Home Blog Page 1889

കഴക്കൂട്ടത്ത് ഗുണ്ട ആക്രമണം,ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം. കഴക്കൂട്ടത്ത് ഗുണ്ട ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാൻ (23) ആണ് കൈക്ക് വെട്ടേറ്റത്. കൈപ്പത്തിയിൽ ഗുരുതരമായി പരിക്കേറ്റ തൗഫീഖ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവർ പിടിയിലായി. ഇരുവരും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികൾ. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട തർക്കമുണ്ടാക്കിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ ആയിരുന്നു അക്രമം

നവജാത ശിശുവിന് അസാധാരണ വൈകല്യം, ഡോക്ടര്‍ക്കും ലാബിനുമെതിരെ കേസ്

ആലപ്പുഴ. നവജാത ശിശുവിന് അസാധാരണ വൈകല്യം, ഡോക്ടര്‍ക്കും ലാബിനുമെതിരെ കേസ്. 4 ഡോക്ടർമാർക്കെതിരെ കേസ്. ലജനത്ത് വാർടിൽ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായയും കണ്ണും തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവ്

ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് പരാതി. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസ്. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. പരിശോധിച്ചത് ഡോക്ടർ അല്ലെന്ന് കണ്ടെത്തൽ. സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് ഡോക്ടർ ഇല്ലാതെ. എന്നാൽ ഡോക്ടറുടെ ഒപ്പും സീലും നൽകി. പോലീസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് സ്വകാര്യ ലാബിലെ ഡോക്ടർ ഇല്ലാതെയുള്ള പരിശോധന കണ്ടെത്തിയത്.

അതേസമയം താൻ ചികിത്സിച്ചത് ഗർഭിണിയായിരിക്കെ ആദ്യത്തെ രണ്ട് മാസം മാത്രമാണെന്ന് ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ പുഷ്പ പറഞ്ഞു. രണ്ട് സ്കാൻ റിപ്പോർട്ടുകളും തന്നെ കാണിച്ചു

അതിൽ കുഞ്ഞിന് വളർച്ചക്കുറവ് ശ്രദ്ധയിൽപ്പെട്ടു. ഇതിനുള്ള ടാബ്ലറ്റുകൾ സുറുമിക്ക് നൽകിയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം പിന്നീട് തന്നെ കൺസൾട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർ പുഷ്പ പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയാണ് ഡോക്ടർ പുഷ്പ

നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ കള്ളനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ മോഷണശ്രമം. മോഷണ ശ്രമത്തിനിടെ പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.ഉദയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിലാണ് മോഷണശ്രമം. ഇന്നലെ രാത്രി 12 മണിക്ക് ആയിരുന്നു സംഭവം. സേലം സ്വദേശി സെന്തിൽ (45)ആണ് പിടിയിലായത്. പ്രതി പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ എത്തിയത്.

റെയിൽവേ പാളത്തിലേക്ക് ഓടിയ പ്രതിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്. രണ്ടുമാസം മുൻപും ക്ഷേത്രത്തിൽ മോഷണശ്രമം നടന്നിരുന്നു.

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ സ്ഥാനം കോട്ടയിൽ രാജു ഇന്ന് രാജിവെക്കും

കരുനാഗപ്പള്ളി. നഗരസഭ ചെയർമാൻ സ്ഥാനം കോട്ടയിൽ രാജു ഇന്ന് രാജിവെക്കും. ലൈംഗിക ആരോപണവും, അനധികൃത പണപ്പിരിവ് സംബന്ധിച്ചും കോട്ടയിൽ രാജുവിന് എതിരെ പരാതി ഉയർന്നിരുന്നു.

ചെയർമാന് എതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സി പി ഐ എം രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവെക്കാൻ തയ്യാറല്ലെന്ന് കോട്ടയിൽ രാജു നിലപാട് എടുത്തെങ്കിലും സി പി ഐ എം സംസ്ഥാന നേതൃത്വം സ്വരം കടുപ്പിച്ചതോടെയാണ് രാജിവെക്കുന്നത്. മുന്നണി ധാരണ പ്രകാരം പദവി ഒഴിയാൻ 1 മാസം ശേഷിക്കെയാണ് രാജി

