26.7 C
Kollam
Wednesday 31st December, 2025 | 02:33:00 PM
Home Blog Page 156

സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി

സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറ വയ്ക്കണമെന്ന നിര്‍ദേശത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ച സമയവും കഴിഞ്ഞിട്ടും ഇപ്പോള്‍ കാമറ ഘടിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഇനിയും കാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി, രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വളരെ കര്‍ശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുക. കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ കനത്ത പിഴ ഈടാക്കും. പിന്നീട് കാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് ഒരു നിയമം എന്ന് പറഞ്ഞ് ആരും വരേണ്ട. ഈ നിര്‍ദേശം വന്നയുടന്‍ തന്നെ ഞാന്‍ മാനേജ്‌മെന്റിന്റെ ചുമതല വഹിക്കുന്ന സ്‌കൂളിലെ എല്ലാ ബസുകളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് എല്ലാ മാസവും സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്താനായത്. പല അപകടത്തിലും മരണം പോലുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ ബസ് അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുകയെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. കുഞ്ഞുങ്ങള്‍ക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

കൊറ്റനാട് പഞ്ചായത്തില്‍ വനിതപ്പോര് ഇക്കുറി സുനിതപ്പോര്

പത്തനംതിട്ട. കൊറ്റനാട് പഞ്ചായത്തില്‍ ഇക്കുറി സുനിതപ്പയറ്റ്
കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് ചാന്തോലില്‍ സുനിതമാര്‍ തമ്മിലാണ് മത്സരം. എന്‍.കെ. സുനിത (യുഡിഎഫ്), പി.എ. സുനിത(എല്‍ഡിഎഫ്), എ.കെ. സുനിത (എന്‍..ഡിഎ)
എന്നിവരാണ് മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍. സുനിത എന്നതിനൊപ്പം മൂന്നുപേര്‍ക്കും രണ്ടക്ഷര ഇനീഷ്യല്‍മാത്രം എന്ന പ്രത്യേകതയും ഉണ്ട്. ഇനീഷ്യലിലും സാമ്യമുള്ളത് വീണ്ടും കണ്‍ഫ്യൂഷനാണ്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചശേഷമാണ് ഒരേ പേരുകാരാണെന്ന് അറിയുന്നതെന്നാണ് മുന്നണികളുടെ വാദം. ഇടതുപക്ഷത്തെ സുനിത ഭര്‍ത്താവ് അജിത്തിന്‍റെ പേരു ചേര്‍ത്ത് ഒരു മാറ്റത്തിന് വഴിതുറന്നിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റായ എന്‍.കെ. സുനിത അങ്കണവാടി ജീവനക്കാരിയാണ്. മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായ പി.എ. സുനിത പത്തനംതിട
കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ അപ്രന്റീസായി ജോലിചെയ്തിരുന്നു. എ.കെ. സുനിത വീട്ടമ്മയാണ്.

കുന്നത്തൂരിൽ 5 വാർഡുകളിലും ബ്ലോക്ക് ഡിവിഷനിലും സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് വിമതർ

