കുന്നത്തൂർ:കൊല്ലം മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന വിളക്കെടുപ്പ് വഴിപാട് കാണുന്നതിനായി സഹോദരനോടൊപ്പം എത്തിയ കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ
ഹരികൃഷ്ണൻ്റെ (18) നിർദ്ധന കുടുംബത്തിന് ധനസഹായവും നീതിയും ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

മാർച്ച് ഒന്നിന് ക്ഷേത്രത്തിൽ എത്തിയ ഹരികൃഷ്ണൻ പിറ്റേ ദിവസം പുലർച്ചെ യാതൊരു കാരണവുമില്ലാതെ ഒരു സംഘം അക്രമികളുടെ അടിയേറ്റ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.ഹരികൃഷ്‌ണൻ്റെ പിതാവ് ജയസേനന് പാർക്കിൻസൺസ് രോഗബാധ മൂലം 2013 മുതൽ ജോലിക്ക് പോകാനോ പരസഹായം കൂടാതെ പുറത്തു പോകാനോ കഴിയില്ല.മാതാവ് രജനി വികലാംഗയും വലത് കൈയ്ക്ക് ഭാഗികമായി തളർച്ച ബാധിച്ച അവസ്ഥയിലുമാണ്.ഹരികൃഷ്‌ണൻ പഠിച്ചുകൊണ്ടിരുന്ന മണക്കാല ഗവ.പോളിടെക്‌നിക് കോളേജിൽ ത്തന്നെയാണ് സഹോദരനായ ജയകൃഷ്‌ണനും പഠിക്കുന്നത്.ഹരികൃഷ്‌ണനും ജയകൃഷ്‌ണനും കൂലിപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് മാതാപിതാക്കളുടെ ചികിത്സയും പഠനവും വീട്ടുകാര്യങ്ങളും നടത്തിവന്നത്.
കൊലപാതകത്തിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു വേണ്ടി ഫലപ്രദമായ അന്വേഷണം നടത്തണമെന്നും,ആദ്യഘട്ടം മുതൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും,ജയകൃഷ്‌ണന് സർക്കാർ സർവ്വീസിൽ തൊഴിൽ നൽകുന്നതിനാവശ്യമായ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും പിതാവ് ജയസേനൻ,മാതാവ് രജനി ആക്ഷൻ കൗൺസിൽ ഭാരവാഹികളായ രമണിയമ്മ,അഡ്വ.രാജേഷ്, ബാഹുലേയൻ,പുഷ്പാംഗദൻ എന്നിവർ
ആവശ്യപ്പെട്ടു. ഹരികൃഷ്ണൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് ശനിയാഴ്ച വൈകിട്ട് കീച്ചപ്പിള്ളിൽ സ്കൂളിൽ വച്ച് സർവകക്ഷി അനുശോചനയോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.ഹരികൃഷ്ണൻ്റെ കുടുംബത്തിന് സഹായം എത്തിക്കാനായി എസ്ബിഐ മണ്ണടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.നമ്പർ:45003472524. ഐ.എഫ്.എസ്.സി:SBIN0071269.


































