍മ്മിക്കാമെന്ന് ദേശീപതാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് സി.ആര്‍ മഹേഷ് എംഎല്‍എ ആരോപിച്ചു.

കെസി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപള്ളി പിഡബ്ലുഡി ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ ദേവിദാസ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സി.ആര്‍.മഹേഷ് എംഎല്‍എ, കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍
കൊല്ലം ഡിവിഷന്റെ ചുമതലയുള്ള എന്‍എച്ച്എ പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു,കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, അമൃത് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസര്‍ മീണ ഓണ്‍ലൈനായി പങ്കെടുത്തു

കവിയും പൊതുപ്രവര്‍ത്തകനുമായ കെ വി രാമകൃഷ്ണപിള്ള നിര്യാതനായി

പതാരം:സാമൂഹിക-സാംസ്കാരിക- പൊതു മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന ശൂരനാട് തെക്ക് മുൻ ഗ്രാമപഞ്ചായത്ത് അംഗം തൃക്കുന്നപ്പുഴ വടക്ക് കാവുള്ളതിൽ വടക്കതിൽ കെ.വി രാമകൃഷ്ണപിള്ള (91) നിര്യാതനായി.സാക്ഷരത പ്രവർത്തകൻ,കവി,കോൺഗ്രസ്(എസ്) സംസ്ഥാന കമ്മിറ്റി അംഗം,കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:രാധമ്മയമ്മ.മക്കൾ:ശ്രീജ( സൂപ്രണ്ട്,കെഎസ്എംഡിബി കോളേജ്,ശാസ്താംകോട്ട),ശ്രീകുമാർ (അഡ്വ.ക്ലാർക്ക്,ശാസ്താംകോട്ട),
ശ്രീകാന്ത്(റിട്ട.ബിഎസ്എഫ്),ശ്രീകല.
മരുമക്കൾ:ബി.സി പിള്ള (ഓട്ടോ ടാക്സി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം),രമ്യ ചന്ദ്രൻ(വനിത വ്യവസായ സഹകരണ സംഘം,ശൂരനാട്),രാജി,വിനോദ് കുമാർ.

വാഴപ്പഴം വേഗത്തില്‍ കറുത്ത് പോകുന്നുണ്ടോ? പരിഹാരമുണ്ട്….

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും വാഴപ്പഴം പ്രിയപ്പെട്ടതാണ് വാഴപ്പഴം വെറുതെ കഴിക്കാനും അവ കൊണ്ട് മറ്റെന്തെങ്കിലും വിഭവങ്ങള്‍ ഉണ്ടാക്കാനും ബെസ്റ്റാണ്. മാത്രമല്ല വാഴപ്പഴം വര്‍ഷം മുഴുവനും ലഭ്യമാണ്. എങ്കിലും പഴം സംഭരിക്കുമ്പോള്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അവ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കറുക്കാന്‍ തുടങ്ങും എന്നതാണ്.
ശരിയായ രീതിയില്‍ സംഭരിക്കുന്നില്ലെങ്കില്‍ അവ വേഗത്തില്‍ കേടാകും എന്നത് ഉറപ്പാണ്. എന്നാല്‍ വാഴപ്പഴം എങ്ങനെ ശരിയായി സംഭരിക്കണമെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ അവ ഒരാഴ്ച വരെ ഫ്രഷ് ആയി സൂക്ഷിക്കാം എന്ന് അറിയാമോ? വാഴപ്പഴം കേടുകൂടാതെ എങ്ങനെ സംഭരിക്കണം….
വാഴപ്പഴം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ തണ്ടുകള്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുക. വാഴപ്പഴം വേര്‍തിരിച്ച് ഓരോന്നിന്റെയും മുകള്‍ഭാഗം പൊതിയണം. എന്നാല്‍ വാഴപ്പഴം മുഴുവന്‍ മൂടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നത് പഴം വേഗത്തില്‍ കറുക്കുന്നതിനെ തടയുന്നു. കൗണ്ടര്‍ടോപ്പില്‍ വാഴപ്പഴം കൂടുതല്‍ നേരം സൂക്ഷിക്കരുത് എന്നതാണ് അടുത്ത മാര്‍ഗം. പകരം അവ തൂക്കിയിടുക.
വാഴപ്പഴത്തിന്റെ മുകളില്‍ കെട്ടി നിങ്ങളുടെ അടുക്കളയില്‍ എവിടെയെങ്കിലും ഒരു കയറോ ചരടോ ഉപയോഗിച്ച് തൂക്കിയിടുന്നതാണ് ഇവ കേടാകാതെ സൂക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. വാഴപ്പഴം മറ്റ് പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും അകറ്റി നിര്‍ത്തുക. ആപ്പിള്‍, തക്കാളി തുടങ്ങിയ പഴങ്ങള്‍ എഥിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. അതിനാല്‍ പഴം പ്രത്യേകം സൂക്ഷിക്കുന്നത് അവ കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കും.
ഫ്രിഡ്ജില്‍ വാഴപ്പഴം സൂക്ഷിക്കുന്നതും നല്ലതല്ല. തണുത്ത അന്തരീക്ഷത്തില്‍ വാഴപ്പഴം വേഗത്തില്‍ കേടാകും. ഊഷ്മാവില്‍ ഉണങ്ങിയ സ്ഥലത്ത് അവ വെക്കുന്നതാണ് നല്ലത്. വാഴപ്പഴം വാങ്ങുമ്പോള്‍ അധികം പഴുക്കാത്തതോ പാടുകളില്ലാത്തതോ ആയവ തിരഞ്ഞെടുക്കുക. ഇനി നന്നായി പഴുത്തതാണെങ്കില്‍ ആവശ്യത്തിന് മാത്രം വാങ്ങുക എന്നതാണ് ബുദ്ധി.

ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരണം

ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരണം. മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് നടത്തിയ പരിശോധനയില്‍ അതു പശുവിന്റെതാണെന്ന് വ്യക്തമായതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടര്‍ വ്യക്തമാക്കി.
ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുകയായിരുന്നു. അതേസമയം, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.

റേഷന്‍കാര്‍ഡ് ഉടമകള്‍ ആധാര്‍ അപ്ഡേഷന്‍ നടത്തണം

കൊല്ലം: ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ., പി.എച്ച്.എച്ച്.(ചുവപ്പ്, മഞ്ഞ) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും ഇ-പോസ് മെഷീന്‍ മുഖാന്തിരം ആധാര്‍ അപ്ഡേഷന്‍ നടത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ.ബിന്ദു അറിയിച്ചു.
സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ എല്ലാ റേഷന്‍കടകളിലും ഇതിനുള്ള സൗകര്യമുണ്ടാകും. അപ്ഡേഷനായി ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവ ഹാജരാക്കണം. കിടപ്പു രോഗികള്‍, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ഉദ്യോഗസ്ഥര്‍ താമസസ്ഥലങ്ങളിലെത്തി അപ്ഡേഷന്‍ നടത്തും.

‘വാഴ’യും, ‘തങ്കലാനും’ ഇന്ന് മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു…. ഏറ്റവും പുതിയ റിലീസുകള്‍… ഏതൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും?

വിബിന്‍ ദാസിന്റെ രചനയില്‍ ആനന്ദ് മേനോന്‍ ഒരുക്കിയ ‘വാഴ’യും, പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രം നായകനായ ‘തങ്കലാനും’ ഇന്ന് മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
ഏറ്റവും പുതിയ റിലീസുകള്‍, ഏതൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും? പട്ടിക ചുവടെ;

ഹോട്ട്സ്റ്റാര്‍
വാഴ:
ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, സാഫ് ബോയ്, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ ഇന്ന് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. ഓഗസ്റ്റ് 15നായിരുന്നു ചിത്രത്തിന്റെ തീയറ്റര്‍ റിലീസ്.

കില്‍:
ത്രസിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കൊണ്ട് തീയറ്ററില്‍ ശ്രദ്ധ നേടിയ ആക്ഷന്‍ ത്രില്ലര്‍ ‘കില്‍’ ഹോട്ട്സ്റ്റാറില്‍ കാണാം. സെപ്റ്റംബര്‍ 6നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. നിഖില്‍ നാഗേഷ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ്
തങ്കലാന്‍
വിക്രത്തിനെ നായകനാക്കി പാ രഞ്ജിത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത തങ്കലാന്‍ ഇന്ന് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് നായികമാര്‍. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നത്.

