Home Blog Page 1926

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

സന്ധികളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) അഥവാ ആമവാതം. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന അവസ്ഥയാണിത്. ഇത് മൂലം സന്ധികളിൽ നീരും വീക്കവും വേദനയും ഉണ്ടാകാം. ചലനശേഷിക്ക് ബുദ്ധിമുട്ട്, ദേഹം കുത്തിനോവുക, സന്ധികളിൽ മരവിപ്പ്​, സന്ധികൾക്കുണ്ടാകുന്ന ബലഹീനത തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാകാം. റൂമറ്റോയ്ഡ് ആർത്രൈറ്റിസിൻറെ വേദന ഉറക്കമുണരുന്ന സമയത്താകും കൂടുതൽ അനുഭവപ്പെടുന്നത്.

റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. സാൽമൺ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാൽമൺ പോലെയുള്ള ഫാറ്റി ഫിഷുകൾ കഴിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ സഹായിക്കും.

  1. വാൾനട്സ്

വാൾനട്സിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആമവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

  1. ബീൻസ്

ഫൈബറും പ്രോട്ടീനും കാത്സ്യവും മറ്റും അടങ്ങിയ ബീൻസ് പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  1. പാലുൽപ്പന്നങ്ങൾ

കാത്സ്യം ധാരാളം അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നും ആശ്വാസം ലഭിക്കാൻ സഹായിക്കും.

  1. സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ വിറ്റാമിൻ സിയും ഡിയും അടങ്ങിയ സിട്രസ് പഴങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസിൻറെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

  1. ഇലക്കറികൾ

വിറ്റാമിൻ എ, സി തുടങ്ങിയവ അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാൻ സഹായിക്കും.

  1. ഓട്സ്

നാരുകളാൽ സമ്പന്നമായ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള രോഗികൾക്ക് നല്ലതാണ്.

  1. ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

പാർട്ടിയുമായി ഭിന്നത; ഏരിയ കമ്മിറ്റിയിൽനിന്ന് മുൻ എംഎൽഎ അയിഷപോറ്റിയെ ഒഴിവാക്കി

കൊട്ടാരക്കര: മുൻ എംഎൽഎ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാൽ എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമർശിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റി.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളിൽ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഉൾപ്പെടുത്തിയില്ല. കൊട്ടാരക്കര ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് തൃക്കണ്ണമംഗൽ. കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസിൽ ജയിലിലായ 10 സിപിഎം പ്രവർത്തകരിൽ മൂന്ന് പേരെ മാത്രം സന്ദർശിച്ച് ജില്ലാ സെക്രട്ടറി മടങ്ങിയെന്നായിരുന്നു സമ്മേളനത്തിൽ പ്രസംഗിച്ചത്.

സ്വർണവില മലക്കംമറിഞ്ഞു; പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് വിലക്കുതിപ്പ്; വഴിയൊരുക്കിയത് ഡോളറും ബൈഡനും

ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് 60 രൂപ വർധിച്ച് 6,995 രൂപയായി. 480 രൂപ ഉയർന്ന് 55,960 രൂപയാണ് പവൻവില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5,770 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ഒക്ടോബർ‌ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും റെക്കോർഡ് വിലയിൽ നിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വരെ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറഞ്ഞിരുന്നു. ഇതേ ട്രെൻഡ് തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, ഇന്ന് വില തിരിച്ചുകയറിയത്. രാജ്യാന്തരവിലയുടെ മലക്കംമറിച്ചിലാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,560 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തരവില, നിലവിൽ 2,590 ഡോളറിലേക്ക് തിരിച്ചുകയറി. ഇതോടെ കേരളത്തിലും വില കൂടുകയായിരുന്നു.

കുതിപ്പിന് കാരണം ഡോളറും ബൈഡനും

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ‌ ഇൻഡെക്സ് 100 എന്നതിൽ നിന്ന്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിന്റെ ആവേശത്തിൽ 106ന് മുകളിലേക്ക് കുത്തനെ കയറിയിരുന്നു. എന്നാൽ, ഈ നിലവാരത്തിൽ നിന്ന് കൂടുതൽ മുന്നോട്ട് പായാൻ ഡോളറിന് പിന്നെ കഴിഞ്ഞിട്ടില്ല. മൂല്യം കുറഞ്ഞതുമില്ല. മൂല്യത്തിലെ ഈ ‘സ്ഥിരത’ (consolidation) സ്വർണവില വർധനയ്ക്ക് വഴിയൊരുക്കുകയായിരുന്നു.

നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നിലപാടും സ്വർണത്തിന് ഊർജമായി. റഷ്യക്കുള്ളിൽ യുഎസ് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്ന് കഴിഞ്ഞദിവസം ബൈഡൻ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇതോടെ, റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ രൂക്ഷമായേക്കുമെന്നതാണ് സ്വർണത്തിന് നേട്ടമായത്. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഓഹരി, കടപ്പത്ര വിപണികളെ തളർത്തും; ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുള്ള സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുകയും വില വർധിക്കുകയും ചെയ്യും. ഇതാണ് നിലവിൽ സംഭവിക്കുന്നത്.

ഉപയോക്താക്കളുടെ പ്രതീക്ഷ മങ്ങുന്നോ?

രാജ്യാന്തര, ആഭ്യന്തര സ്വർണവിലയിലെ ഇപ്പോഴത്തെ തിരിച്ചുകയറ്റം താൽകാലികം മാത്രമായിരിക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. അതായത്, കേരളത്തിലും വില സമീപകാലത്ത് താഴേക്കുതന്നെ നീങ്ങിയേക്കാം. ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പൊതുവേ പണപ്പെരുപ്പം കൂടാനും യുഎസ് ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഓഹരികൾ, ക്രിപ്റ്റോകറൻസികൾ എന്നിവയുടെ മൂല്യം വർധിക്കാനും ഇടവരുത്തുന്നതാണെന്നാണ് കരുതപ്പെടുന്നത്.

ഉയർന്ന പണപ്പെരുപ്പം, ശക്തമായ ഡോളർ, മികച്ച നേട്ടം നൽകുന്ന ബോണ്ടും ഓഹരികളും ക്രിപ്റ്റോകളും സ്വർണനിക്ഷേപ പദ്ധതികളുടെ തിളക്കം കുറയ്ക്കും. ഡോളർ ശക്തമായതിനാൽ സ്വർണം വാങ്ങുകയെന്നതും വിലയേറിയ കാര്യമാകും. ഫലത്തിൽ, ഡിമാൻഡ് കുറയുന്നതോടെ വില താഴുമെന്നാണ് നിരീക്ഷകർ വാദിക്കുന്നത്. മാത്രമല്ല, അടിസ്ഥാനപരമായി ബിസിനസുകാരനായ ട്രംപ്, റഷ്യ-യുക്രെയ്ൻ, ഇറാൻ-ഇസ്രയേൽ യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാകും ട്രംപ് ഭരണകൂടത്തിൽ നിന്നുണ്ടായേക്കുക. ഇതും സ്വർണവിലയെ താഴേക്ക് നയിച്ചേക്കും.

ജിഎസ്ടി ഉൾപ്പെടെ ഇന്ന കേരളത്തിൽ വില

പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ), 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 60,575 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,572 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായിൽ പണിക്കൂലി പൂർണമായും ഒഴിവാക്കുകയോ ഡിസ്കൗണ്ട് ലഭ്യമാക്കുകയോ ചെയ്യുന്നുമുണ്ട്.

യുകെയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

ബ്രാഡ്ഫോർഡ്∙ യുകെയിൽ ആലപ്പുഴ സ്വദേശിയായ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വൈശാഖ് രമേശ് (35) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം ഒരു വർഷം മുൻപ് മാത്രമാണ് വൈശാഖ് യുകെയിലെത്തിയത്. നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്‌ച മുൻപ് മാത്രമാണ്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രാദേശിക മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന വൈശാഖിന് നല്ലൊരു സുഹൃദ്‌വലയം തന്നെയുണ്ടായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 1 നായിരുന്നു വൈശാഖിന്റെ ജന്മദിനം.

വൈശാഖിന്റെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. സംസ്കാരം ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്.

ശീശ്മഹൽ’ പ്രയോഗം പുതിയ ചങ്ങാത്ത സൂചന?; എഎപിക്ക് ക്ഷീണമായി കൈലാഷ് ഗെലോട്ടിന്റെ രാജി

ന്യൂഡൽഹി ∙ അഴിമതി ആരോപണത്തിൽ അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും അറസ്റ്റിലായ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് എഎപിക്ക് നിർണായകമായിരിക്കെയാണ് പ്രധാന നേതാവായ കൈലാഷ് ഗെലോട്ട് പാർട്ടി വിട്ടത്. മുൻനിര നേതാവും ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഗെലോട്ട്. മദ്യനയ അഴിമതിക്കേസിൽ കേജ്‌രിവാൾ ജയിലിലായപ്പോൾ പാർട്ടിക്ക് കരുത്തേകിയയാൾ പടിയിറങ്ങുമ്പോൾ കൺവീനറെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചതും ബിജെപി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുന്നുണ്ട്.

