ശാസ്താംകോട്ട:പോരുവഴി,ചക്കുവള്ളി പ്രദേശങ്ങളെ തെങ്ങമവുമായി ബന്ധിപ്പിക്കുന്ന പുളിന്തിട്ട -ചാത്താകുളം റോഡിൽ കനാലിന് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു.ഈ റോഡിന്റെ ഗിരിപുരം ഭാഗത്തായാണ് ആഴത്തിലുള്ള കനാൽ ക്രോസ് ചെയ്തു പോകുന്നത്.ഇരുഭാഗത്തും കൈവരി ഇല്ലാത്തതിനാൽ വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറയുന്നു.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് ഇവിടുത്തെ അവസ്ഥ.രാത്രികാലങ്ങളിൽ കാൽനട യാത്രക്കാരും ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.
സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്നതും മലനട മലക്കുട മഹോത്സവ ദിവസം ഏറെ തിരക്കേറുന്ന പാതയുമാണിത്.കനാൽ കടന്നു പോകുന്ന റോഡിൻ്റെ ഇടത് – വലത് ഭാഗത്ത് മരക്കമ്പ് കുഴിച്ചിട്ട് അതിൽ കെട്ടിയിരിക്കുന്ന റിബൺ ആണ് അപകട സൂചന മുന്നറിയിപ്പായി നൽകിയിരിക്കുന്നത്.കോവൂർ കുഞ്ഞുമോൻ എംഎൽഎ ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തിയിരുന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും രണ്ടാംഘട്ട ടാറിംഗ് നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.കനാലിൻ്റെ ഇരുഭാഗത്തും കൈവരികൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി



































