സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളിലെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.
റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ സാധ്യതകള്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
അതിതീവ്രമഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് കാസര്‍കോട് ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഓറഞ്ച് മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വ ഇനത്തില്‍പെട്ട 14 പക്ഷികളുമായി എയര്‍പോര്‍ട്ടില്‍ യുവാവും യുവതിയും പിടിയില്‍
കൊച്ചി: വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളുമായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ യുവാവും യുവതിയും പിടിയില്‍. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.
ചിറകടി ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വം ഇനത്തില്‍പെട്ട പക്ഷികളെയാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തും. പിടിച്ചെടുത്തവയില്‍ 25000 മുതല്‍ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്, 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.
ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കിൽ വിടത്തില്ല, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൽപ്പറ്റ എസ് എച്ച് ഓ
വയനാട്. ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൽപ്പറ്റ എസ് എച്ച് ഓ യുടെ പരാതി. യൂത്ത് കോൺഗ്രസ് സംസഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെതിരെ കൽപ്പറ്റ സി. ഐ വിനോയ് ആണ് പരാതി നൽകിയത്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ലാത്തിച്ചാർജിൽ ജസീർ ഉൾപ്പെടെ അമ്പതോളം പേർക്കാണ് പരിക്കേറ്റത്
ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കിൽ വിടത്തില്ല എന്നായിരുന്നു കൽപ്പറ്റ sho യുടെ ഫോട്ടോ ഉൾപ്പെടെ ചേർത്തുവച്ച് ജഷീർ പള്ളിവയലിന്റെ പോസ്റ്റ് പോസ്റ്റ് .
കൽപ്പറ്റ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലെ പൊലീസ് നടപടിക്കു പിന്നാലെയായിരുന്നു ഇത്. പോലീസ് നടപടിയിൽ ഗുരുതരമായി പരിക്കേറ്റ ആളാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ജഷീർ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജഷീർ ഉൾപ്പെടെയുള്ളവർ ഇന്നലെയാണ് ആശുപത്രി വിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ SHO പേരെടുത്ത് ആക്രമിക്കാൻ നിർദേശം നൽകിയതായി യൂത്ത് കോൺഗ്രസും പരാതി നൽകിയിരുന്നു. ചൂരൽമല മുണ്ടക്കൈ പുരധിവാസവുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് കഴിഞ്ഞദിവസം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ അമ്പതോളം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ
കോഴിക്കോട്. ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ നൽകണം. ആശുപത്രി വികസന സമിതി യോഗത്തിൻ്റെ തീരുമാനം ഇന്ന് മുതൽ നടപ്പിലായി. അതിനിടെ, തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി.
ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ, പണം ഈടാക്കാതെയായിരുന്നു ഒ പി ടിക്കറ്റ് നൽകിയിരുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം.തീരുമാനത്തിൽ സമ്മിശ്ര പ്രതികരണമാണ് രോഗികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.
അതേസമയം ഒപി ടിക്കറ്റിന് പണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ഓട്ടോറിക്ഷയും ഥാര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
വയനാട് .ചുണ്ടേലില്‍ ഓട്ടോറിക്ഷയും ഥാര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ കാപ്പംകുന്ന് സ്വദേശി കുന്നത്ത് പിടിയേക്കല്‍ നവാസ് (40)ആണ് മരിച്ചത്.
