പുനലൂര്‍. യു ഡി എഫ് പ്രതിസന്ധിയ്ക്ക് അയവ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഡി സി സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ അനുനയിപ്പിക്കാൻ കെ സി വേണുഗോപാൽ ഇടപെട്ടു.
പുനലൂരിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കരുതെന്നും ഉന്നയിച്ച പ്രശ്നങ്ങളിൽ അനുഭാവപൂർണ്ണ പരിഗണന ഉണ്ടാകുമെന്നു൦ കെ സി വേണുഗോപാൽ സഞ്ജയ് ഖാന് ഉറപ്പ് നൽകി. 12:30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് സഞ്ജയ് ഖാൻ പ്രഖ്യാപിച്ചെങ്കിലും നിലവിൽ പിൻമാറുകയായിരുന്നു
ലീഗിന് സീറ്റിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ മത്സരിക്കാൻ തീരുമാനിച്ചത്.കെ സി വേണുഗോപാൽ ചില ഉറപ്പുകൾ നൽകിയതായി സഞ്ജയ് ഖാൻ
പുനലൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ മുതൽ തുടങ്ങിയ കലഹം ഒടുവിൽ പരിസമാപ്തിയിൽ എത്തി. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ഡി സി സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ മെരുക്കാൻ ഒടുവിൽ സാക്ഷാൽ AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെടേണ്ടി വന്നു. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ സി വേണുഗോപാൽ സഞ്ജയ് ഖാനെ അടൂരിലേക്ക് വിളിച്ചു വരുത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച കെ സി വേണുഗോപാൽ പാർട്ടിയ്ക്ക് ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടു . സഞ്ജയ് ഏറ്റവും നല്ല കാന്‍ഡിഡേറ്റ് ആയിരുന്നു, ഇത് പാര്‍ട്ടിക്ക് വേണ്ടിയുള്ള ത്യാഗമാണ്. നീ അവിടെ പാര്‍ട്ടിയുടെ സ്വത്താണ്,അതാണ് ഞാന്‍ വിളിപ്പിച്ചത്. നിന്‍റെ ഭാഗത്താണ് ന്യായം ഞങ്ങള്‍ക്ക് വാദിച്ച് ജയിക്കാനൊന്നും പറ്റില്ല,എല്ലാത്തിനും പരിഹാരമുണ്ടാകും തല ഉയര്‍ത്തി നടക്കാവുന്ന സാഹചര്യമുണ്ടാക്കും എന്നും വേണുഗോപാല്‍ പരസ്യമായി പറഞ്ഞു.
കെ സി വേണുഗോപാൽ ചില ഉറപ്പുകൾ നൽകിയതായി സഞ്ജയ് ഖാനും വ്യക്തമാക്കി. ഇന്ന് മുതൽ പുനലൂരിലെ യുഡിഎഫ് പ്രചരണങ്ങളിൽ സജീവമാകുമെന്ന് സഞ്ജയ് ഖാൻ പറഞ്ഞു.അതേസമയം പുനലൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി നൗഷാദ് യൂനിസ് പുനലൂരിൽ റോഡ് ഷോ നടത്തി.




































