ന്യൂഡൽഹി: ആകാശയാത്രാ സ്തംഭനത്തിൽ ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിർദേശിച്ചുള്ള റിപ്പോർട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം. ആഭ്യന്തര സർവീസുകൾ മാത്രം താറുമാറായതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. അന്വേഷണം പൂർത്തിയായാൽ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയ്ക്കെതിരെ ഒടുവിൽ നടപടിക്ക് കളമൊരുങ്ങുന്നു. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. ഇതനുസരിച്ച് കമ്പനിക്കെതിരെ കടുത്ത നടപടി ഉടനുണ്ടാകും. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ മാറ്റാനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും കേന്ദ്രസർക്കാർ നിർദേശിച്ചേക്കും. ഇവരെ നേരത്തെ ഡിജിസിഎ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
ജോലിസമയ ക്രമീകരണത്തെ ചൊല്ലി ഇൻഡിഗോ മാനേജ്മെന്റും പൈലറ്റുമാരും തമ്മിലുള്ള തർക്കവും സർവീസ് പ്രതിസന്ധിക്ക് കാരണമായെന്നാണ് വിവരം. ഡിജിസിഎ ജോയിന്റ് സെക്രട്ടറി സഞ്ജയ് കെ ബ്രഹ്മനെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അന്വേഷണ റിപ്പോർട്ട് കേന്ദ്ര വ്യോമയാനമന്ത്രിക്ക് സമർപ്പിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചെങ്കിലും വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനകളുണ്ട്. ഈമാസം രണ്ട് മുതൽ 9 വരെ 7 ദിവസങ്ങളിലായി 5000 ഇൻഡിഗോ സർവീസുകളാണ് രാജ്യവ്യാപകമായി താറുമാറായത്. പുതുക്കിയ നിയമപ്രകാരം പൈലറ്റുമാരുടെ ജോലിസമയക്രമം നടപ്പാക്കുന്നിതിൽ ഇളവ് നേടിയെടുക്കാൻ ഇൻഡിഗോ മനപ്പൂർവം ഉണ്ടാക്കിയ പ്രതിസന്ധിയാണെന്നും വിലയിരുത്തലുണ്ട്.




































