ബംഗളൂരു: നഗരത്തിൽ ടാക്സി ഡ്രൈവർക്കും നാട്ടുകാർക്കും നേരെ അക്രമം അഴിച്ചുവിട്ട് യുവതികൾ. മദ്യപിച്ചെത്തിയ യുവതികളാണ് റോഡിൽ പരാക്രമം നടത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കളെ സന്ദർശിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന യുവതികൾ മുന്നിലുണ്ടായിരുന്ന ടാക്സിയിൽ ഇടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ടാക്സിയിൽ ഇടിച്ചത് ഡ്രൈവറായ അഹമ്മദ് ചോദ്യം ചെയ്തതോടെ യുവതികൾ ഇയാളെ ചീത്തവിളിക്കുകയും ഹെൽമെറ്റ് കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. കൈകളിൽ ചെയിൻ ചുറ്റി ഡ്രൈവറെ ആക്രമിക്കാനും ഇവർ മുതിർന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയ നാട്ടുകാരെയും യുവതികൾ വെറുതെ വിട്ടില്ല. അവിടെ കൂടിയവർക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും പരസ്യമായി അസഭ്യം പറയുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരാൾ തന്നെ തടയാൻ ശ്രമിച്ച പുരുഷന്മാരെ ചവിട്ടുന്നതും പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷവും ജനക്കൂട്ടത്തിന് നേരെ ആക്രോശിക്കുന്നതും കാണാം. ലിസ, മാത്യു എന്നിവരാണ് പിടിയിലായ യുവതികൾ. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.




























