രാജ്യത്ത് ഒറ്റദിവസം 358 കോവിഡ് കേസ്; സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നേക്കാം

177
Advertisement

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 358 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി. മരണങ്ങളില്ല. ഏറ്റവും കൂടുതൽ സജീവ രോഗികൾ കേരളത്തിലാണ്–1,957. ഡൽഹിയിൽ 728 പേരാണ് നിരീക്ഷണത്തിലുള്ളത്. ജെഎൻ1, എൻബി1.8.1, എൽഎഫ്.7, എക്സ്എഫ്സി തുടങ്ങിയ ഒമിക്രോൺ വകഭേദങ്ങളാണു പടരുന്നത്. തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച സംസ്ഥാനത്ത് 194 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ രാജ്യങ്ങൾ കേസുകൾ ഉയരുന്നുണ്ട്. ഇതിന്റെ പ്രതിഫലനം ഇവിടെയും ഉണ്ടാകാം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോവിഡിന്റെ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. വ്യാപനശേഷി കൂടിയതും രോഗതീവ്രത ഇല്ലാത്തതുമായ വൈറസാണ് പടരുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 1957 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 80 പേരെയാണ് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. ഇതരരോഗങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. രോഗികൾ അല്ലാത്തവർ അടിയന്തരഘട്ടത്തി‍ൽ മാത്രമേ ആശുപത്രി സന്ദർശിക്കാൻ പാടുള്ളൂ. കൂടുതൽ കോവിഡ് പരിശോധന നടക്കുന്നതു കൊണ്ടാണു കേസുകളുടെ എണ്ണത്തിൽ കേരളം മുന്നിൽ നിൽക്കുന്നതെന്നും മന്ത്രി പറ‍ഞ്ഞു.

Advertisement