27.8 C
Kollam
Saturday 27th December, 2025 | 12:08:09 PM
Home Blog Page 104

പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം.215/2025) തസ്തികയിലേക്ക് ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെ നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷയ്ക്ക് തേവള്ളി സര്‍ക്കാര്‍ മോഡല്‍ വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് (എച്ച്.എസ്. വിഭാഗം) കേന്ദ്രത്തില്‍ ഉള്‍പ്പെട്ട 1040949 മുതല്‍ 1041148 വരെ രജിസ്റ്റര്‍ നമ്പരുള്ള 200 ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ (സെന്റര്‍ രണ്ട്) പുനഃക്രമീകരിച്ചു. പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുക്കിയ പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷക്ക് ഹാജരാകണം; മുന്‍ പ്രവേശനടിക്കറ്റും ഉപയോഗിക്കാം.

ഇ.വി.എം കമ്മീഷനിംഗിനു തുടക്കമായി

തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് തുടങ്ങിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പറുകള്‍ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ് പ്രക്രിയ. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതത് മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടപടികള്‍ പുരോഗമിക്കുന്നത്.
കൊല്ലം കോര്‍പ്പറേഷന്‍, മുഖത്തല, അഞ്ചല്‍, ശാസ്താംകോട്ട ബ്ലോക്കുകളില്‍ പ്രവര്‍ത്തനം തുടരുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളില്‍ ഡിസംബര്‍ നാലിനും ഇത്തിക്കര ബ്ലോക്കില്‍ ഡിസംബര്‍ അഞ്ചിനും ഇ.വി.എം കമ്മീഷനിംഗ് നടക്കുമെന്നും അറിയിച്ചു.

തൊഴില്‍വേഷത്തില്‍ പ്രചാരണം പാടില്ല; കളക്ടര്‍

തൊഴില്‍വേഷത്തില്‍ തിരഞ്ഞെടുപ്പ്പ്രചാരണം നടത്താന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന പെരുമാറ്റചട്ടനിരീക്ഷണസമിതിയോഗത്തില്‍ അധ്യക്ഷതവഹിക്കവെ ഹരിതകര്‍മ സേനാംഗങ്ങള്‍ യൂണിഫോമില്‍ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെപശ്ചാത്തലത്തിലാണ് നിര്‍ദേശം. പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തിരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായിഉയര്‍ന്ന പരാതികള്‍ ചിലവ്‌നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. മുന്‍കൂട്ടിനിശ്ചയിച്ച വിവാഹചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തിരഞ്ഞെടുപ്പിന് തടസമാകാത്തവിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു.
സമിതി അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥക്രമീകരണം പൂര്‍ത്തിയായി

തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. സിവില്‍സ്റ്റേഷനിലെ ഐ.ടി ഹാളില്‍ അന്തിമ ഉദ്യോഗസ്ഥവിന്യാസക്രമീകരണംനടത്തി അതത് ഇടങ്ങളിലേക്കുള്ളവരെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന വിവിധകാരണങ്ങളാല്‍ ഒഴിവാക്കുന്നതിന് അപേക്ഷിച്ചവരിലെ അര്‍ഹരായവരെ മാറ്റിനിര്‍ത്തിയാണ് അന്തിമപട്ടിക. ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. 4016 പുരുഷന്മാരും 9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ഡിസംബര്‍ നാല് മുതല്‍ ഉദ്യോഗസ്ഥര്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും ഇ-ഡ്രോപ്പ് വെബ്‌സൈറ്റിലൂടെ https://www.edrop.sec.kerala.gov.in വിവരങ്ങള്‍ ലഭ്യമാകും. ഓരോരുത്തര്‍ക്കും അനുവദിച്ച ബൂത്ത്, വിതരണ-സ്വീകരണകേന്ദ്രങ്ങളുടെ വിവരങ്ങള്‍, ഉദ്യോഗസ്ഥര്‍ എത്തിച്ചേരേണ്ടസമയം തുടങ്ങി വിശദവിവരങ്ങളുണ്ടാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള റിസര്‍വ് വിഭാഗത്തില്‍ 2176 ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 16 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസുകളിലെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ടുമാരായ രമേഷ് മാധവന്‍, കെ. സുരേഷ്, എന്‍ ഐ സി ഓഫീസര്‍ പി.എസ് സുമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീട്ടുമുറ്റത്തെ ചെടികളിലെ പൂവ് പറിക്കരുത്, വീടിന്റെ സിറ്റൗട്ടിലേക്ക് എല്ലാവരും കൂടി കയറരുത്, മുണ്ട് മടക്കിക്കുത്തരുത്…. സ്ഥാനാര്‍ഥിക്കൊപ്പം സ്‌ക്വാഡായി പോകുന്ന പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം

