Home Blog Page 2098

വാര്‍ഡ് ഡീലിമിറ്റേഷന്‍ സൂക്ഷ്മതയോടെ നടത്തണം: കളക്ടർ

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വാര്‍ഡ് ഡി ലിമിറ്റേഷന്‍ (അതിര്‍ത്തി നിര്‍ണയം) സൂക്ഷ്മമായി നടത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ത്രിദിന ട്രെയിനിങ് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം .വാര്‍ഡ് തലത്തില്‍ തയ്യാറാക്കുന്ന കരട് പട്ടികയാണ് ജില്ലാ തല കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ ചെയര്‍മാനും നാലു സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അംഗങ്ങളുമായ സംസ്ഥാന തല ഡി ലിമിറ്റേഷന്‍ കമ്മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുക. ഇതില്‍ പരാതികളും പിശകുകളും ഉണ്ടാവാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം.ഒക്ടോബര്‍ മൂന്ന് ,നാല് ,അഞ്ച് തീയതികളില്‍ ആണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള പരിശീലനം ക്രമീകരിച്ചിരിക്കുന്നത് .ജില്ലയിലെ 68 പഞ്ചായത്ത് ,11 ബ്ലോക്ക്,ഒരു ജില്ല പഞ്ചായത്ത് ,നാലു മുന്‍സിപ്പാലിറ്റി,ഒരു കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഉള്ള 1420 വാര്‍ഡുകളില്‍ ആണ് പുനഃക്രമീകരണം നടത്തുക . ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി നവംബര്‍ അഞ്ചിനകം ജില്ലയുടെ മുഴുവന്‍ ഡി ലിമിറ്റേഷന്‍ പ്രൊപ്പോസലുകളും സംസ്ഥാന കമ്മിഷന് മുന്‍പാകെ ഹാജരാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ സാജു ,ട്രൈനര്‍മാര്‍ ,വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ,ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം

ചടയമംഗലം ബീഡിമുക്ക് -ചണ്ണപ്പേട്ട റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 5 മുതല്‍ 15 ദിവസത്തേക്കു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.ചണ്ണപ്പേട്ടയില്‍ നിന്നും ബീഡിമുക്ക് ഭാഗത്തേക്ക് പുല്ലാഞ്ഞിയോട് – മീന്‍കുളം വഴിയും തിരിച്ചും പോകണം.

കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻരാജ് അന്തരിച്ചു

കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ചു. സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ… കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി. ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്.
കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്.

കരിയര്‍ കളറാക്കാന്‍ കൊല്ലം ജില്ലാ ഭരണ കൂടവും കുടുംബശ്രീയും

ജില്ലയിലെ യുവജനങ്ങള്‍ക്ക് മികച്ച കരിയര്‍ ഒരുക്കുന്നതിനും ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നതിനുമായി വിവിധ സര്‍ക്കാര്‍ മിഷനുകളുടെയും വകുപ്പുകളുടെയും,നൈപുണ്യ പരിശീലന, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയോജനത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ എക്‌സ്‌പോ പ്ലേസ്‌മെന്റ് ഡ്രൈവ് ഒരുക്കുന്നു. എക്‌സ്‌പോയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തൊഴില്‍ നൈപുണ്യ പരിശീലന മേഖലയിലെ വിവിധ സര്‍ക്കാര്‍ മിഷനുകള്‍, വകുപ്പുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നിരുന്നു. പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെയും ജില്ലയ്ക്ക് പുറത്തും ഉള്ള വിവിധ സെക്ടറുകളിലെ തൊഴില്‍ ദാതാക്കളുടെ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 5 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് നടക്കും. മെഡിക്കല്‍, പാരാമെഡിക്കല്‍, എന്‍ജിനീയറിങ്, മറ്റ് പ്രൊഫഷണല്‍ വിദ്യാഭ്യാസം , ബിരുദം,ഐ ടി ഐ , ഡിപ്ലോമ, +2 അടിസ്ഥാന യോഗ്യത ഉള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ എന്നിങ്ങനെ 1.25 ലക്ഷത്തില്‍ പരം തൊഴില്‍ അന്വേഷകരെയാണ് കേരള നോളേജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍,എന്നീ മിഷനുകള്‍ മുഖേന ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, അസാപ്, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ , കുടുംബശ്രീ ഡി ഡി യു ജി കെ വൈ എന്നിവ മുഖേന നൈപുണ്യ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ എന്നിവരെ വിവിധ സെക്ടറുകളിലെ തൊഴില്‍ ദാതാക്കളിലേക്ക് എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ജില്ലാ തല തൊഴില്‍ ദാതാക്കളുടെ സംഗമത്തിന്റെ ലക്ഷ്യം തൊഴില്‍ ദാതാക്കള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ ഐ ഐ സി) ല്‍ വച്ചാണ് ജില്ലാ തല കരിയര്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ജില്ലയിലെയും, ജില്ലയ്ക്ക് പുറത്തും, വിദേശ രാജ്യങ്ങളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വായത്വമാക്കുന്നത്തിന് ആണ് എക്‌സ്‌പോ അവസരം ഒരുക്കുന്നത്.

ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര

.ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര.മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ പറഞ്ഞു.

