ഐപിഎല്ലിലെ നിരവധി റെക്കോഡുകൾ കണ്ട മത്സരത്തിൽ പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റിന് കീഴടക്കിയിരിക്കുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 20 ഓവറിൽ 245/6 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, സൺ റൈസേഴ്സ് ഹൈദരാബാദ് വെറും 18.3 ഓവറുകളിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 56 പന്തിൽ 141 റൺസെടുത്ത അഭിഷേക് ശർമയുടെ ബാറ്റിങ് വിസ്ഫോടനമായിരുന്നു ഹൈദരാബാദിന്റെ വിജയം അനായാസമാക്കിയത്.
മോശം ഫോമിലായിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുടെ കിടിലൻ തിരിച്ചുവരവ് തന്നെയായിരുന്നു ഈ കളിയിലെ ഏറ്റവും വലിയ പ്രത്യേകത. ഇത്തവണ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിലും ഒരു അർധസെഞ്ചുറി പോലും നേടാൻ സാധിക്കാതിരുന്ന അഭിഷേക്, പഞ്ചാബിന് എതിരെ വെടിക്കെട്ടിന്റെ മാലപ്പടക്കം തീർക്കുകയായിരുന്നു. വെറും 40 പന്തുകളിലാണ് അദ്ദേഹം സെഞ്ചുറിയിലേക്ക് എത്തിയത്. സെഞ്ചുറി നേടിയതിന് ശേഷം പോക്കറ്റിൽ നിന്ന് ഒരു പേപ്പറെടുത്ത് ഗ്യാലറിയെ കാണിച്ചാണ് അഭിഷേക് ആഘോഷ പ്രകടനം നടത്തിയത്. ഇതിൽ എഴുതിയത് എന്താണെന്ന് ക്യാമറക്കണ്ണുകൾ കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.
‘This one is for Orange Army’, ഇത് ഓറഞ്ച് ആർമിക്ക് ഉള്ളതാണെന്നാണ് അഭിഷേക് ശർമയുടെ പോക്കറ്റിലുണ്ടായിരുന്ന പേപ്പറിൽ എഴുതിയിരുന്നത്. സൺ റൈസേഴ്സ് ഹൈദരാബാദ് ആരാധകരോടുള്ള തന്റെ സ്നേഹമാണ് ഈ ആഘോഷത്തിലൂടെ അഭിഷേക് ശർമ പ്രകടമാക്കിയത്. അഭിഷേകിന്റെ സ്പെഷ്യൽ സെഞ്ചുറി. ആഘോഷത്തിന് പിന്നാലെ അദ്ദേഹത്തിന് അരികിലെത്തിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ, പേപ്പർ വാങ്ങി അതിലെന്താണെന്ന് ആകാംക്ഷയിൽ നോക്കുകയും ചെയ്തു. എന്തായാലും അഭിഷേകിന്റെ സെഞ്ചുറി ആഘോഷം ക്രിക്കറ്റ് ലോകത്ത് വൈറലായിട്ടുണ്ട്.
തിരുവനന്തപുരം. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടരുന്ന വനിത സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരാഴ്ച കൂടി മാത്രം. ഇതുവരെയും സർക്കാർ ചർച്ചയ്ക്ക് വിളിക്കാത്ത പശ്ചാത്തലത്തിൽ കടുത്ത സമരമുറകൾ പ്രയോഗിക്കാനാണ് റാങ്ക് ഹോൾഡേഴ്സിൻ്റെ തീരുമാനം. ഇന്നലെ ഒറ്റക്കാലിൽ കല്ലുപ്പിൽ മുട്ട് കുത്തി ഇരുന്നായിരുന്നു സമരം. സമരം ഇന്ന് 12 ആം ദിവസമാണ്. ഇതിനിടെ പല വ്യത്യസ്ത സമര രീതികളും പ്രയോഗിച്ചിട്ടും സർക്കാർ ഇവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. അവസാന ആഴ്ച എങ്കിലും ചർച്ച ഉണ്ടാകും എന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയാണ് ഇവരുടെ സമരാവശ്യം
കൊൽക്കൊത്ത.വഖഫ് ഭേദഗതി നിയമത്തിനെതിരായി ബംഗാൾ മുർഷിദാബാദിലെ പ്രതിഷേധതിനിടെ ഉണ്ടായ സംഘർഷത്തിൽ മരണം മൂന്ന് ആയി.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം. അഞ്ച് കമ്പനി ബി എസ് എഫ് സേന യെ കൂടി മേഖലയിൽ വിന്യസിച്ചു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സാഹചര്യം വിലയിരുത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 120 ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂർഷിദാബാദിൽ നിരോധനാജ്ഞ തുടരുകയാണ്. കൽക്കട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും.നിംതിത, ഷംഷേർഗഞ്ച്, ജംഗിപുർ, ജാഫ്രാബാദ് പ്രദേശങ്ങളിൽ സംഘർഷം സാഹചര്യം ആണ് നിലവിൽ ഉള്ളത്
കൊച്ചി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. അതിനിടെ തഹാവൂര്‍ റാണയ്ക്ക് കൊച്ചിയില്‍ സഹായം ഒരുക്കിയ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. 2008ല്‍ രണ്ട് ദിവസങ്ങളില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സിയില്‍ തഹാവൂര്‍ താമസിച്ചിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ വിവരങ്ങളില്‍ അടക്കം അന്വേഷണ സംഘത്തിന് വ്യക്തത വരേണ്ടതുണ്ട്. റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ബംഗളുരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂര്‍ ബിജു- സുനിത ദമ്പതികളുടെ മകള്‍ കാര്‍ത്തികയാണ് മരണപ്പെട്ടത്. ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം തൃക്കടേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ ജി ഹരിശങ്കര്‍ തരകന് പരിക്കേറ്റു.
