സൂര്യനായി കത്തിക്കയറിയ സൂര്യവംശിയെന്ന പതിനാലുകാരന്‍

Advertisement

ഒരു എട്ടാം ക്ലാസുകാരന്റെ ബാറ്റിംഗ് വിസ്മയത്തിനാണ് ഇന്നലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം സാക്ഷിയായത്. 14-ാം വയസ്സില്‍ ഐപിഎല്‍ അരങ്ങേറ്റ മത്സരം കളിച്ച വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചത്. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ താന്‍ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.
പ്രായം എത്രയാണെന്നതു വൈഭവിന്റെ കാര്യത്തില്‍ വിഷയമേയല്ലെന്ന് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ല പ്രതികരിച്ചു. ഇത്രയും വലിയൊരു വേദിയില്‍ യാതൊരു സഭാകമ്പവും ഇല്ലാതെയാണു വൈഭവ് ബാറ്റു ചെയ്തതെന്നും ഭോഗ്‌ല വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമിയും വൈഭവിനെ പുകഴ്ത്തി രംഗത്തെത്തി. ’14-ാം വയസ്സില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു. വൈഭവ് സൂര്യവംശി ഐപിഎലിലെ ആദ്യ പന്തു തന്നെ സിക്‌സടിക്കുകയാണ്. ഇതാണ് ഐപിഎലിന്റെ സൗന്ദര്യം.” ശ്രീവത്സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.