26.9 C
Kollam
Saturday 27th December, 2025 | 05:43:34 PM
Home Blog Page 1193

പൊലീസ് നടപടിക്കെതിരെ നിയമ പ്രതിരോധത്തിന് ഷൈൻ ടോം ചാക്കോ; എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ കോടതിയെ സമീപിച്ചേക്കും

കൊച്ചി : ലഹരിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈൻ ടോം ചാക്കോ
കോടതിയെ സമീപിച്ചേക്കും. എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. ദുർബലമായ എഫ്ഐആറാണ് പൊലീസ് ചുമത്തിയതെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചത്. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ നിയമനടപടികൾ തുടങ്ങിയേക്കും.

ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇന്ന് ഷൈൻറെ ഒപ്പമിരുത്തി മുർഷിദിനെ ചോദ്യം ചെയ്തു. ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം.

ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെൻററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തിൽ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആൻറി ഡോപ്പിംഗ് ടെസ്റ്റിൻറെ ഫലമാണ് ഇനി നിർണായകം. ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തിൽ പിടിച്ച് നിന്നെങ്കിലും പൊലീസിൻറെ തുടർ ചോദ്യങ്ങൾക്ക് മുന്നിൽ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈൻറെ ഫോൺ കോളുകളും നിർണായകമായി.

വിലങ്ങൂരി രക്ഷപെട്ട പ്രതി പിടിയിൽ

വിലങ്ങൂരി രക്ഷപെട്ട പ്രതി പിടിയിൽ. വിഴിഞ്ഞം സ്വദേശി താജുദ്ദീൻ ആണ് പിടിയിലായത്

നെയ്യാറ്റിൻകര സബ് ജയിലിലേക്ക് കയറ്റുന്നതിനിടെ രക്ഷപെടുകയായിരുന്നു

നെയ്യാറ്റിൻകര ചെമ്പരത്തിവിള എന്ന സ്ഥലത്തു നിന്നാണ് ഇയാളെ പിടികൂടിയത്

വീട് കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതി ആയിരിന്നു ഇയാൾ.

ഹൈക്കോടതി വിധിക്കപ്പുറം വളർന്ന ജാതിവെറി; ദർശനം നടക്കാനാളില്ലാതെ തമിഴ്നാട്ടിലെ വിഴുപ്പുറം ക്ഷേത്രം

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തുറന്ന ക്ഷേത്രത്തിൽ ദർശനം നടത്താൻ ആളില്ല. പ്രബല ജാതിക്കാരെ ഭയന്ന് ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതർ പറയുന്നത്‌. പ്രബലജാതിക്കാർ ശുദ്ധികലശം നടത്താതെ ദർശനത്തിനു തയ്യാർ അല്ലെന്ന നിലപാടിൽ ആണ്‌.

നീതിയും ധർമ്മവും നോക്കുകുത്തിയാകുന്ന ജാതിവെറിയുടെ ഇടമായി മാറുകയാണ് മേൽപ്പാതി ഗ്രാമത്തിലെ ശ്രീ ധർമരാജ ദ്രൗപദി അമ്മൻ ക്ഷേത്രം. 2023 ജൂണിൽ ദളിതർ അകത്തു കടന്നതിനെ ചൊല്ലിയുള്ള സംഘർഷങ്ങൾക്ക് പിന്നാലെ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ക്ഷേത്രം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൻ സുരക്ഷയിൽ വ്യാഴാഴ്ചയാണ്‌ തുറന്നത്.

എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ ദർശനത്തിനായി ക്ഷേത്രം തുറന്നിടണം എന്നായിരുന്നു കോടതി നിർദേശം. ആദ്യ ദിവസം 80 ദളിതർ ദർശനത്തിന് എത്തിയെങ്കിലും, പിന്നാക്ക വിഭാഗക്കാരും ഗ്രാമത്തിലെ പ്രബലരുമായ വണ്ണിയാർ സമുദായക്കാർ വിട്ടുനിന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്ഷേത്രം തുറന്നെങ്കിലും ദർശനത്തിന് ആരും എത്തിയില്ല. ദളിതർ പ്രവേശിച്ചതോടെ ക്ഷേത്രം ആശുദ്ധമായെന്നും ശുദ്ധികലശം നടത്താതെ ദർശനത്തിന് ഇല്ലെന്നുമാണ് വണ്ണിയാർ വിഭാഗക്കാരുടെ അനൗദ്യോഗിക പ്രതികരണം.

