തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ നിലവിലുള്ള മെമു ട്രെയിനുകൾ എല്ലാ ദിവസവും സർവീസ് നടത്തണമെങ്കിൽ കൂടുതൽ റേക്കുകൾ ആവശ്യമാണ്.
കൊല്ലം-എറണാകുളം റൂട്ടിൽ മെ യിന്റൻസ് ആവശ്യത്തിനായി ഒട്ടുമിക്ക മെമു ട്രെയിനുകളും ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്താറില്ല. 66307/08 എറണാകുളം -കൊല്ലം-എറണാകുളം മെമു ട്രെയിൻ ബുധനാഴ്ചയാണ് മുടക്കം.രാവിലെ 9.30 ഓടെ കൊല്ലത്തെത്തുന്ന ഈ ട്രെയിനിലെ നൂറ് കണക്കിന് ഉദ്യോഗസ്ഥരും വിദ്യാർഥികളും ഇതുമൂലം ബുധനാഴ്ച ദിവസം വല്ലാതെ ബുദ്ധിമുട്ടുകയാണ്.
വേണാട് എക്സ്പ്രസിലെ വൻ തിരക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച കൊല്ലം-എറണാകുളം 06169/70 മെമുവാകട്ടെ ശനിയും ഞായറും ഓടുന്നില്ല. 56301/02 കൊല്ലം-ആലപ്പുഴ മെമു ഞായറും 66303/04 എറണാകുളം-കൊല്ലം മെമു തിങ്കളും സർവീസ് ഇല്ല. രാത്രിയിൽ ഓടുന്ന 66309/10 കൊല്ലം-എറണാകുളം മെമു വടക്കോട്ട് ചൊവ്വയും തിരിച്ച് ബുധനുമാണ് മുടക്കം.66305/06കൊല്ലം-കന്യാകുമാരി മെമു വെള്ളിയാഴ്ചയും ഓടുന്നില്ല.

ഓരോ ട്രെയിനും ഏതൊക്കെ ദിവസം മുടക്കമെന്ന് അറിഞ്ഞ് സാധാരണ ജനങ്ങൾ യാത്ര ക്ര മീകരിക്കാൻ പ്രയാസപ്പെടുകയാണ്.പലരും സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ എത്തുമ്പോഴാണ് ആ ദിവസം ട്രെയിൻ ഇല്ലെന്ന കാര്യം അറിയുന്നത്.
ഈ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപെട്ട് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ്, വിഷയം പരിഗണിക്കണമെങ്കിൽ കൂടുതൽ റേക്ക് ആവശ്യമുള്ള കാര്യം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചത്.
കൂടുതൽ മെമു റേക്കുകൾക്ക് വേണ്ടി സോണൽ, ബോർഡ് തലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അവ ലഭ്യമാകുന്ന മുറയ്ക്ക് 66307/08 മെമു ഉൾപ്പെടെയുള്ള ട്രെയിനുകൾ പ്രതിദിന സർവീസായി ഓടുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.
കൊല്ലം മെമുഷെഡ്ഢിന്റെ വിപുലീകരണം വേഗത്തിൽ പൂർത്തിയാകുന്നതോടെ, ഈ ആവശ്യം നടപ്പാകുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളതെന്ന് ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാല കൃഷ്ണനും സെക്രട്ടറി ആർ. അശോകനും പറഞ്ഞു.
ഡി. ശിവപ്രസാദ്, പി. വിനോദ്, കെ. റ്റി.ശാന്തകുമാർ, എ. കെ. സഹജൻ, പാലവിളയിൽ പ്രസന്നകുമാർ,കെ. മഹേന്ദ്രൻ, എൻ. അംബുജാക്ഷപണിക്കർ, എസ്. സോമരാജൻ എന്നിവർ സംസാരിച്ചു.



































