ശാസ്താംകോട്ട:ഭരണിക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ പുന:സ്ഥാപിക്കണമെന്നും,ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും,എംഎൽഎയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ കടകളടച്ചിട്ട് കൂട്ട സത്യാഗ്രഹവും കഞ്ഞിവെപ്പ് സമരവും നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും പത്തനംതിട്ട ജില്ലാ പ്രസിഡൻ്റുമായ എ.ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ ശക്തിയായി പ്രവർത്തിച്ചെങ്കിൽ മാത്രമേ വ്യാപാരികൾക്ക് ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളുവെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിറ്റ് പ്രസിഡൻ്റ് എ.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി എ.നിസാം,ട്രഷറർ ജി.കെ രേണുകുമാർ,സംസ്ഥാന കൗൺസിൽ അംഗം മൂലത്തറ നിസാം,കേരള മണിയൻ പിള്ള,കെ.ജി പുരുഷോത്തമൻ,അബ്ദുൽ ജബ്ബാർ,സജ്ഞയ് പണിക്കർ,കുഞ്ഞുമോൻ,ബഷീർ ഒല്ലായി, തോമസ് പുന്നമൂട് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എ.ബഷീർ കുട്ടി സ്വാഗതവും ട്രഷറർ ജി. അനിൽകുമാർ നന്ദിയും പറഞ്ഞു.
മെഡിക്കൽ സ്റ്റോറുകൾ,ഹോട്ടലുകൾ, ബേക്കറികൾ,ഫിഷ് സ്റ്റാളുകൾ അടക്കം ഭരണിക്കാവിലെ മുഴുവൻ കടകളും അടഞ്ഞുകിടന്നു.സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ കൂട്ട സത്യാഗ്രഹത്തിലും കഞ്ഞിവെപ്പ് സമരത്തിലും പങ്കെടുത്തു.നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല കടയടപ്പും നിരാഹാരം ഉൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.


