അഡിയോസ് അമിഗോ
ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്ത ‘അഡിയോസ് അമിഗോ’ സെപ്റ്റംബര്‍ 11 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം തുടങ്ങി

സീ ഫൈവ്
നുണക്കുഴി
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’ സെപ്റ്റംബര്‍ 13 മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് തുടങ്ങി. മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ ചിത്രം കാണാം.

ആമസോണ്‍ പ്രൈം
ബാഡ് ന്യൂസ്:
തൃപ്തി ദിമ്രി, വിക്കി കൗശല്‍ െന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ ബാഡ് ന്യൂസ് ആമസോണ്‍ പ്രൈമില്‍ കാണാം. സെപ്റ്റംബര്‍ 13നാണ് ചിത്രം പ്രൈമിലെത്തിയത്. ആനന്ദ് തിവാരിയാണ് സംവിധായകന്‍
വിശേഷം
ആനന്ദ് മധുസൂദനന്‍, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ സെപ്റ്റംബര്‍ 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്ക് വെളിയിലുള്ളവര്‍ക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം കാണാം.

സോണി ലിവ്
തലവന്‍
ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലര്‍ ചിത്രം തലവന്‍ സെപ്റ്റംബര്‍ 12 മുതല്‍ സോണി ലൈവില്‍ സംപ്രേക്ഷണം ആരംഭിച്ചു. മെയ് 24നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.

മൈനാഗപ്പള്ളി അപകടം;ഒന്നാം പ്രതി അജ്മലിൻ്റെ ജ്യാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിവസം വൈകിട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ടശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ്സിലെ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിൻ്റെ (29) ജ്യാമ്യാപേക്ഷ കോടതി തള്ളി. അഡ്വ.മിഥുന്‍ബോസ് മുഖാന്തിരമാണ് അജ്മലിനു വേണ്ടി ശാസ്താംകോട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. എന്നാൽ അസി പബ്ളിക് പ്രോസിക്യൂട്ടര്‍ ശിഖ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു. പ്രതിപുറത്തിറങ്ങുന്നത് അയാള്‍ക്കുതന്നെ അപകടകരമാണെന്നും മരിച്ച കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനുവേണ്ടി ഹാജരായ അഡ്വ.കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു . എപിപിയുടെ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് ആർ.നവീൻ ജാമ്യഹർജി തള്ളി ഉത്തരവായത്.

എം.എം. ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍… തര്‍ക്കത്തിനിടെയുണ്ടായ പിടിവലിയില്‍ മകള്‍ ആശ നിലത്തു വീണു

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു പഠനത്തിനായി വിട്ടുനല്‍കുന്നതിനെതിരെ രംഗത്തുവന്ന മകള്‍ ആശ, ടൗണ്‍ഹാളില്‍ നിന്നു മൃതദേഹം മാറ്റുന്നത് തടഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കത്തിനിടെയാണ്, നാലു മണിയോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
തര്‍ക്കത്തിനിടെയുണ്ടായ പിടിവലിയില്‍ മകള്‍ ആശ നിലത്തു വീണു. ലോറന്‍സിന്റെ കൊച്ചുമകനും ആശയ്ക്കൊപ്പമുണ്ടായിരുന്നു. മകളെയും കൊച്ചുമകനെയും ബലമായി പിടിച്ചുമാറ്റിയാണ്, ലോറന്‍സിന്റെ മൃതദേഹം ടൗണ്‍ഹാളില്‍നിന്നും മാറ്റിയത്.
മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കുന്നതിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളുടെ വാദം കൂടി കേട്ട ശേഷം അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അതുവരെ മൃതദേഹം പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജിന് കൈമാറണമെന്നുള്ള രേഖകള്‍ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ അനുയായികളോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകന്‍ കോടതിയെ അറിയിച്ചത്. രണ്ട് മക്കള്‍ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. മകള്‍ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.