കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടന ക്കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തം ‘
വിവിധ വകുപ്പുകളിലാണെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
പ്രതികളായ അബ്ബാസ് അലി, ഷം സൂൺ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവരെ ആണ് പ്രിൻസിപ്പൽ സെഷൻസ് കോടനി ശിക്ഷിച്ചത്. 2016ലോണ് കേസിന് ആസ്പദമായ സംഭവം. രാജ്യത്ത് പലയിടത്തും സ്ഫോടനം നടത്തിയ കേസ് എൻ ഐ എ ആണ് അന്വേഷിച്ചത്.
കൊച്ചി.കേരള സ്കൂൾ കായികമേള അത്‌ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം. 19 പോയിന്റോടെയാണ് മലപ്പുറം കുതിപ്പ് തുടങ്ങിയത്. ട്രാക്കിൽ ഒരു മീറ്റ് റെക്കോർഡും ഇന്ന് പിറന്നു. ഗെയിംസ് വിഭാഗത്തിലും അക്വാട്ടിക് വിഭാഗത്തിലും തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിലാണ്.
അത്‌ലറ്റിക് വിഭാഗത്തിൽ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ മലപ്പുറത്തിന്റെ അപ്രമാദിത്യം . മൂന്ന് സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവും നേടിയാണ് മലപ്പുറത്തിന്റെ കുതിപ്പ്. ട്രാക്കിൽ ഒരു മീറ്റ് റെക്കോർഡും ഇന്ന് പിറന്നു. 3000 മീറ്റർ സീനിയർ ബോയ്സിൽ മലപ്പുറം കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോടിലെ മുഹമ്മദ് അമീൻ ആണ് റെക്കോർഡ് സ്വന്തമാക്കിയത്. 8 മിനിറ്റ് 37 സെക്കൻഡ് കൊണ്ട് മറികടന്നത് 2018ൽ സൃഷ്ടിച്ച മീറ്റ് റെക്കോർഡ്.
3000 മീറ്റർ ജൂനിയറൽ പാലക്കാട് ഇരട്ട സ്വർണ്ണം നേടി. ജൂനിയർ വിഭാഗത്തിൽ ജഗന്നാഥനും വനിതാ വിഭാഗത്തിൽ അർച്ചന എസും സ്വർണം നേടി. ഇരുവരും മുണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.
ഗെയിംസ്, അക്വാട്ടിക് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല എതിരില്ലാതെ കുതിപ്പു തുടരുന്നു. ഗെയിംസിൽ 92 സ്വർണവുമായി 858 പോയിൻ്റാണ് തിരുവനന്തപുരത്തിന് ഉള്ളത്. 484 പോയിൻ്റുള്ള കണ്ണൂരാണ് രണ്ടാമത്. അക്വാട്ടിക്സിൽ 45 സ്വർണ്ണത്തോട 383 പോയിൻ്റാണ് തിരുവനന്തപുരത്തിന്. 8 സ്വർണവുമായി 105 പോയിൻ്റോടെ ആതിഥേയരായ എറണാകുളം ആണ് രണ്ടാമത്.
ചാവക്കാട്. എടക്കഴിയൂരിൽ വൈദ്യുതി കമ്പികൾ മാറ്റുന്ന പണിക്കിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ജാർഖണ്ഡ് സ്വദേശി വികാസ് ഭൗരിക്കാണ് ഷോക്കേറ്റത്. ഷോക്കേൽക്കുന്നതും രക്ഷിക്കുന്നതും ആയ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസം വൈകീട്ട് 4:00 മണിയോടെ എടക്കഴിയൂർ ജുമാ മസ്ജിദിനടുത്തായിരുന്നു സംഭവം. ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരുകിലെ വൈദ്യുതി പോസ്റ്റിലെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടയിലാണ് ഇയാൾക്ക് ഷോക്കേറ്റത്.
ഷോക്കേറ്റ് വൈദ്യുതി പോസ്റ്റിൽ തൂങ്ങിക്കിടന്ന ഇയാളെ തൊഴിലാളികൾ പോസ്റ്റിൽ കയറി സാഹസികമായാണ് താഴെയിറക്കിയത്. പിന്നീട് കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പൊള്ളലേറ്റ യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കോഴിക്കോട്.മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാസേന രക്ഷിച്ചു. – വടകര അഴിയൂർ ചെക്ക് പോസ്റ്റിന് സമീപമുള്ള അരയാലിലാണ് യുവാവ് കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സേന എത്തുമ്പോൾ യുവാവ് ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കൊട്ടാരക്കര സ്വദേശി പ്രദീപിനെ രക്ഷിച്ചത്. വടകര സ്റ്റേഷൻ ഓഫീസർ വർഗീസിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
തിരുവനന്തപുരം.കഷായത്തിൽ വിഷം ചേർത്തു നൽകി ആൺ സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ മരണകാരണം വ്യക്തമാക്കി ഫോറൻസിക് സർജൻ. കോടതിക്ക് മുന്നിലാണ് ഫൊറൻസിക് സർജൻ ധന്യ രവീന്ദ്രൻ മൊഴി നൽകിയത്. കളനാശിനി ഉള്ളിലെത്തിയതോടെ ആന്തരികാവയവങ്ങൾ തകർന്നാണ് മരണം സംഭവിച്ചതെന്നാണ് മൊഴി.
