ബെംഗളൂരു: ഏറെ തിരക്കുള്ള ബെംഗളൂരു റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ഇതില്‍ അശ്വിന്‍ നായര്‍ ,ഏദന്‍ജോര്‍ജ്ജ് എന്നിവര്‍ മലയാളികളാണ്. കർണാടകയിലെ ഹോസ്‌കോട്ട് താലൂക്കിലെ എം സത്യവാര ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു.
എം സത്യവാരയ്ക്കും കമ്പാലിപുര ഗേറ്റിനും ഇടയിലുള്ള ദൊബ്ബാസ്‌പേട്ട് – ഹോസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ( എസ്‌ടിആർആർ ) സ്ട്രെച്ചിൽ ഇന്ന് പുലർച്ചെ 5.15നും 5.30നും ഇടയിലാണ് അപകടമുണ്ടായത്. രണ്ട് എസ്‌യുവികൾ, ഒരു ട്രക്ക്, ഒരു മോട്ടോർ സൈക്കിൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
മരിച്ച മറ്റൊരാൾ സത്താനൂരിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ 17 വയസ്സുള്ള അശ്വിൻ നായർ ആണ്. മഹീന്ദ്ര എക്‌സ്‌യുവിലായിരുന്നു അശ്വിൻ ഉണ്ടായിരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ എക്‌സ്‌യുവിൽ സഞ്ചരിച്ചിരുന്ന ആറ് പേരും തൽക്ഷണം മരിച്ചു. മഹീന്ദ്ര എസ്‌യുവി തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നു. പിന്നിൽ സഞ്ചരിച്ചിരുന്ന മാരുതി ബ്രെസയാണ് അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം. ഈ വാഹനത്തിലുണ്ടായിരുന്നവർക്കും ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ പിൻഭാഗത്തെ ആക്‌സിൽ തകർന്നു.




























