വിവാഹ സംഘങ്ങളുടെ വാഹനങ്ങള്‍ പരസ്പരം ഉരസിയതിനെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കം കൂട്ടയടിയില്‍ അവസാനിച്ചു. കോഴിക്കോട് ജാതിയേരിയില്‍ ആണ് വിവാഹസംഘങ്ങള്‍ തമ്മിലടിച്ചത്. അക്രമത്തില്‍ രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് തമ്മിലടി അവസാനിപ്പിച്ചത്.
നാണക്കേട് തോന്നുന്നു….താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കുന്നു… മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി
മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. മാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താന്‍ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്ജിനി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളി പറയുകയും ചെയ്‌തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിനെ താന്‍ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാര്‍വതി, ഷൈന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു. പക്ഷേ വിന്‍സിയുടെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാര്‍വതി വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ അത് കാണണമെന്നും അവര്‍ വിവരിച്ചു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരില്‍ അവര്‍ ഒറ്റപെടില്ലെന്നും മാല പാര്‍വതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മാലാ പാര്‍വതിയുടെ കുറിപ്പ്
മാലാ പാര്‍വതി,ഷൈന്‍ ടോം ചാക്കോ – യെ വെള്ള പൂശുകയും, വിന്‍സി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോണ്‍ കോളുകള്‍ വരുകയായിരുന്നു. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാന്‍ എന്റെ അനുഭവം പറഞ്ഞു. ഈ ഇന്റര്‍വ്യൂസിലൊക്കെ, ഷൈന്‍ കാണിക്കുന്ന കാര്യങ്ങള്‍, സെറ്റില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്.സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റില്‍, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാല്‍ ഷൈന്‍ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികള്‍ ഞാന്‍ വിശദമായി, ഈ context – ല്‍ പറയാന്‍ പാടില്ലായിരുന്നു, എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോള്‍ പറയരുതായിരുന്നു . വിന്‍ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. വിന്‍ സി കേസ് കൊടുക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടാനും പോകുന്നില്ല എന്നും. രണ്ടാമത്തെ വിഷയം – കോമഡി ‘ എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാന്‍, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി ‘ പറയാറുണ്ട്.ഇത് കോമഡിയല്ല കുറ്റകൃത്യമാണ്.അങ്ങനെയാണ് പുതിയ നിയമങ്ങള്‍. നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങള്‍ ഒക്കെ കോമഡി എന്ന പേരില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലി ഇന്നിന്റെ ലിമിറ്റഡ് സമയത്തില്‍, എനിക്ക് വിശദീകരിക്കാന്‍ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാന്‍ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകള്‍ വായിച്ചു. നന്ദി.
‘പ്രിയപ്പെട്ട ലാലേട്ടന്’… മോഹന്‍ലാലിന് മെസ്സിയുടെ സമ്മാനം
നടന്‍ മോഹന്‍ലാലിന് ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ സമ്മാനം. മെസ്സിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസ്സി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോളറാണ് അര്‍ജന്റീനിയന്‍ താരമായ ലയണല്‍ മെസ്സി.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, ആ നിമിഷങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണല്‍ മെസ്സി ഒപ്പിട്ട ഒരു ജഴ്സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസ്സിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്..ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി’, എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേര്‍ന്ന് തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നുവെന്ന് ഭര്‍ത്താവ്
ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേര്‍ന്ന് തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നുവെന്ന് ഭര്‍ത്താവ്. ഇത് സംബന്ധിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
ഒരു സ്വകാര്യ കമ്പനിയിലെ മാനേജരായ ഗൗരവ് ശര്‍മ്മ എന്നയാളാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യയായ റിതാന്‍ഷി ശര്‍മ്മയ്‌ക്കെതിരെ മോശം പെരുമാറ്റം, ശാരീരിക പീഡനം, വധിക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
തന്റെ ഭാര്യ താന്‍ വീട്ടിലില്ലാത്തപ്പോള്‍ ആണ്‍ സുഹൃത്തുക്കളെ കൊണ്ടുവരുന്നുവെന്നും, അവരുമായി മദ്യപിക്കുന്നുവെന്നും ഗൗരവ് പരാതിയില്‍ പറയുന്നുണ്ട്. ഇടയ്ക്ക് ദിവസങ്ങളോളം ഭാര്യയെ കാണാതാകുമെന്നും ഗൗരവ് പറയുന്നു. ഇതിനിടെ ഗൗരവ് തന്റെ ബന്ധുവായ ഒരു 12 വയസുകാരനെ, തന്റെയൊപ്പം താമസിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. അപ്പോഴും ഭാര്യ ഇത്തരത്തില്‍ മോശമായ രീതിയില്‍ പെരുമാറുന്നതായും ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നതായും ഗൗരവ് അറിഞ്ഞു.