ചുണ്ടേല്‍ – പൊഴുതന റോഡില്‍ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് അപകടം. ചുണ്ടേല്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ആണ് നവാസ്
രാവിലെ വീട്ടില്‍ നിന്നും ടൗണിലേക്ക് വരുന്നതിനിടയാണ് സംഭവം.മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നാളെ പ്രാദേശിക അവധി
ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം നാളെ മുതൽ 13 വരെ നടക്കും. ഉറൂസ് ഉത്സവം പ്രമാണിച്ച് നാളെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും. തിരുവനന്തപുരം നഗര പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
എം വി ഗോവിന്ദൻ നേരിട്ട് എത്തിയിട്ടും പത്തനംതിട്ട സി പി ഐ എമ്മിലെ പ്രശ്നങ്ങൾ തീരുന്നില്ല
പത്തനംതിട്ട.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് എത്തിയിട്ടും പത്തനംതിട്ട സി പി ഐ എമ്മിലെ പ്രശ്നങ്ങൾ തീരുന്നില്ല.ജില്ലാ സെക്രട്ടറിയുടെ
ഏരിയാ കമ്മറ്റിയിലെ പുതിയ
സെക്രട്ടറിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കലാപം’.മൂടുതാങ്ങികൾക്കും പെട്ടി താങ്ങികൾക്കും ഭാരവാഹിത്വമെന്നാണ് ആക്ഷേപം.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ടത്തി തിരുവല്ലയിലെ പ്രശ്നങ്ങൾപരിഹരിച്ചു മടങ്ങി മണിക്കൂറുകൾക്ക് അകമാണ് കൊടുമണിൽ പരസ്യ പ്രതിഷേധം തുടങ്ങിയത് .ജില്ലാ സെക്രട്ടറിയുടെ സ്വന്തം ഏരിയ കമ്മിറ്റിയായ കൊടുമണിൽ കഴിഞ്ഞ ദിവസം മത്സരയിലൂടെയാണ് ആർ ബി രാജീവ് കുമാർ സെക്രട്ടറിയായത്. ജില്ലാ സെക്രട്ടറിയുടെ വിശ്വസ്തനായ രാജീവ് കുമാർ കോൺഗ്രസിൽ നിന്ന് സി പി ഐ എമ്മിൽ എത്തിയ ആളാണ്. ഇദ്ധേഹഞ്ഞെ ഏരിയ സെക്രട്ടറി ആക്കിയതിലാണ് ഒരു വിഭാഗത്തിൻ്റെ പ്രതിഷേധം. പെട്ടി താങ്ങികൾക്ക് സ്ഥാനമാനം എന്ന തരത്തിലാണ് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ രാത്രിയോടെ തുടങ്ങിയ ഫേസ്ബുക്ക് പോര് തുടരുകയാണ് .എന്നാൽ വിഷയത്തിൽ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല
ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം മുന്‍ ഏരിയാസെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം
തിരുവനന്തപുരം . ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം മുന്‍ ഏരിയാസെക്രട്ടറി മധു
മുല്ലശേരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം.സംസ്ഥാന നേതൃത്വത്തിന്റെ
അനുമതിയോടെ നടപടി പ്രഖ്യാപിക്കും. ജില്ലാ നേതൃത്വത്തിനെതിരെ ആക്ഷേപം ഉന്നയിച്ച മധുവിന്റെ നടപടി പാര്‍ട്ടിക്ക്
ആക്ഷേപം ഉണ്ടാക്കിയപശ്ചാത്തലത്തിലാണ് തീരുമാനം
ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മധു മുല്ലശേരിയെ പുറത്താക്കാന്‍ ധാരണയിലെത്തിയത്.ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളെ വിവാദത്തിലാക്കിയ മധുവിന് എതിരെ നടപടി വേണമെന്നതില്‍ ജില്ലാ നേതൃത്വം ഒറ്റക്കെട്ടായിരുന്നു.ഉചിതമായ നടപടി ആലോചിച്ച് അറിയിച്ചാല്‍ മതിയെന്ന സംസ്ഥാന നേതൃത്വം
ഇന്നലെ തന്നെ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ജില്ലാ സെക്രട്ടറി വി.ജോയിക്ക് എതിരെ മധു മുല്ലശേരി ഉന്നയിച്ച ആക്ഷേപങ്ങള്‍ ജില്ലാസെക്രട്ടേറിയേറ്റ് തളളിക്കളഞ്ഞു.
പുറത്താക്കുന്നതിന് പിന്നാലെ മധു മുല്ലശേരി പാര്‍ട്ടി വിടുമെന്ന് ഏതാണ്ട് വ്യക്തമാണ്.എന്നാല്‍ അതൊന്നും കണക്കിലെടുക്കേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.മധു ബി.ജെ.പിയിലേക്ക് പോകാനാണ്
സാധ്യത







































