ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനി വൻതോതിലുള്ള പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാജി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇൻഡിഗോ വൻതോതിലുള്ള പ്രതിസന്ധി നേരിട്ടിരുന്നു. പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ എയർലൈനിന്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി മേൽനോട്ടം വഹിക്കും.
“കമ്പനിയുടെ സംസ്കാരവും പ്രവർത്തന മികവും മെച്ചപ്പെടുത്തുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് വിശ്വാസ്യതയിലും പ്രൊഫഷണലിസത്തിലും അധിഷ്ഠിതമായ മികച്ച സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ എയർലൈനിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നത്,” ഇന്റർഗ്ലോബ് ഏവിയേഷൻ ചെയർമാൻ വിക്രം സിംഗ് മേത്ത പറഞ്ഞു. ഇന്റർഗ്ലോബ് ഏവിയേഷന്റെ കീഴിലുള്ള എയർലൈൻ ബ്രാൻഡാണ് ഇൻഡിഗോ.
2022 സെപ്തംബറിലാണ് ഇൻഡിഗോയുടെ തലപ്പത്തേക്ക് പീറ്റർ എൽബേഴ്‌സ് എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ അദ്ദേഹം സമ്മർദ്ദത്തിലായിരുന്നു. നൂറ് കണക്കിന് ഇൻഡിഗോ വിമാന സർവീസുകൾ പ്രവർത്തന രഹിതമായതോടെ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. കമ്പനിക്ക് 2,000 കോടി രൂപ സാമ്പത്തിക നഷ്ടമുണ്ടായതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. വ്യോമയാന നിയന്ത്രണ ഏജൻസി (ഡിജിസിഎ) ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിച്ചിരുന്നു.





























