കൊല്ലം. തീപിടിത്തത്തെ തുടർന്ന് കൊല്ലത്ത് പത്ത് ബോട്ടുകള്‍ കത്തിനശിച്ചു. കുരീപ്പുഴ കായലിലില്‍ കെട്ടിയിരുന്ന ബോട്ടുകളാണ് നശിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
നിരവധി ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ ശ്രമം തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്നാണ് വിവരം. കുളച്ചല്‍, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചത്. കായലില്‍ ഉണ്ടായിരുന്ന ചീന വലകള്‍ക്കും തീപിടിച്ചു. കത്തിനശിച്ചവയില്‍ ട്രോളിംഗ് ബോട്ടുകളും ചെറിയ ബോട്ടുകളുമുണ്ട്.
ആഴക്കടലില്‍ പരമ്ബരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണിവ. സംഭവത്തില്‍ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ മാസം അഷ്ടമുടി കായലിലും സമാനരീതിയില്‍ ബോട്ടുകള്‍ക്ക് തീ പിടിച്ചിരുന്നു. അന്ന് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഐസ് പ്ലാന്ററിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകള്‍ക്കാണ് അന്ന് തീ പിടിച്ചത്.

































