ബംഗളുരു.പെൺമക്കളെ വളർത്താൻ കഴിയില്ലെന്നാരോപിച്ച് മൂന്ന് കുട്ടികളെ കുളത്തിലെറിഞ്ഞ് പിതാവ്. കർണാടകയിലെ കാമറെഡി പട്ടണത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
വനിതാ ദിനത്തിൽ സ്ത്രീ ശാക്തീകരണത്തെപ്പറ്റിയുള്ള വാർത്തകൾ നിറയുമ്പോഴാണ് പെൺമക്കളോടുള്ള ഈ കൊടും ക്രൂരതയുടെ വാർത്ത പുറത്ത് വരുന്നത്. പിതാവ് ഇസ്‌മായിൽ ആണ് അഞ്ചും ഏഴും എട്ടും വയസുള്ള പെൺകുട്ടികളെ കുളത്തിലെറിഞ്ഞത്. ഭാര്യ ജോലിക്ക് പോയ സമയത്താണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഏഴ് എട്ട് വയസ്സുള്ള ആയത്ത്, ഷീപത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഞ്ച് വയസ്സുകാരി മറിയത്തിനായി തിരച്ചിൽ തുടരുകയാണ്. ഓട്ടോ ഡ്രൈവറാണ് ഇസ്‌മായിൽ. അഞ്ച് ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പോലീസിനു നൽകുന്ന മൊഴി.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ ഷബിന കുട്ടികളെ കാണാതായതോടെയാണ് തെരച്ചിൽ നടത്തിയത്. ഈ സമയം യാതൊരു ഭാവമാറ്റവുമില്ലാതെ പിതാവ് ഇസ്മായിലും തിരച്ചിലിന് കൂടെക്കൂടി. ഇതിനു പിന്നാലെ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇസ്‌മായിലിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന ക്രുരത പുറം ലോകം അറിഞ്ഞത്.
ഭക്ഷണം വാങ്ങി നൽകാമെന്ന വ്യാജേന കുട്ടികളെ കൂട്ടികൊണ്ടുപോയാണ് ഇയാൾ ക്രുരകൃത്യം നടത്തിയത്. വെള്ളത്തിലേക്ക് തള്ളിയിട്ടതിനു ശേഷം എല്ലാവരും മരിച്ചുവെന്ന് ഉറപ്പാക്കാൻ അരമണിക്കൂറോളം അവിടെ തങ്ങിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.



































