കുന്നത്തൂർ:കുന്നത്തൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ കിഴക്ക് ഗുരുമന്ദിരം ജംഗ്ഷനു സമീപം വേടരഴികത്ത് വീട്ടിൽ വിനോദിൻ്റെ ഭാര്യ വിജി (37) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വിനോദിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായർ ഉച്ചയോടെയാണ് സംഭവം.ഈ സമയം മക്കളായ വൈഗയും വൈഷ്ണവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മാതാവിനെ അടുക്കളയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ വൈഗയാണ് കണ്ടത്. ഉടൻ തന്നെ കുട്ടി അറുത്തിട്ടു, നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പറയുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ശേഷമാണ് വിനോദ് പുറത്തേക്ക് പോയിരുന്നത്.
സ്ഥിരം മദ്യപാനിയായ ഇയ്യാൾ വഴക്കുണ്ടാക്കുന്നതും ഭാര്യയെ മർദ്ദിക്കുന്നതും പതിവായിരുന്നെന്നും,യുവതിയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മർദ്ദനത്തിൻ്റെ പാടുകൾ ഉള്ളതായും പൊലീസ് പറയുന്നു.കുന്നത്തൂർ കാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയിലെ തൊഴിലാളിയാണ് മരിച്ച വിജി.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ.അനന്തര നടപടികൾക്കായി മൃതദേഹം കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റും.



































