23.5 C
Kollam
Saturday 27th December, 2025 | 06:43:57 AM
Home Blog Page 1187

കർണ്ണാടക മുൻ ഡിജിപിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം; ഭാര്യ കസ്റ്റഡിയില്‍

ബെംഗ്ലൂരൂ: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ ബെംഗ്ലൂരുവിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഓം പ്രകാശിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെ കൊലപാതകത്തില്‍ പ്രതി ചേർക്കുമെന്ന് സൂചനയുണ്ട്.

അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പല്ലവിയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂന്ന് നില വീട്ടില്‍ കണ്ടെത്തിയ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് മുൻ ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

കർണാടക കേഡറിലെ 1981 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. 2015 മുതല്‍ വിരമിക്കുന്ന 2017 വരെ അദ്ദേഹം കർണാടക പൊലീസില്‍ ഡിജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാർ ചംപാരൻ സ്വദേശിയായ അദ്ദേഹം
ജിയോളജിയില്‍ എംഎസ്‌എസി പൂർത്തിയാക്കിയിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ചു

പത്തനംതിട്ട പൈവഴിയില്‍ മണ്ണെടുപ്പിനെതിരെ സമരം നടക്കുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ചു. മണ്ണു മാന്തി യന്ത്രത്തിലെ സഹായി ബംഗാള്‍ സ്വദേശിയായ സൂരജ് ആണ് മരിച്ചത്. ചതഞ്ഞരഞ്ഞ മൃതദേഹം ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരന്‍ മദ്യപിച്ചിരുന്നു എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. നാട്ടുകാരുടെ മുകളില്‍ വണ്ടി കയറ്റുമെന്ന് പോലീസുകാരന്‍ ഭീഷണിപ്പെടുത്തി എന്നും ആരോപണം. ആരോപണ വിധേയനായ പോലീസുകാരന്‍ ഓടി രക്ഷപ്പെട്ടു. ഇനി മണ്ണെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു

നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല; എഫ് ഐ ആർ റദ്ദ് ചെയ്യാൻ കോടതിയെ സമീപിച്ചേക്കും

കൊച്ചി:
ലഹരിക്കേസിൽ നാളെ നടൻ ഷൈൻ ടോം ചാക്കോ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകുന്നത് ഒഴിവാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നാളെ അന്വേഷണ സംഘം യോഗം ചേരും.ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിച്ചാൽ മതിയെന്ന് വിലയിരുത്തൽ.

അതിനിടെ ലഹരിക്കേസിൽ തനിക്കെതിരെ പോലീസ് എടുത്ത എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി പുതിയ വിവരം.

എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും.

വിവാദങ്ങള്‍ക്കിടയിലും ഷൈൻ ടോം ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് ഈസ്റ്റർ ആശംസകള്‍ നേർന്നതും ചർച്ചയായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ എയ്‌ഞ്ചല്‍ നമ്പർ 16ന്റെ പോസ്റ്റർ പങ്കുവച്ചാണ് ഷൈൻ ഈസ്റ്റർ ആശംസകള്‍ നേർന്നിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്നും ഷൈൻ ടോം ചാക്കോ ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികള്‍ കേള്‍ക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഷൈനിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നടൻ നടത്തിയ ദുരൂഹമായ പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് നീക്കം. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ വ്യക്‌തികള്‍ക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 പണമിടപാടുകളെക്കുറിച്ച്‌ വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകള്‍ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോവെന്നാണ് സംശയം. എന്നാല്‍ താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈൻ നല്‍കുന്ന വിശദീകരണം.

വിവാഹ സംഘങ്ങള്‍ തമ്മില്‍ കൂട്ടയടി

വിവാഹ സംഘങ്ങളുടെ വാഹനങ്ങള്‍ പരസ്പരം ഉരസിയതിനെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കം കൂട്ടയടിയില്‍ അവസാനിച്ചു. കോഴിക്കോട് ജാതിയേരിയില്‍ ആണ് വിവാഹസംഘങ്ങള്‍ തമ്മിലടിച്ചത്. അക്രമത്തില്‍ രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് തമ്മിലടി അവസാനിപ്പിച്ചത്.