ശാസ്താംകോട്ട:കുന്നത്തൂർ പഞ്ചായത്തിലെ 5 വാർഡുകളിൽ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് വിമതർ രംഗത്ത്.അടുത്തിടെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അൻപതോളം പ്രവർത്തകർ പാർട്ടി വിട്ട പ്രദേശമാണ് കുന്നത്തൂർ.പുത്തനമ്പലം 9-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സഹോദര പുത്രനും ഡിവൈഎഫ്ഐ നേതാവുമായ ആദർശ് യശോധരനാണ് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷ് ആണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി.ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ വാർഡിൽ സജീവ പ്രചരണത്തിലാണ് ആദർശ്.കുന്നത്തൂർ ഒന്നാം വാർഡിൽ സജീവ സിപിഎം പ്രവർത്തകയായ അഡ്വ.ബീന ശക്തമായ പ്രചരണവുമായി കളത്തിലുണ്ട്.സിപിഐയ്ക്ക് നൽകിയിരിക്കുന്ന ഈ സീറ്റിൽ അവരെ പരാജയപ്പെടുത്താൻ പിന്നാമ്പുറത്ത് നിന്ന് സിപിഎം ഇറക്കിയ സ്ഥാനാർത്ഥിയാണ് ഇവരെന്നും പറയപ്പെടുന്നു.രണ്ടാം വാർഡിൽ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിക്ക് സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് നിലവിലെ പഞ്ചായത്തംഗത്തിൻ്റെ ഭാര്യ വിമതയായി മത്സരരംഗത്തുണ്ട്.മൂന്നാം വാർഡിൽ ഡിവൈഎഫ്ഐ നേതാവാണ് വിമതനായി കളത്തിൽ നിറഞ്ഞ് നിൽക്കുന്നത്.18-ാം വാർഡിൽ കേരള
കോൺഗ്രസ് (എം)ന് സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബി.അശ്വനികുമാർ വിമതസ്ഥാനാർത്ഥിയായി മത്സരിക്കുന്നു.ഇതേ പാർട്ടിയുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കുന്നത്തൂർ ഡിവിഷനിലും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.കുന്നത്തൂരിലെ അറിയപ്പെടുന്ന സിപിഎം നേതാവായ പട്ടണത്തുവിള മോഹനൻ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.തുടർന്ന് ആറ്റുകടവ് 14-ാം വാർഡിൽ ബിജെപി ടിക്കറ്റിൽ സ്ഥാനാർത്ഥിയായ ഇദ്ദേഹം സിപിഎമ്മിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.കുന്നത്തൂർ പഞ്ചായത്തിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിഭാഗീയതയും വിമശല്യവുമാണ് ഇക്കുറി എൽഡിഎഫ് പ്രത്യേകിച്ച് സിപിഎം നേരിടുന്നത്.

വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും അറിയിക്കാൻ ക്യൂ.ആർ കോഡുമായി യുഡിഎഫ് സ്ഥാനാർത്ഥി

കുന്നത്തൂർ:നാട്ടിലെ വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും അറിയിക്കാൻ ക്യൂ.ആർ കോഡുമായി രംഗത്ത് എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ശ്രദ്ധേയനാകുന്നു.കുന്നത്തൂർ 15-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റുമായ ചെല്ലപ്പൻ ഇരവിയാണ് ന്യൂതന ആശയവുമായി രംഗത്തെത്തിയത്.നാടിന്റെ സമഗ്ര വികസനത്തിനായി,വാർഡിലെ ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളും നിർദ്ദേശങ്ങളും അറിയുവാനുള്ള അഭിപ്രായ സർവ്വേയാണ് ഇതിലൂടെ അദ്ദേഹം നടത്തുന്നത്.ഇതിനായി ആവിഷ്ക്കരിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ വാർഡിലെ വോട്ടർമാർക്ക് അഭിപ്രായങ്ങൾ അറിയിക്കാം.പോസ്റ്ററുകൾ,ഫ്ലക്സുകൾ,അഭ്യർത്ഥന ഉൾപ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലായിടത്തും ക്യൂ.ആർ കോഡ് നൽകിയിട്ടുണ്ട്.ഇങ്ങനെ ശേഖരിക്കുന്ന അഭിപ്രായങ്ങൾ ഭാവിയിൽ അധികാരികൾക്ക് സമർപ്പിച്ച് പദ്ധതികളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.ഇതിനോടകം നിരവധി നിർദ്ദേശങ്ങളും ആവശ്യങ്ങളും പരാതികളും അഭിപ്രായങ്ങളും ക്യൂ.ആർ കോഡ് വഴി ലഭിച്ചിട്ടുണ്ട്

എ പത്മകുമാറിന്എതിരായ സിപിഎമ്മിൻെറ സംഘടനാ നടപടി വൈകും ,ധാരണ ഇങ്ങനെ

തിരുവനന്തപുരം. ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാറിന്
എതിരായ സിപിഎമ്മിൻെറ സംഘടനാ നടപടി വൈകും.കുറ്റപത്രം സമർപ്പിച്ചശേഷം പാർട്ടിതല നടപടി മതിയെന്നാണ് ധാരണ.സ്വർണക്കൊള്ളയിൽ പാർട്ടിയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.പാർട്ടി നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചാണ് നടപടി എടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു

സ്വർണക്കൊളള കേസിൽ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാറിനെതിരെ തൽക്കാലം സംഘടനാ നടപടി വേണ്ടെന്ന് കഴിഞ്ഞ വെളളിയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
തീരുമാനിച്ചിരുന്നു.ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ നേതൃയോഗത്തിലും സംസ്ഥാന നേതൃത്വം നിലപാട്
ആവർത്തിച്ചു.പാർട്ടി വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പത്മകുമാറിന് വീഴ്ചയുണ്ടായെന്ന്
തുറന്നുപറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കുറ്റപത്രം വന്നശേഷമേ അച്ചടക്ക നടപടി സ്വീകരിക്കു
എന്നും വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമേ കുറ്റപത്രം നൽകുകയുളളു എന്നതും ഈ തീരുമാനത്തിന്
പ്രേരണയായിട്ടുണ്ട്

സ്വർണക്കൊളളയിൽ പിടിയിലായ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ സിപിഎമ്മിന് ഭയമാണെന്നാണ്
പ്രതിപക്ഷത്തിൻെറ ആരോപണം.

അറസ്റ്റിന് പിന്നാലെ സംഘടനാ നടപടി കൂടി വന്നാൽ സ്വർണക്കൊളളയുടെ ഉത്തരവാദിത്തം പാർട്ടിയുടെ
തലയിലാകുമോയെന്ന ആശങ്കയിലാണ് അച്ചടക്ക നടപടി നീട്ടിവെക്കുന്നതെന്നും സൂചനയുണ്ട്

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് പരിശീലനം തുടങ്ങി

ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥപരിശീലനത്തിന് തുടക്കമായി. ആകെ 28 കേന്ദ്രങ്ങളിലാണ് നടത്തുന്നത്. എല്ലായിടത്തും രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനുമായി സെഷനുകള്‍ 29 വരെ ഉണ്ടാകും. 3812 പ്രിസൈഡിംഗ് ഉദ്യോഗസ്ഥരെയും അത്രതന്നെ ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
നിയോഗിതരായ എല്ലാവരും ഒഴിവാക്കാന്‍ അപേക്ഷിച്ചവര്‍ ഉള്‍പ്പടെ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു. അതത് വരണാധികാരികളുടെ അനുമതിയോടെ മാത്രം പങ്കെടുക്കേണ്ട തീയതി പുന:ക്രമീകരിക്കാമെന്നും വ്യക്തമാക്കി.

വിദ്യാഭ്യാസ അവകാശ നിയമം,സംസ്ഥാനത്തിന് കർശന നിർദേശവുമായി സുപ്രീം കോടതി

ന്യൂഡെല്‍ഹി.സംസ്ഥാനത്തിന് കർശന നിർദേശവുമായി സുപ്രീം കോടതി.വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം സ്‌കൂളുകൾ ഇല്ലാത്തതടുത്ത് സ്‌കൂളുകൾ സ്ഥാപിക്കാൻ നിർദേശം.ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്‌കൂളുകൾ ഇല്ലാത്ത ഇടങ്ങളിൽ എൽപി സ്‌കൂളുകളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി സ്‌കൂളുകൾ ഇല്ലെങ്കിൽ അവിടെ യു പി സ്‌കൂളുകളും സ്ഥാപിക്കാൻ നിർദേശം.മഞ്ചേരിയിലെ എളാമ്പ്രയിൽ അടിയന്തിരമായി എൽ പി സ്ക്കൂൾ സ്ഥാപിക്കാനും സുപ്രീം കോടതി.സ്വന്തം കെട്ടിടം ഇല്ലെങ്കിൽ വാടക കെട്ടിടത്തിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കണം.എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.

