പയ്യന്നൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണൻ രംഗത്ത്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ ബാങ്ക് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഈ രേഖകൾ സിപിഎമ്മിന്റെ മുൻ വാദങ്ങളെയെല്ലാം റദ്ദ് ചെയ്യുന്നതാണ്.
രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനന്റെയും കെ.പി മധുവിന്റെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകളിൽ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്. 2016 നവംബർ 3-നാണ് ഈ തുക പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നേതാക്കളുടെ പേരിൽ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വർഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. ഫണ്ട് തട്ടിപ്പ് പാർട്ടിയിൽ വലിയ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വർഷത്തെ പലിശ നേതാക്കൾ സ്വന്തമായി എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.
‘കണക്കിലെ കള്ളിക്കളി’
2016 ഓഗസ്റ്റ് 16-നാണ് ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ നിധി രൂപീകരിച്ചത്. വെറും രണ്ട് മാസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിരുന്നു. ഇതിൽ നിന്നാണ് 40 ലക്ഷം രൂപ നേതാക്കൾ വകമാറ്റിയത്. കൂടാതെ, അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും, ഇത് ഭവന നിർമ്മാണത്തിന് ചെലവഴിച്ചതായി കള്ള രേഖയുണ്ടാക്കിയെന്നും കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.




































