കൊച്ചി: സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പോലീസ് .അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്കും തെളിവുകൾ ശേഖരിക്കുന്നതിനും വേണ്ടി രഞ്ജിത്തിനെ വീണ്ടും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാകും പോലീസ് വീണ്ടും കോടതിയെ സമീപിക്കുന്നത്. രഞ്ജിത്തിൻ്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് പോലീസിൻ്റെ പുതിയ നീക്കം.
യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിലാണ് സംവിധായകനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്തത്. യാത്രയ്ക്കിടെ തൊടുപുഴയിൽവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് യുവനടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.
സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് നടി ആദ്യം പരാതിപ്പെട്ടത്. പിന്നീടിത് പോലീസിന് കൈമാറി. പരാതിയിൽ അതീവരഹസ്യമായാണ് കേരളാ പോലീസ് നീങ്ങിയത്.
നേരത്തെ, സംവിധായകനെതിരേ സമാനരീതിയിൽ രണ്ടുപരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലായിരുന്നു ഒരു പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും കേസെടുത്തിരുന്നു.




































