ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ശാസ്താംകോട്ട കാർഷിക ഗ്രാമവികസന ബാങ്കിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഓദ്യോദിക പാനൽ വിജയിച്ചു.ഐസിഎസ് മിലാദേ ഷെരീഫ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ 1306 പേർ
വോട്ട് രേഖപ്പെടുത്തി.
രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് പോളിംഗ് നടന്നത്.പൊതു തെരഞ്ഞെടുപ്പു പോലെ വീറും വാശിയുമേറിയ പോരാട്ടമാണ് ഇരുപക്ഷവും കാഴ്ചവച്ചത്.നിലവിലെ ബാങ്ക് പ്രസിഡൻ്റ് അരവിന്ദാക്ഷൻപിള്ള നേതൃത്വം നൽകിയ ഔദ്യോദിക പാനലിലാണ് ഡിസിസി പ്രസിഡൻ്റ് അംഗീകാരം നൽകിയിരുന്നത്.13 അംഗ ഭരണസമിതിയിൽ 40 വയസിൽ താഴെ പ്രായമുള്ള ജനറൽ വിഭാഗത്തിൽ നിന്നും അമീർ നൂറുദീൻ കുട്ടി ഔദ്യോഗിക പാനലിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആർ.പങ്കജാക്ഷൻപിള്ള,സി.കെ പൊടിയൻ,ബിജുരാജൻ, വി.വേണുഗോപാലകുറുപ്പ്, വൈ.ഷാജഹാൻ,എസ്.സുഭാഷ്,സോമൻ പിള്ള,നസീറ,ലിസി.ജി,പി.കെ രവി,കെ.സുകുമാരർ നായർ,നാസില എന്നിവരാണ് ഔദ്യോഗിക പാനലിൽ വിജയിച്ച മറ്റുള്ളവർ.
ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാറിൻ്റെ നേതൃത്വത്തിൽ മത്സരിച്ച വിമതരിൽ ഒരാൾ പോലും വിജയിച്ചില്ല.രൂപീകൃതമായ കാലം മുതൽ കോൺഗ്രസ് ഭരണത്തിലുള്ള ബാങ്കിൽ ഇക്കുറി കോൺഗ്രസിലെ ഓദ്യോദിക -വിമതപക്ഷ സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുവെന്ന പ്രത്യേകത
കൊണ്ട് ശ്രദ്ധേയമായിരുന്നു.സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.



