ആദ്യ ദിവസം ദർശനം നടത്തിയ ദളിതരെ ക്ഷേത്രത്തിനു പുറത്തു നിന്ന പ്രബലജാതിക്കാരായ സ്ത്രീകൾ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ജീവന് ഭീഷണി ഉള്ളതിനാൽ ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതരുടെ നിലപാട്. ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.

കോടതി ഉത്തരവ് ധിക്കരിച്ചെന്ന് വരാതിരിക്കാൻ വേണ്ടി മാത്രം ഒരു ദിവസം ദളിതർക്ക് പ്രവേശനം നൽകി. ശുദ്ധികലശം നടക്കില്ലെന്നു ഉറപ്പാക്കാൻ പൊലീസ് കാവൽ ഉണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വണ്ണിയാർ സമുദായക്കാരനും ഡിഎംകെ നേതാവുമായ പഞ്ചായത്ത്‌ പ്രസിഡന്റടക്കം സാമൂഹ്യ നീതി മുദ്രാവാക്യത്തിൽ ഒതുക്കുകയാണ്.

കവാടത്തിലേക്കുള്ള ഇരുമ്പ് ഗേറ്റ് അകത്ത് നിന്ന് പൂട്ടി, അതീവ രഹസ്യം; അകത്ത് പൊലീസ് കണ്ടത് കഞ്ചാവ് വിൽപ്പന

മലപ്പുറം: മലപ്പുറം വേങ്ങരയിൽ വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുും കഞ്ചാവുമായി അഞ്ചുപേർ പൊലീസിൻറെ പിടിയിലായി. വേങ്ങര സ്വദേശി മുഹമ്മദ് ഷരീഫ്, ഊരകം സ്വദേശി പ്രമോദ് യു ടി, വലിയോറ സ്വദേശി അഫ്സൽ, മറ്റത്തൂർ കൈപ്പറ്റ സ്വദേശി റഷീദ്, കണ്ണമംഗലം സ്വദേശി അജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്.

ചർമ്മം പ്രായമാകുന്നത് വൈകിപ്പിക്കാൻ ഇതാ ആറ് മാർ​ഗങ്ങൾ

മോശം ഭക്ഷണശീലങ്ങൾ, മദ്യപാനം, പുകവലി, സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. നിങ്ങളിൽ പലരും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ വ്യത്യസ്ത ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും സപ്ലിമെന്റുകളും ഉപയോഗിക്കുന്നുണ്ടാക്കാം.

ചർമ്മം പ്രായമാകുന്നത് വൈകിപ്പിക്കാൻ സഹായിക്കുന്ന ചില ലളിതവും പ്രകൃതിദത്തവുമായ മാർ​ഗങ്ങളെ കുറിച്ച്
പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. പ്രധാനമായി അഞ്ച് കാര്യങ്ങളാണ് അവർ പറയുന്നത്.

  1. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
  2. സമ്മർദ്ദമില്ലാതെ ഓരോ ദിവസവും കടന്നു പോവുക.
  3. ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് ശീലിക്കുക (ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ്)
  4. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
  5. പതിവായി വ്യായാമം ചെയ്യുക
  6. എപ്പോഴും ചിരിക്കുക.

‌ഇതിന് മുമ്പും അഞ്ജലി മുഖർജി പങ്കുവച്ച പോസ്റ്റ് വെെറലായിരുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിനായി പതിവായി കഴിച്ച് വരുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് അവർ പങ്കുവച്ചത്. വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ബദാം പോലുള്ള ചില നട്സുകളും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രോട്ടീൻ ഷേക്കും ഡയറ്റിലെ പ്രധാന ഭക്ഷണമാണെന്ന് അവർ പറയുന്നു.

ബദാമിൽ വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഘടകങ്ങൾ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും സംരക്ഷിക്കാനും ആരോഗ്യകരവും തിളക്കമുള്ള ചർമ്മത്തിനമായി സഹായിക്കുന്നു.

വാൾനടടിൽ പ്രകൃതിദത്ത പോഷകങ്ങളും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് യുവത്വത്തിന്റെ തിളക്കം നൽകുകയും ചെയ്യുന്നു.