വീട്ടുമുറ്റത്തെ ചെടികളിലെ പൂവ് പറിക്കരുത്, വീടിന്റെ സിറ്റൗട്ടിലേക്ക് എല്ലാവരും കൂടി കയറരുത്, മുണ്ട് മടക്കിക്കുത്തരുത്…. സ്ഥാനാര്‍ഥിക്കൊപ്പം സ്‌ക്വാഡായി പോകുന്ന പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടം സ്‌ക്വാഡുകളില്‍ ചിലയിടങ്ങളിലെങ്കിലും മര്യാദകേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് കര്‍ശന നിബന്ധനകള്‍. പരിചയം പറഞ്ഞു വീടിനകത്തേക്ക് ഓടിക്കയറുന്ന പ്രവണത വേണ്ട. ആത്മബന്ധമുള്ള ഇടങ്ങളില്‍ മാത്രം വീടിനകത്തേക്കു കയറിയാല്‍ മതി.

വിളിച്ചിട്ടോ കോളിങ് ബെല്‍ അടിച്ചിട്ടോ ആരെയും കാണുന്നില്ലെങ്കില്‍ ആളുണ്ടോയെന്നു നോക്കാന്‍ വീടിന്റെ പിന്നാമ്പുറത്തേക്കുള്ള പോക്കും വേണ്ട. ആ വീട്ടില്‍ പിന്നീട് ആളുള്ളപ്പോള്‍ പോയാല്‍ മതി. രാത്രിയിലെ ഭവന സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. സന്ധ്യാസമയത്തെ പ്രാര്‍ഥനാ വേളകളിലും ഉച്ചയുറക്കത്തിന്റെ സമയത്തും വീടുകളില്‍ വോട്ട് ചോദിച്ചു പോകരുത്. അതിരാവിലെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാനും മുതിര്‍ന്നവര്‍ ജോലിക്കു പോകാനുമുള്ള തിരക്കിനിടയിലെ ഭവനസന്ദര്‍ശനവും ഒഴിവാക്കണം. പ്രായം ചെന്നവരെയും കിടപ്പു രോഗികളെയും കാണാന്‍ സ്‌ക്വാഡിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വീടിനകത്തേക്കു കയറരുത്. വളര്‍ത്തു നായ്ക്കളുള്ള വീടുകളുടെ ഗേറ്റ് തുറക്കും മുന്‍പ് വീട്ടുകാരുടെ സാന്നിധ്യം ഉറപ്പാക്കണം.

വീണ്ടും കിങ് ആയി കൊഹ്ലി….തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും സെഞ്ചുറി

റായ്പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ട് ഏകദിന സെഞ്ചുറിയുമായി കിങ് കോഹ്ലി. കാലം കഴിഞ്ഞെന്ന് എഴുതി തള്ളിയവര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. രണ്ടാം ഏകദിനത്തില്‍ രോഹിത്ത് വീണതോടെ ഋതുരാജ് ഗെയ്ക്ക്വാദിനൊപ്പം ചേര്‍ന്നാണ് കോഹ്‌ലി ഇത്തവണ ഇന്ത്യയെ നയിച്ചത്. 90 പന്തില്‍ നിന്നായിരുന്നു സെഞ്ചുറി. രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയതോടെ കോഹ്‌ലിയുടെ ഏകദിന സെഞ്ചുറികളുടെ എണ്ണം 53 ആയി. കരിയറില്‍ 84 സെഞ്ചുറികളാണ് നേടിയത്. 100 സെഞ്ചുറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് മുന്നില്‍. 102 റണ്‍സെടുത്ത് കൊഹ്ലി പുറത്തായി.

ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ കോഹ്‌ലിയായിരുന്നു കളിയിലെ താരം. 120 പന്തില്‍ 135 റണ്ണടിച്ച മുപ്പത്തേഴുകാരന്‍ 11 ഫോറും ഏഴ് സിക്സറും നേടി. ഒരു ഫോര്‍മാറ്റില്‍ കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോഡും കരസ്ഥമാക്കി. സച്ചിന്‍ ടെസ്റ്റില്‍ നേടിയ 51 സെഞ്ചുറിയെന്ന റെക്കോഡാണ് കോഹ്ലി ഏകദിനത്തില്‍ മറികടന്നത്. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് മിന്നും പ്രകടനം.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കോഹ്‌ലിയും ഋതുരാജ് ഗെയ്ക്ക്വാദും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് ശര്‍മയുടെയും (14) യശസ്വി ജയ്‌സ്വാളിന്റെയും (22) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് കോഹ്‌ലിക്കൊപ്പം ഒന്നിച്ച ഗെയ്ക്ക്വാദ് (105) അടിതുടര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ എറിഞ്ഞു കുഴഞ്ഞു. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് താരം മടങ്ങിയത്. 83 പന്ത് നേരിട്ട ഗെയ്ക്ക്വാദ് 12 ഫോറും രണ്ട് സിക്‌സും പറത്തി. 39 ഓവര്‍ പിന്നിടുമ്പോള്‍ 284/4 എന്ന നിലയിലാണ് ഇന്ത്യ.

ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കും

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്.നവംബറില്‍ വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനടക്കം 3600 രൂപ ഒരാളുടെ കൈകളിലെത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്തത്.

കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളില്‍… 22 നായികമാര്‍… ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകന്‍

മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ ഒരു സര്‍പ്രൈസാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാന്‍ സയീദ് ആണ്.
മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ് അദ്യാന്‍. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാന്‍ ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും സംവിധായകനായ ജിതിന്‍ കെ ജോസ് ആണ്. എന്നാല്‍ ഇതാദ്യമായല്ല, അദ്യാന്‍ മമ്മൂട്ടി ചിത്രത്തില്‍ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോണ്‍ട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാന്‍ ആയിരുന്നു.
അതായിരുന്നു സിനിമയില്‍ ഗായകനെന്ന രീതിയില്‍ അദ്യാന്റെ തുടക്കം. മിഥുന്‍ മുകുന്ദനാണ് വരികള്‍ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയില്‍ ഇത്രയധികം നായികമാര്‍ അണിനിരക്കുന്നത്. രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, മാളവിക മേനോന്‍, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വര്‍മ്മ.
അനുപമ, വൈഷ്ണവി സായ് കുമാര്‍, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിന്‍ മരിയ, ബിന്‍സി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും, വാട്സ് ആപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിനു തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും രാഹുലിന്റെ അഭിഭാഷന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. വോയ്സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണ്. പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

വാർത്തകൾ ഇന്ന് ഇതുവരെ| 2025 ഡിസംബർ 3 | ബുധൻ

📰 പ്രധാന വാർത്തകൾ

നാവിക സേന ദിനാഘോഷം: രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

നാവിക സേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി **ദ്രൗപതി മുർമു** ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ എത്തും. തുടർന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കും. പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ഉൾപ്പടെ അഭ്യാസ പ്രകടനങ്ങൾ നാലരയോടെ നടക്കും.

സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽ നിന്നും കൈത്തോക്കിൽ ഉപയോഗിക്കുന്ന **രണ്ട് റൗണ്ട് ബുള്ളറ്റുകൾ** കണ്ടെത്തി. ട്യൂഷൻ പോയപ്പോൾ സമീപത്തെ പറമ്പിൽ നിന്നാണ് വെടിയുണ്ടകൾ കിട്ടിയതെന്നാണ് വിദ്യാർത്ഥിയുടെ മൊഴി.

🔱 ശബരിമല വാർത്തകൾ

ശബരിമല കേന്ദ്രത്തിന് എടുക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കണം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം. അങ്ങനെയെങ്കിൽ അവിടെ മോഷണം പോയിട്ട് തൊട്ടുനോക്കാൻ പോലും കഴിയില്ല. 2036 ലെ ഒളിമ്പിക്‌സിനായി കേരളവും സജ്ജമാകണമെന്നും കൊച്ചിയിലെ സ്റ്റേഡിയങ്ങളുടെ അവസ്ഥ എന്താണെന്നും കേന്ദ്ര സഹമന്ത്രി **സുരേഷ് ഗോപി** ചോദിച്ചു.

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിനായി ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി സമയം നീട്ടി നൽകിയത്. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്ഐടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ശബരിമല സ്വർണക്കൊള്ള: മുൻ കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി

കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ **എൻ. വാസുവിന്റെ** ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. പ്രായവും ആരോഗ്യപ്രശ്‌നവും കോടതി പരിഗണിച്ചില്ല.

🚨 രാഹുൽ മാങ്കൂട്ടത്തിൽ സംബന്ധിച്ച വാർത്തകൾ

രാഹുൽ മാങ്കൂട്ടത്തിൽ: ലൈംഗിക പീഡന പരാതി വ്യാജമെന്ന് സുഹൃത്ത് ഫെന്നി നൈനാൻ

കെപിസിസിക്ക് നൽകിയ ലൈംഗിക പീഡന പരാതി വ്യാജമെന്ന് രാഹുലിന്റെ സുഹൃത്തും അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ **ഫെന്നി നൈനാൻ** ആവർത്തിച്ചു. പോലീസ് അന്വേഷണത്തിൽ തെളിവുണ്ടെങ്കിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും ഫെന്നി വ്യക്തമാക്കി. ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയതും തിരികെ എത്തിച്ചതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിൽ.

രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം

പാലക്കാട് കുത്തന്നൂരിലാണ് സംഭവം. ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കാനാണ് കോൺഗ്രസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ വളഞ്ഞത്. ചെന്നിത്തലയുടെ നിർദ്ദേശം പോലും വകവെക്കാതെ പ്രവർത്തകർ പിന്മാറിയില്ല.

രാഹുൽ മാങ്കൂട്ടത്തിൽ കാരണം പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകും: എൻ എൻ കൃഷ്ണദാസ്

ഇങ്ങനെ ഒരാളെ ചുമക്കുന്നത് കോൺഗ്രസിന്റെ ഗതികേടാണെന്നും രാഷ്ട്രീയം മറന്ന് രാഹുലിനെതിരെ നടപടിയെടുക്കണമെന്നും സിപിഎം നേതാവ് **എൻ എൻ കൃഷ്ണദാസ്** പറഞ്ഞു. അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കരുതുന്നില്ലെന്നും ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ രാജിവെച്ച് മാറി നിൽക്കണം: യൂത്ത് കോൺഗ്രസിൽ വിമർശനം ശക്തമാകുന്നു

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനമടക്കം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി **വി പി ദുൽഖിഫിൽ** ആവശ്യപ്പെട്ടു. ജനങ്ങളെ അതിവൈകാരികത കാണിച്ച് വഞ്ചിച്ച രാഹുൽ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കണമെന്നും ദുൽഖിഫിൽ പറഞ്ഞു.

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ **രാഹുൽ ഈശ്വറിനെ** നാളെ വൈകിട്ട് 5 മണി വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പോലീസ് ആവശ്യം. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

ലോക വാർത്തകളും മറ്റ് വിവരങ്ങളും

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശം: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിവാദത്തിൽ

പാർട്ടി യോഗത്തിനിടെ **തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി** നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്ന വിമർശനം വ്യാപകമാകുന്നു.

