Home News Breaking News 260 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

260 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

Advertisement

ന്യൂഡല്‍ഹി: ദീര്‍ഘദൂര റെയില്‍ യാത്രകള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും യാത്രാസുഖവും നല്‍കാനായി 260 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അസമില്‍ നിന്ന് ബംഗാളിലേക്ക് മാത്രമാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസുള്ളത്. വരുന്ന സാമ്പത്തിക വര്‍ഷം കൂടുതല്‍ സര്‍വീസിനെത്തും.

ബെംഗളൂരു ആസ്ഥാനമായുള്ള ബിഇഎംഎല്‍, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), സാങ്കേതിക പങ്കാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വികസിപ്പിക്കുന്നത്. പ്രോട്ടോടൈപ്പ് വികസനം, പരീക്ഷണങ്ങള്‍, തുടര്‍ന്ന് സീരീസ് പ്രൊഡക്ഷന്‍ എന്നിങ്ങനെ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.

റെയില്‍വേ ശൃംഖലയിലെ യാത്രാനുഭവം, പ്രവര്‍ത്തനക്ഷമത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആവശ്യം പരിഗണിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ ഘട്ടംഘട്ടമായി യാത്രാ സര്‍വീസുകളിലെത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ദേഭാരത് സ്ലീപ്പറിനായി ആവശ്യമുണ്ട്. കേരളം ഉള്‍പ്പെടെ ഇവ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മാണ ജോലികള്‍ വേഗത്തിലാക്കിയത്.

പുതിയ ട്രെയിന്‍ സെറ്റുകളില്‍ ജെര്‍ക്ക് രഹിത കപ്ലറുകള്‍, ആന്റി-ക്ലൈംബറുകള്‍, അപകടം കുറയ്ക്കാന്‍ സഹായിക്കുന്ന കവച് സുരക്ഷാ സംവിധാനം എന്നിവയുള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ഫയര്‍ ബാരിയര്‍ ഡോറുകളും തീപ്പിടുത്തം കണ്ടെത്താനും അണക്കാനുമുള്ള എയറോസോള്‍ സംവിധാനങ്ങളും സിസിടിവി കവറേജും ഇതില്‍പ്പെടുന്നു.

ഊര്‍ജ്ജ കാര്യക്ഷമതയ്ക്കായി റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം, മണിക്കൂറില്‍ 180 കിലോമീറ്റര്‍ ഡിസൈന്‍ വേഗതയും 160 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയും, ഉയര്‍ന്ന ആക്‌സിലറേഷന്‍ എന്നിവയും ഈ ട്രെയിനുകളുടെ സവിശേഷതകളാണ്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, പൂര്‍ണ്ണമായി അടച്ച വിശാലമായ ഗാംഗ്വേകള്‍, കേന്ദ്രീകൃതമായി നിരീക്ഷിക്കുന്ന കോച്ച് സംവിധാനങ്ങള്‍ എന്നിവ യാത്രാസുഖം വര്‍ദ്ധിപ്പിക്കും.

കേരളത്തിലേക്ക് ഒന്നില്‍ കൂടുതല്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് സാധ്യത. ഘട്ടങ്ങളായിട്ടാകും ഇവ എത്തുക എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യവും വൈകാതെ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.

Advertisement