ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ കൊച്ചിയിലേക്ക് കൊണ്ട് പോയി. എറണാകുളത്ത് സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് ഒളിച്ച് കടക്കാനുള്ള യാത്രക്കിടെയാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം തൊടുപുഴയിലെത്തിയിരുന്നു.
രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ യുവനടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍ കാരവനിൽ വെച്ച് ജനുവരിയിൽ രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.
ജനുവരിയിൽ ഫോർട്ട് കൊച്ചിയിൽ വെച്ചായിരുന്നു പീഢനശ്രമം നടന്നത്.
കേസ് വിവരം രഞ്ജിത്ത് അറിഞ്ഞ ശേഷം കോട്ടയത്ത് നിന്ന് ഇന്ന് ഇടുക്കിയിലെ കട്ടപ്പനയിലേക്ക് കടക്കാൻ ശ്രമിക്കവേ മുട്ടത്ത് വെച്ച് കാർ തടഞ്ഞായിരുന്നു പിടികൂടിയത്.
പിടിക്കപെടുമ്പോൾ നടൻ ബോബി കുര്യനും കൂടെ ഉണ്ടായിരുന്നു. രഞ്ജിത്തിനൊപ്പം കസ്റ്റഡിയിലായ വരെ വിട്ടയച്ചേക്കും.
രാവിലെ മുതൽ പോലീസ് നീരിക്ഷണത്തിൽ ആയിരുന്നു.കേസന്വേഷണത്തിന് കൊച്ചി ഡി സി പി അശ്വതി ജിജി നേതൃത്വം നൽകും. 28 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 30 ന് എറണാകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ രഞ്ജിത്ത് പിടിയിലാകുന്നത്. സിനിമാ മേഖലയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തയാണിത്.



