ശേഷം ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഞ്ച് പുരുഷന്മാരുമായി ബന്ധമുള്ളതായി കണ്ടെത്തിയെന്നാണ് ഗൗരവിന്റെ പരാതി. ഇവരുടെ ചാറ്റുകളുടെയും മറ്റും സ്‌ക്രീന്‍ഷോട്ടുകള്‍ താന്‍ ശേഖരിച്ചിട്ടുണ്ടെന്നും ഗൗരവ് പറയുന്നു. ഭാര്യയുടെ കൈവശം രണ്ട് പിസ്റ്റലുകള്‍ ഉണ്ടെന്നും ആണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം, ട്രാവല്‍ ഇന്‍ഷുറന്‍സായ 40 ലക്ഷം രൂപ കൈക്കലാക്കുകയാണ് ഉദ്ദേശമെന്നും ഗൗരവ് പരാതിയില്‍ പറയുന്നു.
മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍
കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍. വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്.
ഏപ്രില്‍ 15ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂര്‍ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആര്‍ട്ട് ഓഫ് മര്‍മ്മ സ്ഥാപനത്തില്‍ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.
കൊടകര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി കെ ദാസ് , സബ്ബ് ഇന്‍സ്പെക്ടര്‍ സുരേഷ് ഇഎ, എഎസ്ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്ലിന്‍ ജോണ്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
സൂര്യനായി കത്തിക്കയറിയ സൂര്യവംശിയെന്ന പതിനാലുകാരന്‍
ഒരു എട്ടാം ക്ലാസുകാരന്റെ ബാറ്റിംഗ് വിസ്മയത്തിനാണ് ഇന്നലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം സാക്ഷിയായത്. 14-ാം വയസ്സില്‍ ഐപിഎല്‍ അരങ്ങേറ്റ മത്സരം കളിച്ച വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചത്. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ താന്‍ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.
പ്രായം എത്രയാണെന്നതു വൈഭവിന്റെ കാര്യത്തില്‍ വിഷയമേയല്ലെന്ന് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ല പ്രതികരിച്ചു. ഇത്രയും വലിയൊരു വേദിയില്‍ യാതൊരു സഭാകമ്പവും ഇല്ലാതെയാണു വൈഭവ് ബാറ്റു ചെയ്തതെന്നും ഭോഗ്‌ല വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമിയും വൈഭവിനെ പുകഴ്ത്തി രംഗത്തെത്തി. ’14-ാം വയസ്സില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു. വൈഭവ് സൂര്യവംശി ഐപിഎലിലെ ആദ്യ പന്തു തന്നെ സിക്‌സടിക്കുകയാണ്. ഇതാണ് ഐപിഎലിന്റെ സൗന്ദര്യം.” ശ്രീവത്സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാർ നടത്തി
തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി .സി) വട്ടിയൂർകാവ് അസംബ്ലി മണ്ഡലത്തിലെ വട്ടിയൂർകാവ് സോണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാർ നടത്തി. മൂന്നാംമൂട് ക്രിസ്താശ്രമം സി എസ് ഐ ദേവാലയത്തിൽ നടന്ന സെമിനാറിൻ്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ലോഗോ പ്രകാശനവും റവ.അഡ്വ.സജി എൻ സ്റ്റുവർട്ട് നിർവ്വഹിച്ചു.കെ.സിസി കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ അധ്യക്ഷനായി.
ശ്രീ. നോബിൾ മില്ലർ ക്ലാസിന് നേതൃത്വം നൽകി.
കെ.സിസി അസംബ്ലി ട്രഷറർ
റ്റി.ജെ മാത്യു മാരാമൺ, സോൺ സെക്രട്ടറി ജെ.വർഗ്ഗീസ്, സോൺ ട്രഷറർ അശ്വിൻ .ഇ ഹാംലെറ്റ് ,നിബിൻ പി ആർ എന്നിവർ പ്രസംഗിച്ചു .