ഹോസ്റ്റലിൽ ഇന്നലെ രാത്രി വിളമ്പിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.പിന്നാലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.സംഘടിച്ചെത്തിയ വിദ്യാർഥികൾ കണ്ടത് ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ നിലയിൽ.നേരത്തെയും ഭക്ഷണത്തിൽ നിന്ന് പാറ്റകളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ മലയാളി വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു

ആലത്തൂർ എസ് എൻ കോളേജിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം

പാലക്കാട്‌ .ആലത്തൂർ എസ് എൻ കോളേജിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം.നാലുപേർക്ക് പരിക്ക്.എസ്എഫ്ഐ പ്രവർത്തകരായ ശബരി, അരുൺ, കെഎസ്‌യു പ്രവർത്തകരായ നവനീത്, ടിജു എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോളേജിൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. ഇതിനിടെ പുറത്ത് നിന്നുള്ള നേതാക്കൾ ക്യാമ്പസിനകത്ത് പ്രവേശിച്ചതാണ് കാരണം. ഇതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

സംസ്ഥാനത്തെ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊടുപുഴയിൽ ഉണ്ടായ കാർ അപകടത്തിൽ 70 വയസുകാരിയാണ് മരിച്ചത്. തൃശ്ശൂരിൽ ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയത്ത് രണ്ടു ബസ്സുകൾക്ക് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു.

.

തൊടുപുഴ വലപൂരിന് സമീപം ഉണ്ടായ വാഹന അപകടത്തിലാണ് 70 വയസ്സുകാരിക്ക് ജീവൻ നഷ്ടപ്പെട്ടത് . ഇടുക്കി കുടയത്തൂർ സ്വദേശി മേരി ജോസഫ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗ്രേസി കുര്യാക്കോസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
തൃശൂർ മതിലകത്ത് ദേശീയപാതയിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക് പറ്റി. ഇന്ന് പുലർച്ചെ നാലേ മുക്കാലോടെയായിരുന്നു അപകടം. രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്
ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ ലോറിയിലുണ്ടായിരുന്ന അഷറഫ് ശരൺഎന്നിവർക്കാണ് പരിക്കേറ്റത്. .കോട്ടയം മൂന്നിലവിൽ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു. മങ്കൊമ്പ് കുഴികുത്തിയാനി വളവിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ബസ് വളവ് തിരിയാതെ മുന്നോട്ട് പോവുകയായിരുന്നു. ബസ്സിന്റെ കാഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. മുണ്ടക്കയത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാലത്തിൽ ഇടിച്ചു നിർത്തി. കോരുത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല.

ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കണം, മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം.ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.കോഴിക്കോട് , കൊച്ചി , തിരുവനന്തപുരം,വയനാട് ജില്ലകളിലെ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.കോഴിക്കോട് നടന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ടിട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ സമരം കൂടുതൽ ശക്തമാവുകയാണ്.ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കുക,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് കമ്മീഷണർ ഓഫീസ് മാർച്ച്‌ നടത്തിയത്.കോഴിക്കോട് നടത്തിയ മാർച്ച് പോലീസ് മാനാഞ്ചിറയിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു.ബാരിക്ക മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപിരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം ജില്ലാ പോലീസ് ആസ്ഥാനത്തേക്കും ,കൊച്ചി സിറ്റി കമ്മീഷണർ ഓഫീസിലേക്കും നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം വുമൺസ് കോളേജിനു മുന്നിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വയനാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുണ്ടായി.

ബ്രേക്ക് നഷ്‌ടപ്പെട്ട ബസ് പാലത്തിൽ ഇടിപ്പിച്ച് നിർത്തി,ഒഴിവായത് വലിയ അപകടം

മുണ്ടക്കയം: മുണ്ടക്കയത്ത് ബ്രേക്ക് നഷ്ടപെട്ട ബസ് പാലത്തിൽ ഇടുപ്പിച്ച് നിർത്തി. ഒഴിവായത് വലിയ അപകടം. മുണ്ടക്കയം കൊമ്പുകുത്തി കോരുത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദൻസ് ബസ്സാണ് രാവിലെ പത്തു മുപ്പതോടെ കോസ് വേ പാലത്തിൻ്റെ ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക് നഷ്‌ടപ്പെട്ട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് കോസ് വേ പാലത്തിൻ്റെ തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു.

ഡൽഹിയിൽ ആശുപത്രിക്കകത്ത് ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡെല്‍ഹി.ഡൽഹിയിൽ ആശുപത്രിക്കകത്ത് ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തി.ചികിത്സ തേടി എത്തിവരാണ് ഡോക്ടറെ കൊലപ്പെടുത്തിയത്. അക്രമികൾ പ്രായപൂർത്തി ആകാത്തവരെന്ന് സൂചന.പ്രതികൾക്കായി അന്വേഷണം ഊർജിത മാക്കിയതായി പോലീസ്.

ഡല്‍ഹി കാളിന്ദി കുഞ്ചിലാണ് രാജ്യത്തെ ഞെട്ടിച്ച അക്രമ സംഭവം.നീമ ആശുപത്രിയിലെ ഡോക്ടര്‍ ജാവേദ് അക്തർ ആണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്.പരുക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് അക്രമം നടത്തിയത് എന്നാണ് ആശുപത്രി ജീവനക്കാരുടെ മൊഴി.

ചികിത്സയ്ക്കുശേഷം ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട ഇരുവരും,ക്യാബിനില്‍ പ്രവേശിച്ച ഉടന്‍ ഡോക്ടര്‍ക്കുനേരേ വെടിയുതിര്‍ക്കുകയിരുന്നു.പ്രതികളെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടര്‍ ബലാല്‍സംഗത്തിനിനരയായി കൊല ചെയ്യപ്പെടതിനെത്തുടര്‍ന്ന് ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ജോലിക്കിടെ ഡോക്ടര്‍ കൊലചെയ്യപ്പെട്ടത്