എഎപിയെ തള്ളിപ്പറഞ്ഞ ഗെലോട്ട് ഇനിയെങ്ങോട്ടെന്ന ചോദ്യങ്ങൾക്ക് രാജിക്കത്തിലെ ‘ശീശ്മഹൽ’ പ്രയോഗത്തിൽ മറുപടിയുണ്ട്. മുഖ്യമന്ത്രിയുടെ വസതി നവീകരണവുമായി 45 കോടി രൂപ ചെലവഴിച്ചെന്ന വിവാദത്തിൽ എഎപിയെ ആക്ഷേപിക്കാൻ ബിജെപി ഉപയോഗിച്ച വാക്കാണ് ‘ശീശ്മഹൽ’ (ചില്ലുമേട). ബിജെപി പ്രവേശനമെന്ന സൂചന നൽകുന്ന പ്രയോഗം.

അഴിമതിക്കേസുകളിൽ പെടുത്തി ഇ.ഡിയെ ഉപയോഗിച്ച് പ്രധാന നേതാക്കളെ പാട്ടിലാക്കുന്ന സ്ഥിരം തന്ത്രമാണ് ഗെലോട്ടിലും അമിത്ഷായും നരേന്ദ്ര മോദിയും പരീക്ഷിക്കുന്നതെന്നാണ് എഎപി ആരോപിക്കുന്നത്. ദീർഘനാളായി ഇ.ഡി- സിബിഐ റഡാറിലാണ് ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിൽ നിന്നുള്ള ജാട്ട് നേതാവായ ഗെലോട്ട്. ഡൽഹിയിൽ ജനിച്ചു വളർന്ന ചുരുക്കം എഎപി നേതാക്കളിൽ ഒരാൾ.

അഭിഭാഷകനായി സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി രണ്ട് പതിറ്റാണ്ടോളം പ്രാക്ടീസ് ചെയ്തു. 2015ലാണ് ഡൽഹിയിലെ നജഫ്ഗഡിൽ മത്സരിച്ച് എംഎൽഎയായി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1,550 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2020ൽ ആറായിരത്തിലധികം വോട്ടുകൾക്ക് വീണ്ടും വിജയിച്ചു. 2018ലാണ് ആദായനികുതി വകുപ്പിന്റെ കേസുകളിൽ പെടുന്നത്.

കസ്തൂരി ഒളിവിൽ കഴിഞ്ഞത് നിർമാതാവിന്റെ വീട്ടിൽ, കുടുക്കിയത് ജോലിക്കാർ വഴി; വാതിൽ തുറക്കാതെ തർക്കം

ചെന്നൈ: തെലുങ്കരെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ നടി കസ്തൂരിയെ ഹൈദരാബാദിൽനിന്ന് അറസ്റ്റു ചെയ്തത് ജോലിക്കാരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹൈദരാബാദിൽ പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു നടി. അവിടെയെത്തിയ പൊലീസ് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി അതിനു വിസമ്മതിച്ച് തർക്കിച്ചു.

വിവരം ശേഖരിക്കാൻ മാത്രമാണ് വന്നതെന്ന് പൊലീസ് പറഞ്ഞതോടെ വാതിൽ തുറന്നു. അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈയിൽ എത്തിച്ച് റിമാൻഡ് ചെയ്തു. എഗ്‌മൂർ പൊലീസ് സമൻസുമായി കസ്തൂരിയുടെ പോയസ് ഗാർഡനിലുള്ള വീട്ടിലെത്തിയപ്പോഴാണു നടി മുങ്ങിയതായി അറിഞ്ഞത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണു പ്രത്യേക സംഘം രൂപീകരിച്ചത്. അന്വേഷണത്തിൽ നടി ഹൈദരാബാദിലേക്കു കടന്നെന്നും പ്രശസ്ത നിർമാതാവിന്റെ വീട്ടിലുണ്ടെന്നും വിവരം ലഭിച്ചു.

ഹൈദരാബാദിൽ കസ്തൂരി കഴിഞ്ഞിരുന്ന വീട്ടിലെ ജോലിക്കാരെ കണ്ടെത്തിയ പൊലീസ് അവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. നടി വീട്ടിലുണ്ടെന്നും പുറത്തിറങ്ങാറില്ലെന്നും ഉറപ്പിച്ചതോടെ പൊലീസ് അവിടെയെത്തി. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി അതിനു വിസമ്മതിച്ച് പൊലീസുമായി തർക്കിച്ചു. ഏതാനും ചില വിവരങ്ങൾ ശേഖരിക്കാൻ വന്നതാണെന്നു പൊലീസ് വിശ്വസിപ്പിച്ചതോടെയാണു വാതിൽ തുറന്നത്. തുടർന്നു പൊലീസ് അവരെ അറസ്റ്റ് ചെയ്തു. നടിയെ പിടികൂടിയ സമയത്ത് ഹൈദരാബാദ് പൊലീസും ഒപ്പമുണ്ടായിരുന്നു.