ഇന്നലെ ഉച്ചയോടെ മൈസൂര്‍- നഞ്ചന്‍ഗുഡ് ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്.ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തിക. അവധിക്ക് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ബിജുവിന്റെയും സുനിതയുടെയും ഏക മകളാണ്.
?നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കയ്ൻ കേസിൻ്റെ അന്വേഷണത്തിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് വിചാരണക്കോടതി
? വഖഫ് നിയമത്തിനെതിരെ സംഘർഷമുണ്ടായ മുർഷിദാബാദിൽ കൂടുതൽ കേന്ദ്രസേനയെ വിനിയോഗിക്കും.
? ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് വയനാട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിന്; ടൗൺഷിപ്പ് നിർമ്മാണം തടസപ്പെടില്ലെന്ന് തൊഴിലാളികൾ ? പകരച്ചുങ്കത്തിൽ നിന്ന് മൊബൈൽ, കമ്പ്യുട്ടർ എന്നിവയെ ഒഴിവാക്കി അമേരിക്ക
? കേരളീയം ?
? നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിവി അന്‍വര്‍ യുഎഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം യുഡിഎഫിന് ഒപ്പം ഉണ്ടാകുമെന്നും പാലക്കാട് തോല്‍വിയില്‍ നിന്ന് സി.പി.എം പാഠം പഠിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
? പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍ എസ് എസ് നേതാവ് കെ ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ബി ജെ പിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.
? ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ കാലിലെ മുറിവാണ് തുന്നിക്കെട്ടിയത്.
? കണ്ണൂര്‍ മുണ്ടേരി കടവില്‍ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ജാക്കിര്‍ സിക്ദാര്‍, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്.14 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
? ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
?? ദേശീയം ??
? കര്‍ണാടകയുടെ ജനസംഖ്യയില്‍ 70% ഒബിസി വിഭാഗമെന്ന് ജാതി സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94% എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ 32 ശതമാനം ഒബിസി സംവരണം 51% ആയി ഉയര്‍ത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്.
? വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ മൂന്ന് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജില്ലയില്‍ നിന്ന് 110 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായ ജാന്‍ഗിപൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം സസ്‌പെന്‍ഡ് ചെയ്തു.
? അമേരിക്കയുടെ തീരുവ ഉയര്‍ത്തല്‍ കണക്കിലെടുത്ത് ശമ്പള വര്‍ധന മാറ്റിവെച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 2025 ഏപ്രിലില്‍ നല്‍കേണ്ടിയിരുന്ന വാര്‍ഷിക ശമ്പള വര്‍ധനയാണ് ടിസിഎസ് മാറ്റിവെച്ചത്.
?? അന്തർദേശീയം ??
? അമേരിക്ക ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്‌ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
? നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടി കുറയ്ക്കാനും പ്രധാന നാസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികള്‍ക്കുള്ള ബജറ്റില്‍ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
? സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനല്‍ക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി വരുന്ന ദിവസങ്ങളിലും രാജ്യത്ത് വ്യപകമായി പൊടിക്കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
? അമേരിക്കയില്‍ നിയമാനുസൃതം താമസിക്കുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകളടക്കമുള്ള വിദേശികള്‍ തിരിച്ചറിയല്‍ രേഖകള്‍ എപ്പോഴും കൈയില്‍ കരുതണമെന്ന് നിര്‍ദേശം. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം രാജ്യത്ത് നടപ്പാക്കുന്ന കുടിയേറ്റ, വിസ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നിര്‍ദേശം.
? ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ഒഴിവാക്കി അമേരിക്ക. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ കൂടുന്നത് യു.എസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.
⚽ കായികം ?
? ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി മോഹന്‍ ബഗാന്‍. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെംഗളൂരുവിനെ കീഴടക്കിയാണ് മോഹന്‍ ബഗാന്‍ ചരിത്രം നേട്ടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. എന്നാല്‍ 96-ാം മിനിറ്റില്‍ വലകുലുക്കി മക്ലാരന്‍ ബഗാനെ കിരീടത്തിലേക്ക് നയിച്ചു.
? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 38 പന്തില്‍ 60 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 37 പന്തില്‍ 56 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു.
? ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 245 റണ്‍സ് നേടി വിജയമുറപ്പിച്ച പഞ്ചാബ് കിംഗ്സിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഒമ്പത് പന്തുകള്‍ ശേഷിക്കേ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്.
കരുനാഗപ്പള്ളി . കുമാരനാശാൻ്റെ ജന്മദിനത്തോടനുബന്ധിച്ച് തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം എം എസ് സുമേഷ് കൃഷ്ണന് ചവറ എം എൽ എ ഡോ സുജിത് വിജയൻപിള്ള സമ്മാനിച്ചു. 10001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം. എൻ്റെയുംനിങ്ങളുടെയും മഴകൾ എന്ന കവിതാ സമാഹാരമാണ് സമ്മാനാർഹമായത്. ഗ്രന്ഥശാല പ്രസിഡൻ്റ് ഡോ ജാസ്മിൻ അദ്ധ്യക്ഷയായ ചടങ്ങിൽ എം എൽ എ യ്ക്ക് ഗ്രന്ഥശാലാ പ്രസിഡൻ്റും സെക്രട്ടറി ആൾഡ്രിൻ റ്റി.എം ഉം ചേർന്ന് ലൈബ്രറിയുടെ ഉപഹാരം സമർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സമിതി അധ്യക്ഷ ഇന്ദുലേഖ, കൗൺസിലർ കെ. പുഷ്പാംഗദൻ , ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് ബിജു തുറയിൽക്കുന്ന്, സുനിൽ ഭാർഗവൻ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി.ബി ശിവൻ ഉദ്ഘാടനം ചെയ്തു. കുമാരി ഏയ്ഞ്ചൽ ബിനു, മാസ്റ്റർ നവനീത്,ഫിദനൗഷാദ്, ഫാത്തിമഷാജഹാൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
ഇന്നും നാളെയും മധ്യകേരളത്തില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളില്‍ പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാം. ആലപ്പുഴയിലും എറണാകുളത്തും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊച്ചി: ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ സഹകാര്‍മികനാകും. കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ചില്‍ ഓശാന കര്‍മങ്ങള്‍ക്ക് ഫാ. മില്‍ട്ടന്‍ മുളങ്ങാശേരി കാര്‍മികത്വം വഹിക്കും. പുതുപ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഫാ. ഫിനഹാസ് റമ്പാന്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ ഫാ. വര്‍ഗീസ് ജോണ്‍, പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ഫാ. ബിജോയ് അറാക്കുടിയില്‍ എന്നിവര്‍ ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.
മൈനാഗപ്പള്ളി. ലഹരിക്കെതിരായ പ്രചാരണ പരിപാടികളുടെ ഭാഗമായി നായർ സർവീസ് സൊസൈറ്റിയുടെ ആഹ്വാനപ്രകാരം വേങ്ങ കിഴക്ക് 2193-ാം നമ്പർ NSS കരയോഗത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ചവറ ഗവ. കോളേജിലെ NSS പ്രോഗ്രാം ഓഫീസർ ഡോ. ഗോപകുമാർ, അസി. എക്സൈസ് ഓഫീസർ അബ്ദുൾ മനാഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. സി. മണിയൻപിള്ള ജി. രാധാകൃഷ്ണപിള്ള ആർ.കെ. നായർ അഷറഫ്, ഇക്ബാൽ, മധു, ,ജോയി, ജയകുമാർ, സുരേന്ദ്രൻ പിള്ള, മായാറാണി എന്നിവർ സംസാരിച്ചു.