സിഎസ് സുജാതൻ അന്തരിച്ചു

തിരുവനന്തപുരം. SNDP യോഗം തിരുവനന്തപുരം യൂണിയൻ മുൻ സെക്രട്ടറി CS സുജാതൻ(63) അന്തരിച്ചു. ബിനോയ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് MD യാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അമ്പലമുക്കിലെ വസതിയിൽ

നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണം, വിഎസ് സുനില്‍കുമാര്‍

തൃശൂര്‍. നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്നും കോടതി ഉചത്തരവ് രാഷ്ട്രീ ആയുധമാക്കാന്‍ ഇടവരുത്തരുതെന്നും മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം ഭേദഗതിക്ക് തയ്യാറാകണം. ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ എത്ര അകലം പാലിക്കണമെന്ന് സംബന്ധിച്ച് ചട്ടത്തിൽ പറയുന്നില്ല. അതാണ് ഹൈക്കോടതി ഉത്തരവിറക്കുന്നതിലേക്ക് നയിച്ചത്

ചട്ടം ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിൽ ആകും. തെക്കോട്ടിറക്കം പതിനഞ്ചാനകളെ വച്ച് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. ഹൈക്കോടതി ഉത്തരവ് ‘രാഷ്ട്രീയ ആയുധമാക്കാൻ ഇട നൽകരുത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാനുള്ള ഒരേ ഒരു പോംവഴി ചട്ടം ഭേദഗതിയാണ് അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ സ്വർണവ്യാപാരിയെ ആക്രമിച്ച്‌ രണ്ട് കിലോ സ്വർണം കവർന്നതായി പരാതി

കോഴിക്കോട്. കൊടുവള്ളിയില്‍ സ്വർണവ്യാപാരിയെ ആക്രമിച്ച്‌ രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്ബലം സ്വദേശി ബൈജുവിനെ കാറിടിച്ച്‌ വീഴ്ത്തിയാണ് കവർച്ച നടത്തിയത്.
ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്ബലത്താണ് സംഭവം.

കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച്‌ അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച്‌ വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് പരാതി. സ്വർണാഭരണങ്ങള്‍ നിർമിക്കുന്ന കടയുടെ ഉടമയാണ് ബൈജു. കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാലംഗ സംഘമാണ് അക്രമിച്ചത് എന്ന് അക്രമത്തിന് ഇരയായ ബൈജു പറയുന്നു. കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്വർണ്ണം കവർന്ന സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി. സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് പ്രതികളെ പിടികൂടും എന്നാണ് പ്രതീക്ഷ.

സ്വർണ കവർച്ചയില്‍ ആശങ്കയിലെന്ന് വ്യാപാരികൾ പറയുന്നു. കടയടച്ച് മടങ്ങുമ്പോൾ ഭീതിയാണ്. നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം. CCTVകൾ സ്ഥാപിക്കണം. സ്വർണം ലഭിച്ചത് കൊണ്ട് മാത്രമാണ് പ്രതികൾ ബൈജുവിനെ ജീവനോടെ വിട്ടത്. അല്ലായിരുന്നെങ്കിൽ അപായപ്പെടുത്തുമായിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും ഏറെ സ്വര്‍ണ്ണക്കടകളും സ്വര്‍ണ വ്യാപാരവും നടക്കുന്ന സ്ഥലമാണ് കൊടുവള്ളി.

വാർത്താനോട്ടം

2024 നവംബർ 28 വ്യാഴം

പ്രധാന വാർത്തകൾ

? തൃശൂർ വടക്കാഞ്ചേരിയിൽ കാട്ടുപന്നിക്കുള്ള കെണിയിൽ നിന്ന് ഷോക്കേറ്റ് വിരുപ്പാക്ക സ്വദേശി ഷെരീഫിന് ദാരുണാന്ത്യം

? കഴക്കുട്ടത്ത് ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു.വെഞ്ഞാറമ്മൂട് സ്വദേശി തൗഫീക്കിനാണ് കൈപ്പത്തിക്ക് വെട്ടേറ്റത്.

?എ ഡി എം കെ.നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി നൽകിയ പൊതു താല്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

?കഴക്കുട്ടം ടെക്നോപാർക്കിന് സമീപം ഇന്നലെ രാത്രി മദ്യപസംഘം സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു.ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

?കോഴിക്കോട്ട് നിന്ന് വിനോദയാത്രയ്ക്ക് എത്തി കൊച്ചിയിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 75 കുട്ടികളും ആശുപത്രി വിട്ടു.