വളർത്തുനായ അയൽക്കാരൻ്റെ വീട്ടിൽ പോയി; തർക്കത്തെ തുടർന്ന് തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

തൃശൂർ: തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഇരുവരം തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം.

നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തർക്കം ഉണ്ടായത്.

2000 മുതൽ 5000 വരെ, ചില വ്യക്തികൾക്ക് മാത്രം, പൊലീസിന് സംശയം; ഷൈനിൻ്റെ മറുപടിയിങ്ങനെ

കൊച്ചി : ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈൻ ടോമിന്റെ അക്കൗണ്ടിലെ ചില ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചില വ്യക്‌തികൾക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 പണ ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിൻ്റെ വിശദീകരണം.

നാളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപ് ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന് വൈദ്യ പരിശോധന ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗിക്കാൻ എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഷൈനിന്റെയും കേസിലെ രണ്ടാം പ്രതി അഹമദ് മുർഷാദിന്റെയും ഫോണുകൾ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും ‌അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നാളെ ഫിലിം ചേമ്പർ യോഗം

ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്‌തേക്കും. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാളേക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴി തുറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഷൈൻ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിൻറെ തുടർ നീക്കങ്ങളാകും ഇത് തീരുമാനിക്കുക.

10,20,000 തട്ടിയെടുത്തത് യുവതി, പരാതിപ്പെട്ടത് 2 പേർ, പറ്റിച്ചത് നഴ്സിംഗ് പഠനത്തിനുള്ള അഡ്മിഷന്റെ പേരിൽ

തിരുവനന്തപുരം : കല്ലമ്പലത്ത് നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി ബീനയാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്നും 5,10,000 രൂപയും, വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് തട്ടിയെടുത്തത്.

തിരുവനന്തപുരം കല്ലമ്പലം പോലീസിന് ലഭിച്ച രണ്ട് പരാതികളിൻ മേലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാന രീതിയിൽ കൂടുതൽ തട്ടിപ്പുകൾ യുവതി നടത്തിയിട്ടുണ്ടോ എന്ന് കല്ലമ്പലം പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ

മഞ്ചേരി: ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി രവിയുടെ മകൻ കോന്തേരി ഷിജു (37) ആണ് മരിച്ചത്. മാർച്ച് ഏഴിന് ഒതുക്കുങ്ങൽ വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ‍ഡ്രൈവറായ അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ കേസിൽ പ്രതിയായ ഷിജു ജാമ്യത്തിൽ ഇറങ്ങിയതാണ്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതോടെ തുടർന്ന് ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. മഞ്ചേരി–തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ്. യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ കണ്ടക്ടര്‌, ക്ലീനർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.

ഷിജുവിന്റെ ഭാര്യ: മിനി. മക്കൾ: അഭിമന്യു, ആദിദേവ്, കാശിനാഥ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

വിദേശ വിദ്യാർഥികൾക്കെതിരെ യുഎസ് നടപടി: 4000 വീസ റദ്ദാക്കി; പകുതിയും ഇന്ത്യക്കാർ

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ യുഎസ് വീസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (എഐഎൽഎ) കണ്ടെത്തി. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ 50 ശതമാനം ഇന്ത്യക്കാരും 14 ശതമാനം ചൈനക്കാരുമാണെന്ന് എഐഎൽഎ വ്യക്തമാക്കി. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്.

കലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്, മിഷിഗൻ, പെൻസിൽവേനിയ, ഫ്ലോറിഡ, അരിസോന, വെർജീനിയ, ഇലിനോയ്, മാസച്യുസിറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഡോണൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നാണു കണ്ടെത്തൽ. വിദ്യാർഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ എഐ സഹായത്തോടെ നിരീക്ഷിച്ചാണു നടപടികളെന്നും രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത വിദ്യാർഥികളും നടപടി നേരിടുന്നുവെന്നും എഐഎൽഎ പറയുന്നു.

വിഷയം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമോയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. പല ഇന്ത്യൻ വിദ്യാർഥികൾക്കും എഫ്–1 വീസയുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്നതായി അറിയാമെന്നും നടപടികളിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തയച്ചിരുന്നു. അതേസമയം, വീസ റദ്ദാക്കൽ നടപടി ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണങ്ങൾ യുഎസ് നിഷേധിച്ചു.