അസമിൽ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു. അസമിലെ ജോർഹട്ടിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി അങ്ലോങ്ങ് മേഖലയിലാണ് വിമാനം തകർന്നത്. കഴിഞ്ഞ ദിവസം രാത്രി റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നതായി വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 7.40-ഓടെയാണ് വിമാനവുമായുള്ള ആശയവിനിമയം അവസാനമായി ബന്ധപ്പെട്ടത്. ജോർഹട്ടിൽനിന്നാണ് വിമാനം പറന്നുയർന്നത്.
തൊട്ടുപിന്നാലെ വിമാനം റഡാർ പരിധിയിൽനിന്ന് പുറത്താവുകയായിരുന്നു. അപകടസ്ഥലത്ത് വ്യോമസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് തേജസ് യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുഖോയ് വിമാനവും തകർന്നത്. കഴിഞ്ഞ നവംബറിൽ പഞ്ചാബിലെ ആദംപൂരിൽനിന്ന് പുറപ്പെട്ട മിഗ്-29 വിമാനവും ആഗ്രയ്ക്ക് സമീപം തകർന്നുവീണിരുന്നു.
തുടർച്ചയായുണ്ടാകുന്ന വിമാനാപകടങ്ങൾ വ്യോമസേനയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സുഖോയ് അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.





























