ന്യൂഡൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. രാജ്യത്ത് കോടതി ഉത്തരവിലൂടെ നിഷ്ക്രിയ ദയാവധം (Passive Euthanasia) നടപ്പിലാക്കുന്ന ആദ്യ കേസാണ് ഹരീഷ് റാണയുടേത്. നിഷ്ക്രിയ ദയാവധത്തിന് നിയമസാധുത നൽകിയ 2018-ലെ സുപ്രീം കോടതി വിധിയെ കൂടുതൽ വ്യക്തമാക്കുന്നതാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
2013ൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹരീഷ്, അന്നുമുതൽ ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഹരീഷിന്റെ അവസ്ഥ മാറ്റാനാവാത്തതാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2018-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഫീഡിംഗ് ട്യൂബ് പിൻവലിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ആശുപത്രി അധികൃതർ നടപടിക്ക് വിസമ്മതിച്ചു.
ഇതേത്തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. രോഗി സുഖം പ്രാപിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത സാഹചര്യത്തിൽ, ചികിത്സ തുടരുക എന്നത് ഡോക്ടറുടെ കടമയല്ലെന്ന് കോടതി നിരീക്ഷിച്ചു. അന്തസ്സോടെയുള്ള മരണത്തിന് ഹരീഷിന് അവകാശമുണ്ടെന്ന് കോടതി അറിയിച്ചു.
വെന്റിലേറ്റർ പോലുള്ള ലൈഫ് സപ്പോർട്ടുകൾക്ക് പുറമെ, ഫീഡിംഗ് ട്യൂബുകൾ വഴി ജീവൻ നിലനിർത്തുന്ന സാഹചര്യങ്ങളിലും നിഷ്ക്രിയ ദയാവധം എങ്ങനെ പ്രയോഗിക്കാമെന്ന് ഈ വിധി വ്യക്തമാക്കുന്നു.





























