കൊല്ലം. പാലത്തറയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാനെത്തിയ യുവാവിനെ ആശുപത്രി വളപ്പിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഭവത്തിൽ 4 പ്രതികൾ അറസ്റ്റിൽ.അഞ്ച് മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടിയ പ്രതികളുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന യുവാവിനെ മോചിപ്പിക്കുകയും ചെയ്തു.
ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പോരുവഴി കമ്പലടി ചാമവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അഭിൻ നാസർ (22),പോരുവഴി വട്ടവള വീട്ടിൽ അൽഅമീൻ (21), നൂറനാട് മുതുകാട്ടുകര പാലമേൽ കുഴിയത്ത് കിഴക്കതിൽ വീട്ടിൽ അൻസർ (41),നൂറനാട് തീരെകാത്തും പറമ്പിൽ വീട്ടിൽ ആദിൽ (22)എന്നിവരാണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബുധൻ രാത്രി 7ഓടെയാണ് തൃശ്ശൂർ സ്വദേശിയായ ആരോമലിനെ കുന്നത്തൂർ രജിസ്ട്രേഷനിലുള്ള രണ്ട് കാറിൽ എത്തിയ പത്തംഗ സംഘം മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയത്.ഒന്നാം പ്രതിയായ അഫിൻ നാസറിന് ഡൽഹിയിൽ നിന്നും ഫോർച്യൂണർ കാർ എത്തിച്ച് നൽകാമെന്ന വ്യവസ്ഥയിൽ 14 ലക്ഷം രൂപ കഴിഞ്ഞ ജൂണിൽ ആരോമൽ കൈപ്പറ്റിയിരുന്നു.പണം വാങ്ങിയ ശേഷം പലതവണ ആരോമലിനെ ബന്ധപ്പെട്ടെങ്കിലും പണം തിരികെ നൽകുന്നതിനോ വാഹനം നൽകുന്നതിനോ തയ്യാറായില്ല.തുടർന്ന് ഒന്നാംപ്രതിയുടെ നേതൃത്വത്തിൽ സംഘം തൃശ്ശൂരിൽ ആരോമലിന്റെ വീട്ടിലെത്തി വാഹനം ആവശ്യപ്പെട്ടെങ്കിലും ഇയ്യാളെ നേരിൽ കാണാൻ കഴിഞ്ഞില്ല. തുടർന്ന്
സംഘത്തിൻ്റെ നേതൃത്വത്തിൽ നിരവധി തവണ ആരോമലിനെ തിരഞ്ഞ് പല സ്ഥലത്തും പോയെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.സോഷ്യൽ മീഡിയ വഴി ആരോമലിന്റെ ഭാര്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോമൽ ഹോസ്പിറ്റലിൽ ഉണ്ടെന്നും മനസ്സിലാക്കിയ ഒന്നാം പ്രതി,9 അംഗ സുഹൃത്തുക്കളുമായി ആശുപത്രിയിൽ എത്തുകയായിരുന്നു.ഈ സമയം സാധനം വാങ്ങാനായി റോഡിലേക്ക് ഇറങ്ങിയ ആരോമലിനെ പ്രതികൾ തടഞ്ഞുനിർത്തി തർക്കത്തിൽ ഏർപ്പെട്ടു.കാറോ അല്ലെങ്കിൽ പൈസയോ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.ഇതിന് വഴങ്ങാതിരുന്നതിനെ തുടർന്ന് ആരാമലിനെ പ്രതികൾ ആശുപത്രിയുടെ മുൻവശം വെച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.ആളുകൾ ഓടിക്കൂടിയതിനെ തുടർന്ന് ആരോമലിനെ കാറിനുള്ളിലേക്ക് വലിച്ചുകയറ്റി കടന്നു കളയുകയുമായിരുന്നു.തൃശ്ശൂർ സ്വദേശിയായതിനാൽ അവിടെ നിന്നുള്ള ഏതോ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പോലീസ് കരുതിയത്.പിന്നീടുള്ള അന്വേഷണത്തിലാണ് വാഹന ഇടപാടുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയെന്ന് മനസ്സിലായത്.മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ പ്രതികളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല സിറ്റി പോലീസ് കമ്മീഷൻ കിരൺ നാരായണ ഐപിഎസ് നാല് സംഘങ്ങളായി അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.ശൂരനാട് സ്റ്റേഷൻ പരിധിയിലാണ് പ്രതികൾ എന്ന് മനസ്സിലാക്കിയ പോലീസ് സംഘം വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടുകൂടി നാലുപ്രതികളെയും തട്ടിക്കൊണ്ടുപോയ ആരോമലിനെ ഉൾപ്പെടെ ആനയടി പാലത്തിന് സമീപം വെച്ച് വാഹനം ചെയ്സ് ചെയ്തു പിടികൂടിയായിരുന്നു.ആരോമലിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.അറസ്റ്റിലായ നാല് പ്രതികളെയും ഇരവിപുരം എസ്എച്ച്ഒ ആർ .രാജീവ്,എസ്ഐ ജയേഷ്, ജൂനിയർ എസ്.ഐ മനു,സിപിമാരായ നിവിൻ,ഷാൻ അലി,സജിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടി കൂടിയത്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ടെന്നും കൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ കണ്ടെത്തി ബാക്കി പ്രതികളെയും ഉടനടി അറസ്റ്റ് ചെയ്യുമെന്നും കൊല്ലം എസിപി എസ്.ഷെറീഫ് അറിയിച്ചു.






































