കൊച്ചി. പ്രളയ വിവാദത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. 2018 ലെ പ്രളയത്തില്‍ വീഴ്ച സംഭവിച്ചത് ജലവിഭവ വകുപ്പിനാണ്. മണ്ണെടുപ്പിനു വേണ്ടി തോട്ടപ്പള്ളി സ്പില്‍വേ തുറന്നില്ലെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. യോഗ തീരുമാനത്തിന്റെ മിനിറ്റ്‌സ് വിവരങ്ങളാണ് മാത്യു കുഴല്‍നാടന്‍ പുറത്തു വിട്ടത്.
ജലവിഭവ വകുപ്പിന്റെ പ്രഥമ പരിഗണന മണ്‍സൂണ്‍ വന്ന് ആളുകള്‍ വെള്ളപ്പൊക്കത്തിലാകുന്നതല്ല, വെള്ളം വന്ന് മണ്ണൊലിച്ചു പോകുന്നതിനു മുമ്പ് മണ്ണെടുക്കാനാണ് ആവശ്യപ്പെടുന്നത്. മണ്ണ് സംരക്ഷിക്കുന്നതില്‍ ജലവിഭവ വകുപ്പ് എന്തിനാണ് ഇത്ര വെപ്രാളപ്പെടുന്നത് എന്നും ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
2018 ലെ അനുഭവമുണ്ടായിട്ടും ജലവിഭവ വകുപ്പ് സ്വീകരിച്ച സമീപനമാണിത്. സ്പില്‍വേയില്‍ നിന്നും സുഗമമായി വെള്ളം പോകണമെന്നല്ല, പകരം മണ്ണ് പോകുന്നതിന് മുമ്പ് കരിമണല്‍ ശേഖരിക്കണമെന്നാണ്. വകുപ്പിന്റെ പരിഗണനയും മുന്‍ഗണന നല്‍കുന്നതും തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ കരിമണല്‍ എടുക്കുക എന്നതാണെന്ന് വ്യക്തമാകുകയാണ്. 2018 ലും ഇത്തരത്തില്‍ വെള്ളം തുറന്നുവിടാതെ തടഞ്ഞു നിര്‍ത്തിയതാണ് പ്രളയത്തിന് ഇടയാക്കിയത്.
2018 ലായാലും 2019 ലായാലും ഇവരുടെ ഉത്കണ്ഠ മുഴുവന്‍ മണ്ണ് ഒഴുകിപോകും എന്നതിലാണ്. അതല്ലെങ്കില്‍ സ്പില്‍വേയിലെ മണ്ണ് ഒഴുകിപ്പോകുന്നതില്‍ ജലവിഭവ വകുപ്പ് വെപ്രാളപ്പെടേണ്ട കാര്യമില്ലല്ലോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു. ഇതു നാളുകളായി നാട്ടില്‍ നടക്കുന്ന കൊള്ളയാണ്. ഇതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളാണ് ദുരിതത്തിലായത്.
മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പാണ് മണലെടുക്കാന്‍ അനുവാദം നല്‍കുന്നത് എന്നത് സാങ്കേതികമായ വാദം മാത്രമാണ്. ജലവിഭവ വകുപ്പിന്റെ എഗ്രിമെന്റിന്റെ പേരിലാണ് അവിടെ നിന്നും മണ്ണെടുക്കാന്‍ സാധിക്കുന്നത്. സംഭവം നടന്ന് ഇത്ര നാളായിട്ടും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാക്കളും അടക്കം മൗനം പാലിക്കുന്നത്, സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പ്രളയത്തെക്കുറിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, അന്ന് മാത്യു കുഴല്‍നാടന്‍ ഇക്കാര്യം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ചോദിച്ചു. നിയമസഭയില്‍ നല്‍കിയ ഉത്തരം തെറ്റാണെങ്കില്‍ പ്രിവിലേജിന് കൊടുക്കാമല്ലോ. അതെന്താണ് കൊടുക്കാതിരുന്നത്. സ്പില്‍വേ ഷട്ടറുകള്‍ നേരത്തെ തന്നെ തുറന്നതാണ് എന്നു രേഖകളില്‍ നിന്നും വ്യക്തമാണെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.