കൊല്ലപ്പെട്ടെ ഷാരോണിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല.കളനാശിനി ഉള്ളിൽ ചെന്നത് മരണത്തിലേക്ക് നയിച്ചു.വിഷമുള്ളിൽ എത്തിയതോടെ കരൾ വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾ നശിച്ചു,എന്നിങ്ങനെയാണ് ഷാരോണിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ പോലീസ് സർജൻ ധന്യ രവീന്ദ്രൻ അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിൽ നൽകിയ മൊഴി. ആന്തരിക അവയവങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ല.
വിഷം ഉള്ളിൽ ചെന്ന ശേഷം 24 മണിക്കൂറിനുള്ളിൽ കളനാശിനി വിസർജ്യത്തിലൂടെ പുറന്തള്ളും. ഷാരോണിന് മൂന്ന് ഡയാലിസിസ് ചെയ്തിട്ടുണ്ട്.ഇതുകാരണം രക്തത്തിൽ കളനാശിനിയുടെ അംശം ലഭിക്കില്ലെന്നും ഡോക്ടർ വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി.വിസ്താരം വീണ്ടും നാളെ തുടരും.
മുംബൈ.സൽമാൻഖാനെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയുടെ സഹോദരനാണെന്ന് ഇയാൾ അവകാശപ്പെടുന്നു.അഞ്ചു കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു സന്ദേശം.
പാലക്കാട്. റെയ്ഡ് പാളിയതിൽ അതൃപ്തി. പാലക്കാട് കെപിഎം ഹോട്ടലിലെ പരിശോധന പാളിയതിൽ സി.പി.ഐ.എമ്മിൽ അതൃപ്തി. കുറേക്കൂടി അവധാനതയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് നേതാക്കളിൽ ഒരു വിഭാഗം. വേണ്ടത്ര കൂടിയാലോചന നടത്താതെ നീങ്ങിയതും തിരിച്ചടിയായി. തിരഞ്ഞെടുപ്പായതിനാൽ നേതാക്കൾ അതൃപ്തി പരസ്യമാക്കില്ല
ശാസ്താംകോട്ട .ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ആർ ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറ് സിജു കോശി വൈദ്യൻ നേതൃത്വം നൽകി മണ്ഡലം പ്രസിഡൻറ് എം വൈ നിസാർ ബ്ലോക്ക് ഭാരവാഹികളായ അബ്ദുൽ റഷീദ് എ എം, സൈറസ് പോൾ , ഉണ്ണി, ബാബുജാൻ,സിദ്ദിഖ് ,റഷീദ് ഐ സി എസ്, വാർഡ് പ്രസിഡൻറ് നിസാം റാവുത്തർ എന്നിവർ പങ്കെടുത്തു
ഇന്ത്യൻ സിനിമയുടെ ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ. ചലച്ചിത്ര മേഖലയുടെ എല്ലാ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച സകലകലാവല്ലഭൻ ആണ് കമൽ ഹാസൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നർത്തകൻ, ഗായകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ പ്രതിഭ അടയാളപ്പെടുത്തി. 1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരൽ കമലിന്റെ അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലുള്ള വളർച്ച ആരെയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. മികച്ച നടനുള്ള നാല് ദേശീയ പുരസ്കാരങ്ങൾ, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. പിന്നീട് മക്കൾ നീതി മയം എന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. എന്നാൽ ജനങ്ങൾക്കൊപ്പമെന്ന് പറഞ്ഞിറങ്ങിയ മക്കൾ നീതി മയത്തിന് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ.
പലപ്പോഴായി പലവിധ കാരണങ്ങളാൽ അണികളും നേതാക്കളും പാർട്ടി വിട്ടു. ഇപ്പോൾ ദേശീയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. സിനിമയിലെ കഥാപാത്രങ്ങളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന കമൽ ഹാസൻ നായകനായ “തഗ് ലൈഫ്” ചിത്രത്തിനായി ഇനി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഒരു പെൻസിൽ സ്കെച്ച് പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഒരുങ്ങുന്നത്.
കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് തഗ് ലൈഫ്ന്റെ അണിയറപ്രവർത്തകർ. കമൽ ഹാസന്റെ കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ഗ്ലിംപ്സ് വിഡിയോ ആയിരിക്കും പുറത്തുവരികയെന്നാണ് വിവരം. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും കമൽ ഹാസൻ ചിത്രത്തിൽ എത്തുക എന്നാണ് പുറത്തു വരുന്ന വിവരം.
കാലടി. മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി (22) അണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടി ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ സോണൽ മരിച്ചു. തലക്കേറ്റ പരിക്കാണ് അപകട കാരണം. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണൽ. അങ്കമാലിയിലെ ഒരു തുണിക്കടയിലാണ് ജോലി ചെയ്യുന്നത്.