കേരള ഗവർണർക്കെതിരായ പരാതിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്;വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും

ന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാൻ വൈകുന്നതിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നേട്ടീസ്. കേന്ദ്ര സർക്കാറിനും ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കുമാണ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറലും അഡീഷണൽ സോളിസിറ്റർ ജനറലും കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേരളത്തിന്‍റെ ഹർജി വെള്ളിയാഴ്ച് വീണ്ടും പരിഗണിക്കും.

കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിൽ ആർ.എൻ. രവിയും ഗവർണർ പദവിയിലിരു​ന്ന് അതത് സർക്കാറുകളുമായി ഏറ്റുമുട്ടുന്നതിനിടെയാണ് പോരാട്ടം സുപ്രീംകോടതിയിലേക്ക് നീണ്ടത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണറുടെ നിഷ്ക്രിയത്വം കാരണം വൈകുന്നത്. ജനക്ഷേമത്തിനായുള്ള പൊതുതാൽപര്യമുള്ള ബില്ലുകളാണിതെന്നും ഹർജിയിൽ പറയുന്നു.

Advertisement