? കോഴിക്കോട്ട് കൊടുവള്ളിയിലെ സ്വർണ്ണ കവർച്ച കേസിൽ അന്വേഷണം ഊർജിതമാക്കി.

? അനർഹർ സാമൂഹ്യക്ഷേമ പെൻഷൻ സ്വന്തമാക്കിയ സംഭവത്തിൽ അന്വേഷണം കൂടുതൽ സർക്കാർ വകുപ്പുകളിലേക്ക് വ്യാപിപ്പിച്ചു.

?നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി സെന്തിലിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

?തമിഴ്നാട്ടിൽ ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്.കേരളത്തിൽ മറ്റന്നാൾ മുതൽ ശക്തമായ മഴ

? വയനാട്ടിൽ നിന്നുള്ള എം പി യായി പ്രീയങ്കാ ഗാന്ധി ഇന്ന് രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും

?മണിപ്പൂർ ജരിബാമിലെ കൊലപാതകത്തിലെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.

?കേരളീയം?

?സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

?കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി അശ്വിനി വൈഷണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

?ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ ചുമതല ഡോക്ടര്‍ സിസ തോമസിന് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിനും നല്‍കി.

?ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ സിസാ തോമസിന്റെ വിസി നിയമനം നിയമവിരുദ്ധമെന്നും ചാന്‍സലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.

?സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തല്‍. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

?സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് തെറ്റാണെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായി നടപടി ഉണ്ടാകുമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍.

? ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡിജിപി. ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയിരിക്കുന്നത്.

?തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്.

? പാലക്കാട്ടെ തോല്‍വിയില്‍ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രന്റെ ഭീഷണി.

?മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന കെ. സുരേന്ദ്രന്റെ ഭീഷണിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ . ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സംഘടന അറിയിച്ചു.

?ബിജെപി നേതാക്കള്‍ക്കെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പരാതി നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഇ പ്രശാന്ത് കുമാറാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയായിരുന്നു പോസ്റ്റര്‍.

? ഉത്സവങ്ങള്‍ക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

?ശബരിമലയിലെ
ത്തുന്ന തീര്‍ത്ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അധികൃതര്‍. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

? കുടുംബശ്രീ മിഷനില്‍ സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ളയുള്ളവര്‍ക്ക് പ്രതിമാസം 500 രൂപ വീതമായിരിക്കും യാത്രാബത്ത അനുവദിക്കുക.

? തൃശ്ശൂര്‍ നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

? അന്തരിച്ച സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയില്‍. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയ സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

? പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

? പാലക്കാട് മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാമെന്ന ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കും.

?? ദേശീയം ??

?ശീതകാല സമ്മേളനത്തില്‍ വഖഫ് ബില്‍ പരിഗണിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. അദാനി വിവാദത്തെ ചൊല്ലി ഇന്നലേയും പാര്‍ലമെന്റ് സ്തംഭിച്ചു.

?അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരം കേസ് ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീന്‍ എനര്‍ജി അറിയിച്ചു.

? സംഘര്‍ഷമുണ്ടായ ഉത്തര്‍ പ്രദേശിലെ സംഭലിലേക്ക് പോയ മുസ്ലീം ലീഗ് എംപിമാരെ യുപി പൊലീസ് വഴിയില്‍ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി സംഭലില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഹാപൂരില്‍ തടഞ്ഞാണ് എംപിമാരെ പൊലീസ് മടക്കി അയച്ചത്.

? ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യ മുന്നണിയില്‍ ഭിന്നതയെന്ന് സൂചനകള്‍. കോണ്‍ഗ്രസിന്റെ ‘റബ്ബര്‍ സ്റ്റാമ്പ്’ ആകാന്‍ തങ്ങളില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഹരിയാണയിലെ തോല്‍വിക്ക് പിന്നാലെയും കോണ്‍ഗ്രസിനെതിരേ ടി.എം.സി. വിമര്‍ശനം ഉന്നയിച്ചിരുന്നു.

?? അന്തർദ്ദേശീയം ??

? ജയിലില്‍ക്കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടത്തിയ പ്രക്ഷോഭം പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് ഉപേക്ഷിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൊവ്വാഴ്ച അര്‍ധരാത്രി സര്‍ക്കാര്‍ കിരാതനടപടി സ്വീകരിച്ചെന്നാരോപിച്ചാണിത്.

