കൊട്ടാരക്കര. ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസ് യുവാവിനെ പരസ്യമായി മർദ്ദിച്ച സംഭവത്തിൽ റൂറൽ എസ്പിക്ക് പരാതി നൽകി. എഴുകോൺ എസ് ഐ ചന്ദ്രകുമാറാണ് ബൈക്കിലെത്തിയ യുവാവിനെ മർദ്ദിച്ചത്. പരിക്കേറ്റ ഭരണിക്കാവ് സ്വദേശി ദേവനാരായണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 10 മണിയ്ക്ക് എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപവെച്ചായിരുന്നു മർദ്ദനം ഉണ്ടായത്. ബൈക്കിൽ എത്തിയ ദേവനാരായണൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ എത്തിയ പോലീസ് ബൈക്കിന് കുറുകെ വാഹനം നിർത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു. പോലീസ് പരസ്യമായി അസഭ്യം വെളിച്ചൊന്നും മർദ്ദിച്ചതും റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ മർദ്ദിച്ചിട്ടില്ല എന്നും ജീപ്പിൽ വരുന്നതിനിടെ ഹെൽമെറ്റ് ധരിക്കാത്ത യുവാക്കളെ കണ്ട് ഹെൽമറ്റ് ധരിക്കാഞ്ഞത് എന്ത് എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് എഴുകോൺ പോലീസിന്റെ വിശദീകരണം. മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മര്‍ദ്ദിച്ച് വാഹനം പൊലീസുകാരനെക്കൊണ്ട് പോകുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്.
നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് യുവാവിന്റെ തീരുമാനം.






