സഞ്ചാർ സാഥി ആപ്പ്: പ്രീ-ഇൻസ്റ്റാൾ ചെയ്യില്ലെന്ന് ആപ്പിളും ഗൂഗിളും

സഞ്ചാർ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തിനിടെ കേന്ദ്ര സർക്കാരിനെ കൂട്ടായി കാണാൻ മൊബൈൽ ഫോൺ നിർമാണ കമ്പനികൾ ആലോചിക്കുന്നു. ആപ്പിൾ, ഗൂഗിൾ കമ്പനികൾ ആപ്ലിക്കേഷൻ പ്രീ-ഇൻസ്റ്റാൾ ചെയ്യില്ലെന്നാണ് വിവരം.

13 പേരെ കൊന്നയാൾക്കുള്ള വധശിക്ഷ നടപ്പിലാക്കാൻ 13കാരനെ കരുവാക്കി താലിബാൻ

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ 80,000ത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷ നടപ്പിലാക്കിയത് ബന്ധുക്കൾ നഷ്ടപ്പെട്ട **13കാരനെ** ഉപയോഗിച്ചാണെന്ന് റിപ്പോർട്ട്.

സൊമാലിയക്കാരെ ചവറെന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ്; കുടിയേറ്റ നടപടികൾ വർദ്ധിപ്പിക്കാൻ ആഹ്വാനം

മിനസോട്ടയിലെ സൊമാലിയക്കാർക്കെതിരെ രൂക്ഷ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് **ഡൊണാൾഡ് ട്രംപ്**.

യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ റഷ്യയും തയ്യാർ: വ്‌ലാദിമർ പുടിൻ

യൂറോപ്യൻ ശക്തികൾ യുദ്ധത്തിന്റെ പക്ഷത്തെന്ന് വിമർശിച്ച റഷ്യൻ പ്രസിഡന്റ് **വ്‌ലാദിമർ പുടിൻ**, യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.

ഐഎസ്എൽ പ്രതിസന്ധി തീർക്കാൻ കേന്ദ്രകായിക മന്ത്രി വിളിച്ച നിർണായക യോഗം ഇന്ന് ഡൽഹിയിൽ

ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

💰 സാമ്പത്തിക വാർത്തകളും വിനിമയ നിരക്കും

സ്വർണവില വർധിച്ചു: ഗ്രാമിന് 65 രൂപ കൂടി

  • **ഒരു ഗ്രാം:** 65 രൂപ വർധിച്ച് **11,970 രൂപ**

വരിക്കാരുടെ വളർച്ചയിൽ വോഡഫോൺ ഐഡിയയെ മറികടന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 20 ലക്ഷത്തിലധികം പുതിയ വയർലെസ് ഉപയോക്താക്കളെ കൂട്ടിച്ചേർത്തു.

കറൻസി വിനിമയ നിരക്ക് (ഇന്നത്തെ നിലയിൽ)

  • ഡോളർ: 90.27

🎬 സിനിമയും സാങ്കേതികവിദ്യയും

ഐശ്വര്യ രാജേഷ് നായിക; തിരു വീർ ചിത്രം ‘ഓ സുകുമാരി’ ടൈറ്റിൽ പുറത്ത്

കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം; ഡിസംബർ 5ന് റിലീസ്

മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്യുവി പ്രദർശിപ്പിച്ചു; ഒറ്റ ചാർജിൽ 543 കിലോമീറ്റർ റേഞ്ച്

🔬 ആരോഗ്യവും സാഹിത്യവും

ദിവസവും രണ്ട് കപ്പ് കാപ്പി: കരൾ അർബുദ സാധ്യത 35% കുറയ്ക്കുമെന്ന് പഠനം

മുഹമ്മദ് അബ്ബാസിന്റെ പുതിയ നോവൽ: ‘പ്രണയക്കാവിലമ്മ’