? കനത്ത മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനം. ദക്ഷിണ കൊറിയ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ മെറ്റീരിയോളജിക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്ക് പ്രകാരം 1907-ല്‍ ആധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്.

കായികം?

? ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.

? ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടാമതെത്തി.

അമിത ലോഡുമായി എത്തിയ മിനി ലോറിയുടെ മുൻഭാഗം ഉയർന്നത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി

ചാത്തന്നൂർ : മരക്കുളം -ഇടനാട് റോഡിൽ അമിത ലോഡുമായി എത്തിയ മിനി ലോറിയുടെ മുൻഭാഗം ഉയർന്നത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. ഇന്നലെ വൈകുന്നേരം 3.45ന് സ്കൂൾ വിടുന്ന സമയത്ത് വാഹനത്തേക്കാൾ നീളമുള്ള 
വലിയ തടിയുമായി  കുത്തനെയുള്ള കയറ്റത്തിൽ ഓട്ടത്തിനിടയിൽ മുൻഭാഗത്തെ കാബിനും ഡ്രൈവറും ഉൾപ്പടെയാണ്‌ ഉയർന്നത്. തുടർന്ന് ഓടികൂടിയ നാട്ടുകാർ ക്രയിൻ ഉപയോഗിച്ച് വാഹനം താഴ്ത്തി 
പിറക് വശത്തെ കെട്ടുകൾ അഴിച്ചു വാഹനം താഴ്ത്തി അപകടം ഒഴിവാക്കി.

യുവാവിനെ തീപൊള്ളലേറ്റ നിലയിലും ഓട്ടോയ്ക്ക് തീ പിടിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേര് പോലിസ് കസ്റ്റഡിയിൽ (ഫോട്ടോ)

കൊട്ടിയം: ദുരൂഹ  സാഹചര്യത്തിൽ യുവാവിനെ തീപൊള്ളലേറ്റ നിലയിലും ആട്ടോയ്ക്ക് തീ പിടിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു 
ഉമയനല്ലൂർ മാടച്ചിറ സ്വദേശികളായ ഷഫീക്ക്, (36), അഹമ്മദ് തുഫൈൽ(29) എന്നിവരെയാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്. .ഓട്ടോയിൽ  പൊള്ളലേറ്റ നിലയിൽ കാണപ്പെട്ട മാടച്ചിറ സ്വദേശി റിയാസ്( 36) ൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഉമയനല്ലൂർ മാടച്ചിറ വയലിന് സമീപം
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. റിയാസിനെ പൊള്ളലേറ്റ നിലയിൽ ഇവിടെ കാണപ്പെടുകയായിരുന്നു. ഇയാൾ കൊല്ലത്തു നിന്നും ഓട്ടം വിളിച്ചു കൊണ്ടുവന്ന ഓട്ടോയാണ് തീ പിടിച്ച നിലയിൽ കാണപ്പെട്ടത്. ഓട്ടോ ഉമയനല്ലൂർ മാടച്ചിറയിൽ എത്തിയപ്പോൾ  രണ്ടു പേർ തടഞ്ഞു നിർത്തി റിയാസുമായി വാക്കേറ്റം നടന്നുകൊണ്ടിരിക്കെ ആട്ടോയ്ക്ക് തീ പിടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവർ മുജീബ് പറയുന്നത്. പൊള്ളലേറ്റ നിലയിൽ ആട്ടോയിൽ കാണപെട്ട റിയാസിനെ ജില്ലാ ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുംപ്രവേശിപ്പിക്കുകയായിരുന്നു. മൽസ്യ കച്ചവടം സംബന്ധിച്ച് പിടിയിലായ മാടച്ചിറ സ്വദേശികളുമായി
പൊള്ളലേറ്റ  ഇയാൾക്ക് പണമിടപാടുകൾ ഉണ്ടായിരുന്നതും അതിനെ കുറിച്ചുള്ള സംസാരമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നും പോലിസ് പറയുന്നു. കുറച്ചു ദിവസമായി സ്ഥലത്തില്ലാതിരുന്ന റിയാസ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 

ഫോറൻസിക് സംഘത്തിൻ്റെ പരിശോധനാ ഫലം ലഭിച്ചെങ്കിലെ എന്താണ് തീവെക്കാൻ ഉപയോഗിച്ചതെന്ന് അറിയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം പോലിസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.