നാണക്കേട് തോന്നുന്നു….താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കുന്നു… മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി

മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. മാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താന്‍ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്ജിനി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളി പറയുകയും ചെയ്‌തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിനെ താന്‍ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാര്‍വതി, ഷൈന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു. പക്ഷേ വിന്‍സിയുടെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാര്‍വതി വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ അത് കാണണമെന്നും അവര്‍ വിവരിച്ചു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരില്‍ അവര്‍ ഒറ്റപെടില്ലെന്നും മാല പാര്‍വതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മാലാ പാര്‍വതിയുടെ കുറിപ്പ്

മാലാ പാര്‍വതി,ഷൈന്‍ ടോം ചാക്കോ – യെ വെള്ള പൂശുകയും, വിന്‍സി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോണ്‍ കോളുകള്‍ വരുകയായിരുന്നു. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാന്‍ എന്റെ അനുഭവം പറഞ്ഞു. ഈ ഇന്റര്‍വ്യൂസിലൊക്കെ, ഷൈന്‍ കാണിക്കുന്ന കാര്യങ്ങള്‍, സെറ്റില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്.സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റില്‍, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാല്‍ ഷൈന്‍ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികള്‍ ഞാന്‍ വിശദമായി, ഈ context – ല്‍ പറയാന്‍ പാടില്ലായിരുന്നു, എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോള്‍ പറയരുതായിരുന്നു . വിന്‍ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. വിന്‍ സി കേസ് കൊടുക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടാനും പോകുന്നില്ല എന്നും. രണ്ടാമത്തെ വിഷയം – കോമഡി ‘ എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാന്‍, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി ‘ പറയാറുണ്ട്.ഇത് കോമഡിയല്ല കുറ്റകൃത്യമാണ്.അങ്ങനെയാണ് പുതിയ നിയമങ്ങള്‍. നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങള്‍ ഒക്കെ കോമഡി എന്ന പേരില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലി ഇന്നിന്റെ ലിമിറ്റഡ് സമയത്തില്‍, എനിക്ക് വിശദീകരിക്കാന്‍ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാന്‍ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകള്‍ വായിച്ചു. നന്ദി.

‘പ്രിയപ്പെട്ട ലാലേട്ടന്’… മോഹന്‍ലാലിന് മെസ്സിയുടെ സമ്മാനം

നടന്‍ മോഹന്‍ലാലിന് ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ സമ്മാനം. മെസ്സിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസ്സി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോളറാണ് അര്‍ജന്റീനിയന്‍ താരമായ ലയണല്‍ മെസ്സി.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, ആ നിമിഷങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണല്‍ മെസ്സി ഒപ്പിട്ട ഒരു ജഴ്സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസ്സിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്..ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി’, എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേര്‍ന്ന് തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നുവെന്ന് ഭര്‍ത്താവ്

ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേര്‍ന്ന് തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നുവെന്ന് ഭര്‍ത്താവ്. ഇത് സംബന്ധിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
ഒരു സ്വകാര്യ കമ്പനിയിലെ മാനേജരായ ഗൗരവ് ശര്‍മ്മ എന്നയാളാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യയായ റിതാന്‍ഷി ശര്‍മ്മയ്‌ക്കെതിരെ മോശം പെരുമാറ്റം, ശാരീരിക പീഡനം, വധിക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
തന്റെ ഭാര്യ താന്‍ വീട്ടിലില്ലാത്തപ്പോള്‍ ആണ്‍ സുഹൃത്തുക്കളെ കൊണ്ടുവരുന്നുവെന്നും, അവരുമായി മദ്യപിക്കുന്നുവെന്നും ഗൗരവ് പരാതിയില്‍ പറയുന്നുണ്ട്. ഇടയ്ക്ക് ദിവസങ്ങളോളം ഭാര്യയെ കാണാതാകുമെന്നും ഗൗരവ് പറയുന്നു. ഇതിനിടെ ഗൗരവ് തന്റെ ബന്ധുവായ ഒരു 12 വയസുകാരനെ, തന്റെയൊപ്പം താമസിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. അപ്പോഴും ഭാര്യ ഇത്തരത്തില്‍ മോശമായ രീതിയില്‍ പെരുമാറുന്നതായും ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നതായും ഗൗരവ് അറിഞ്ഞു.
ശേഷം ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഞ്ച് പുരുഷന്മാരുമായി ബന്ധമുള്ളതായി കണ്ടെത്തിയെന്നാണ് ഗൗരവിന്റെ പരാതി. ഇവരുടെ ചാറ്റുകളുടെയും മറ്റും സ്‌ക്രീന്‍ഷോട്ടുകള്‍ താന്‍ ശേഖരിച്ചിട്ടുണ്ടെന്നും ഗൗരവ് പറയുന്നു. ഭാര്യയുടെ കൈവശം രണ്ട് പിസ്റ്റലുകള്‍ ഉണ്ടെന്നും ആണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം, ട്രാവല്‍ ഇന്‍ഷുറന്‍സായ 40 ലക്ഷം രൂപ കൈക്കലാക്കുകയാണ് ഉദ്ദേശമെന്നും ഗൗരവ് പരാതിയില്‍ പറയുന്നു.

മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍

കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍. വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്.
ഏപ്രില്‍ 15ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂര്‍ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആര്‍ട്ട് ഓഫ് മര്‍മ്മ സ്ഥാപനത്തില്‍ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.
കൊടകര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി കെ ദാസ് , സബ്ബ് ഇന്‍സ്പെക്ടര്‍ സുരേഷ് ഇഎ, എഎസ്ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്ലിന്‍ ജോണ്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

സൂര്യനായി കത്തിക്കയറിയ സൂര്യവംശിയെന്ന പതിനാലുകാരന്‍

ഒരു എട്ടാം ക്ലാസുകാരന്റെ ബാറ്റിംഗ് വിസ്മയത്തിനാണ് ഇന്നലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം സാക്ഷിയായത്. 14-ാം വയസ്സില്‍ ഐപിഎല്‍ അരങ്ങേറ്റ മത്സരം കളിച്ച വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചത്. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ താന്‍ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.
പ്രായം എത്രയാണെന്നതു വൈഭവിന്റെ കാര്യത്തില്‍ വിഷയമേയല്ലെന്ന് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ല പ്രതികരിച്ചു. ഇത്രയും വലിയൊരു വേദിയില്‍ യാതൊരു സഭാകമ്പവും ഇല്ലാതെയാണു വൈഭവ് ബാറ്റു ചെയ്തതെന്നും ഭോഗ്‌ല വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമിയും വൈഭവിനെ പുകഴ്ത്തി രംഗത്തെത്തി. ’14-ാം വയസ്സില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു. വൈഭവ് സൂര്യവംശി ഐപിഎലിലെ ആദ്യ പന്തു തന്നെ സിക്‌സടിക്കുകയാണ്. ഇതാണ് ഐപിഎലിന്റെ സൗന്ദര്യം.” ശ്രീവത്സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാർ നടത്തി

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി .സി) വട്ടിയൂർകാവ് അസംബ്ലി മണ്ഡലത്തിലെ വട്ടിയൂർകാവ് സോണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാർ നടത്തി. മൂന്നാംമൂട് ക്രിസ്താശ്രമം സി എസ് ഐ ദേവാലയത്തിൽ നടന്ന സെമിനാറിൻ്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ലോഗോ പ്രകാശനവും റവ.അഡ്വ.സജി എൻ സ്റ്റുവർട്ട് നിർവ്വഹിച്ചു.കെ.സിസി കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ അധ്യക്ഷനായി.
ശ്രീ. നോബിൾ മില്ലർ ക്ലാസിന് നേതൃത്വം നൽകി.
കെ.സിസി അസംബ്ലി ട്രഷറർ
റ്റി.ജെ മാത്യു മാരാമൺ, സോൺ സെക്രട്ടറി ജെ.വർഗ്ഗീസ്, സോൺ ട്രഷറർ അശ്വിൻ .ഇ ഹാംലെറ്റ് ,നിബിൻ പി ആർ എന്നിവർ പ്രസംഗിച്ചു .