പിണറായി വിജയൻ സര്‍ക്കാര്‍ 10-ാം വര്‍ഷത്തിലേക്ക്; “എന്റെ കേരളം” നാളെ മുതല്‍
തിരുവനന്തപുരം:രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നാളെ (ഏപ്രില്‍ 21-ന്) കാസറഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് രാവിലെ പത്ത് മണിക്കാണ് ചടങ്ങ്. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.
“എന്റെ കേരളം” എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശന വിപണനമേളയുടെ ഉദ്ഘാടനവും നടക്കും. കാസറഗോഡ് ജില്ലയില്‍ കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെയാണ് മേള. തീം സ്റ്റാളുകള്‍, വാണിജ്യ സ്റ്റാളുകള്‍, സർവീസ് സ്റ്റാളുകള്‍, കാർഷിക പ്രദർശന വിപണനമേള, ഭക്ഷ്യമേള, പി.ആർ.ഡി, കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, കൃഷി, സ്റ്റാർട്ടപ്പ് എന്നിവയുടെ പവലിയനുകളും പ്രദർശനമേളയുടെ ഭാഗമാകും. ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
പ്രദർശന വിപണനമേളകള്‍ എല്ലാ ജില്ലകളിലും നടക്കും. അന്തിമ തീയതിയായ പ്രദർശന വിപണന മേളകള്‍ ചുവടെ:
വയനാട് – ഏപ്രില്‍ 22 മുതല്‍ 28 വരെ – എസ്.കെ.എം.ജെ സ്കൂള്‍ കല്‍പ്പറ്റ
ഇടുക്കി – ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ – വാഴത്തോപ്പ് വൊക്കേഷണല്‍ ഹയർസെക്കണ്ടറി സ്കൂള്‍ മൈതാനം
കോട്ടയം – ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ – നാഗമ്പടം മൈതാനം
കോഴിക്കോട് – മെയ് 3 മുതല്‍ 12 വരെ – കോഴിക്കോട് ബീച്ച്
പാലക്കാട് – മെയ് 4 മുതല്‍ 10 വരെ – ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് സമീപം
ആലപ്പുഴ – മെയ് 6 മുതല്‍ 12 വരെ – ആലപ്പുഴ ബീച്ച്
മലപ്പുറം – മെയ് 7 മുതല്‍ 13 വരെ – കോട്ടക്കുന്ന്
കണ്ണൂർ – മെയ് 8 മുതല്‍ 14 വരെ – പോലീസ് മൈതാനം
കൊല്ലം – മെയ് 11 മുതല്‍ 17 വരെ – ആശ്രാമം മൈതാനം
എറണാകുളം – മെയ് 17 മുതല്‍ 23 വരെ – മറൈൻ ഡ്രൈവ് മൈതാനം
തിരുവനന്തപുരം – മെയ് 17 മുതല്‍ 23 വരെ – കനകക്കുന്ന്
തൃശ്ശൂർ – മെയ് 18 മുതല്‍ 24 വരെ – സ്വരാജ് മൈതാനം, വിദ്യാർത്ഥി കോർണർ
സമാപന സമ്മേളനം നടക്കുന്നത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്.
നിര്‍ത്തിയിട്ട വിമാനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ചു കയറി
ബെംഗളൂരു വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരുക്കുകളോടെ വാഹനത്തിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഡ്രൈവറിന്‍റെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
എഞ്ചിൻ അറ്റകുറ്റപ്പണികൾക്കായി ആൽഫ പാർക്കിങ് ബേ 71 ൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിലാണ് ടെമ്പോ ട്രാവലര്‍ ഇടിച്ചതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ മുകൾ ഭാഗം തകർന്നിട്ടുണ്ട്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ,
ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ എന്ന ചോദ്യവുമായി ഗായകന്‍ ജി.വേണുഗോപാല്‍ രംഗത്ത്. മരണവാര്‍ത്തയിതാ രണ്ടാംതവണയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണെന്നും സ്കൂള്‍ ഗ്രൂപ്പിലൂടെയാണ് താനീ വിവരം അറിഞ്ഞതെന്നും വേണുഗോപാല്‍ പറയുന്നു. കശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിങ്ങും മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത താനറിഞ്ഞതെന്നും ഇനി ഉടനൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ…. VG.’ എന്നും കുറിക്കുകയാണ് ജി.വേണുഗോപാല്‍.






