ഹൈദരാബാദിൽനിന്നു റോഡ് മാർഗം നടിയെ ചെന്നൈയിലെത്തിച്ചു. ചിന്താദ്രിപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തു. മെഡിക്കൽ പരിശോധന അടക്കം പൂർത്തിയാക്കിയ ശേഷം എഗ്‌മൂർ കോടതിയിൽ ഹാജരാക്കി. തന്റെ കുട്ടിയെ നോക്കാൻ മറ്റാരുമില്ലെന്നും റിമാൻഡ് ചെയ്യരുതെന്നും കസ്തൂരി വാദിച്ചെങ്കിലും 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പൊലീസ് കേസെടുത്തപ്പോഴാണ് നടി ഒളിവിൽപോയത്.

ഹെഡ് സെറ്റ് ചെവിയിൽ, മൊബൈൽ ഫോണിൽ ഗെയിം കളിച്ച് ട്രാക്കിലൂടെ നടന്നു; കുട്ടികൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

സേലം: മൊബൈലിൽ വീഡിയോ ഗെയിം കളിച്ച് റെയിൽവെ ട്രാക്കിലൂടെ നടന്ന സുഹൃത്തുക്കൾ ട്രെയിൻ ഇടിച്ച് മരിച്ചു. സേലം ആത്തൂരിലാണ് ദാരുണ സംഭവം നടന്നത്. യതാപൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളായ ദിനേശ്, ആർ.അരവിന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും സേലം പുത്തിരഗൗണ്ടപാളയം സ്വദേശികളാണ്. ഹെഡ് സെറ്റ് ഉപയോഗിച്ചതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല.

ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. സേനം – വൃധചലം പാസഞ്ചർ ട്രെയിൻ ഇടിച്ചാണ് മരണം. ദിനേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അരവിന്ദിനെ തൊട്ടടുത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേലം പൊലീസ് കേസെടുത്തിട്ടുണ്ട്.

വിഷപ്പുകയിൽ മുങ്ങി ഡൽഹി, വായുനിലവാരം ‘ഗുരുതരം’; ഗ്രാപ്4 നിയന്ത്രണങ്ങൾ നടപ്പാക്കി

ന്യൂഡൽഹി: ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം ‘ഗുരുതര’മായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ എട്ടു മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.

10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ചു. ഓൺലൈനായി ക്ലാസുകൾ എടുക്കാം. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എൽഎൻജി, സിഎൻജി, ഇലക്ട്രിക് ട്രക്കുകൾക്ക് ഇളവുണ്ട്. ഹൈവേകൾ, റോഡുകൾ, മേൽപാലങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കും.

കോളജുകളിലെയും റഗുലർ ക്ലാസ് ഒഴിവാക്കി ഓൺലൈനാക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50% പേർക്കെങ്കിലും വർക്ക് ഫ്രം ഹോം നൽകണം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, റജിസ്ട്രേഷൻ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗികൾ, ഹൃദ്രോഗികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഔട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ കഴിയണമെന്നും നിർദേശമുണ്ട്.

കൊട്ടാരക്കരയിൽ കാറിടിച്ച് കെഎസ്ആർറ്റിസി ബസിന്റെ പിൻചക്രങ്ങൾ ഊരി തെറിച്ചു (വീഡിയോ)

കൊട്ടാരക്കരയിൽ കാറിടിച്ച് കെഎസ്ആർറ്റിസി ബസിന്റെ പിൻചക്രങ്ങൾ ഊരി തെറിച്ചു. കൊട്ടാരക്കര കോട്ടപ്പുറം ജംഗ്ഷനിൽ ആണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തു കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം അപകടത്തിൽ ആർക്കും പരിക്കില്ല.

ഭർതൃമാതാവിനു ഫ്രൈഡ്റൈസിൽ ഉറക്കഗുളിക നൽകി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണു റാണിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

ഹോട്ടലിൽനിന്നു വാങ്ങിയ ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത ശ്വേത, അതു റാണിക്കു നൽകുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.

മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറിൽ പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയിരുന്നു.