മുംബൈ. ഭയന്തറിൽ പുള്ളിപ്പുലിയുടെ ആക്രമണം. ഫ്ലാറ്റിനുള്ളിലേക്ക് കയറിയ പുലി ഒരു യുവതിയടക്കം നാലു പേരെ ഗുരുതരമായി പരിക്കേൽപ്പിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുലിയെ പിടികൂടാൻ കഴിഞ്ഞത്
ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ മഹാരാഷ്ട്രയിൽ പുള്ളിപ്പുലി ആക്രമണം വ്യാപിക്കുയാണ്. ചന്ദ്രപുർ ജില്ലയിൽ മുള വെട്ടാൻ പോയ തൊഴിലാളിയെ പുലി കൊന്നു മണിക്കൂറുകൾക്കകമാണ് മുംബൈയ്ക്കടുത്തും പുള്ളിപ്പുലി പുലി ഇറങ്ങിയത്. തിരക്കേറിയ ഭയന്തർ നഗരത്തിന് ഹൃദയഭാഗത്തെ റസിഡൻഷ്യൽ കെട്ടിടത്തിൽ പുലർച്ചയാണ് പുലിയെ ആദ്യം കണ്ടത്. നായ കുരച്ചതോടെ ഒന്നാം നിലയിലെ ഫ്ലാറ്റിനകത്തേക്ക് പുലി ഓടിക്കയറി. പരിഭ്രാന്തരായ താമസക്കാരെ പുലി ആക്രമിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായ പരിക്ക് ഏറ്റു. അക്രമകാരിയായ പുലി അകത്തിരിക്കെ രക്ഷാപ്രവർത്തനവും തുടക്കത്തിൽ പറ്റാതെയായി. ഫയർഫോഴ്സും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എല്ലാം ഓടിയെത്തിയ ശേഷമാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞത്, ഒന്നാം നിലയിലെ ജനാലകൾ അറുത്തുമാറ്റിയാണ് ഓരോരുത്തരെയും പുറത്തേക്കെത്തിച്ചത്.
അടുത്തയാഴ്ച വിവാഹിതയാകേണ്ട യുവതിയാണ് മുഖത്തക്കം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരെല്ലാം സമീപത്തെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. എല്ലാവരും അപകടനില തരണം ചെയ്തു. ഫ്ലാറ്റിനുള്ളിൽ ഒളിച്ച പുലിയെ പിടികൂടാനും ഏറെ ബുദ്ധിമുട്ടി. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലേക്കാണ് പുലിയെ കൊണ്ടുപോയത്.






