സൗഹൃദത്തിനൊരു സമർപ്പണം ,പുസ്തക പ്രകാശനം

തിരുവനന്തപുരം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ലോക്സഭ അംഗവുമായിരുന്ന വി.പി.നായരുടെ മകനും ഇംഗ്ലണ്ടിൽ ഡോക്ടറുമായിരുന്ന ഡോ.പി.ഹരികുമാറിന്റെ സൗഹൃദത്തിനൊരു സമർപ്പണം എന്ന പുസ്തകത്തിന്റെ പ്രകാശനം 2025 നവംബർ 29 ശനി വൈകുന്നേരം 4.30 ന് ട്രിവാൻഡ്രം ക്ലബ്ബിൽ നടക്കും.
ഏഷ്യാനെറ്റ് മുൻ ചെയർമാൻ ഡോ.റെജി മേനോൻ ഗ്രന്ഥകർത്താവിനെ അനുസ്മരിക്കും. പുസ്തക പ്രകാശനം മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ആദ്യ കോപ്പി ഡോ.ജോർജ് ഓണക്കൂറിന് നല്കി നിർവ്വഹിക്കും. സൈന്ധവ ബുക്സ്. ആണ് പ്രസാധകർ.

സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണവും പെണ്ണൊരുക്കവും, അവാർഡ് സമർപ്പണവും നടത്തി

കരുനാഗപ്പള്ളി. സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടേയും, ടൗൺ ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണവും പെണ്ണൊരുക്കവും, അവാർഡ് സമർപ്പണവും നടത്തി. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിച്ചു.കവി എൻ.എസ്.സുമേഷ് കൃഷ്ണന് സി.എസ്.സുബ്രഹ്മണ്യൻ പോറ്റി പുരസ്ക്കാരം സമർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രശസ്തിപത്രം നൽകി. ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്രപാരായണം നടത്തി എസ്.ശിവകുമാർ അവാർഡു ജേതാവിനെയും ജൂറി ചെയർമാൻ പ്രൊഫ.സി.ശശിധരക്കുറുപ്പ് അവാർഡുകൃതിയുംപരിചയപ്പെടുത്തി.
വി.എം.രാജമോഹൻ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പ്രഭാഷണം നടത്തി.അമ്പലപ്പുഴ രാധാകൃഷ്ണൻ
പ്രൊഫ.ആർ.അരുൺകുമാർ, എ.ഷാജഹാൻ, എ.സജീവ്,എം.ടി.ഹരികുമാർ, ബി.ജയചന്ദ്രൻ ,എൻ.എസ്.അജയകുമാർ എന്നിവർ സംസാരിച്ചു.എൻ.എസ്.സുമേഷ് കൃഷ്ണൻ മറുപടി പ്രസംഗം നടത്തി
പെണ്ണൊരുക്കം തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്തു.സജിത.ബി.നായർ അധ്യക്ഷത വഹിച്ചു. അശ്വതി അജി, രശ്മീദേവി, ശ്രീജഗോപൻ, പ്രിൻസി കൃഷ്ണൻ, സീന രവി, രാജി അജികുമാർ, പൂജ, പൂർണ്ണിമ എന്നിവർ സംസാരിച്ചു.

ശബരിമലയില്‍ അന്നദാനത്തിന് ഇനി സദ്യയുമുണ്ടാകും

ശബരിമലയില്‍ അന്നദാനത്തിന് ഇനി സദ്യയുമുണ്ടാകും. ഉച്ചഭക്ഷണത്തിന് പായസത്തോട് കൂടിയുള്ള സദ്യ നല്‍കാന്‍ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. പന്തളത്തെ അന്നദാനത്തില്‍ കാലക്രമേണ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ മെനുവിലുള്‍പ്പെട്ട പുലാവും സാമ്പാറും മാറ്റും. ഉച്ചയ്ക്ക് ഈ മെനുവിന് പകരം പായസവും പപ്പടവും കറികളും ഉള്‍പ്പെടുത്തി സദ്യ ഏര്‍പ്പെടുത്തും. ദേവസ്വം കമീഷണറിന് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു.
ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതായും നിലവില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നു. കൃത്യമായ ഏകീകരണത്തിലൂടെ എല്ലാവര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞു. എരുമേലിയില്‍ കൂടി സ്‌പോട്ട് ബുക്കിങ് ആരംഭിക്കും.